അധ്യാപകര്‍ക്ക് വിദ്യാലയങ്ങളില്‍ ഏതു വസ്ത്രവും ധരിക്കാം; സാരി അടിച്ചേല്‍പ്പിക്കാനാവില്ല: ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍. ബിന്ദു
Kerala News
അധ്യാപകര്‍ക്ക് വിദ്യാലയങ്ങളില്‍ ഏതു വസ്ത്രവും ധരിക്കാം; സാരി അടിച്ചേല്‍പ്പിക്കാനാവില്ല: ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍. ബിന്ദു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 12th November 2021, 4:28 pm

തിരുവനന്തപുരം: വിദ്യാലയങ്ങളില്‍ അധ്യാപകര്‍ക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു. അധ്യാപകര്‍ക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാമെന്നും, ഏതെങ്കിലും വസ്ത്രം അവര്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കരുതെന്നും മന്ത്രി വ്യക്തമാക്കി.

ഫേസ്ബുക്കിലൂടെയാണ് ഉത്തരവിന്റെ പകര്‍പ്പ് പങ്കുവെച്ച് മന്ത്രി ഇക്കാര്യം പറയുന്നത്.

കൊടുങ്ങല്ലൂരിലെ ഒരു ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തില്‍ ജോലി വേണമെങ്കില്‍ അധ്യാപിക എല്ലാ ദിവസം സാരി ധരിച്ച് വരണമെന്ന അധികൃതരുടെ നിര്‍ബന്ധത്തിന് പിന്നാലെയാണ് പുതിയ ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കിയിരിക്കുന്നത്.

കേരളത്തിലെ അധ്യാപകര്‍ക്ക് അവര്‍ക്കിഷ്ടപ്പെട്ട വസ്ത്രം ധരിക്കാനുള്ള അവകാശം സര്‍ക്കാര്‍ മുന്‍പേ നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

‘കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒക്കെത്തന്നെ അധ്യാപകര്‍ക്ക് ഇഷ്ടമുള്ള, അവര്‍ക്ക് സൗകര്യപ്രദമായ വസ്ത്രം ധരിക്കാനുള്ള എല്ലാ അവകാശവുമുണ്ട്. സാരി അടിച്ചേല്‍പ്പിക്കുന്ന രീതി കേരളത്തിന്റെ പുരോഗമന ചിന്താഗതിക്ക് ഉതകുന്നതല്ല,’ മന്ത്രി പറഞ്ഞു.

താന്‍ അധ്യാപികയായിരുന്ന കാലത്ത് നിരന്തരം ചുരിദാര്‍ ധരിച്ചായിരുന്നു പഠിപ്പിക്കാന്‍ കോളേജിലെത്തിയതെന്നും, ഒരാളുടെ വസ്ത്രധാരണത്തില്‍ ആര്‍ക്കും തന്നെ ഇടപെടാനുള്ള അവകാശമില്ലെന്നും മന്ത്രി പറഞ്ഞു.

‘ഒരു അധ്യാപികയ്ക്ക് നൂറായിരം കര്‍ത്തവ്യങ്ങള്‍ വഹിക്കേണ്ടതായുണ്ട്. പക്ഷേ അസ്ഥാനത്തുള്ള കാലഹരണപ്പെട്ട ആശയങ്ങളെ മുറുക്കിപ്പിടിച്ച് ജീവിക്കേണ്ട ഒരു സാഹചര്യം ഒരിക്കലും ഈ പട്ടികയില്‍ വരില്ല. വസ്ത്രധാരണ രീതി ഒരാളുടെ വ്യക്തിപരമായ കാര്യമാണ്. അതില്‍ അകാരണമായി ഇടപെടാന്‍ മറ്റാര്‍ക്കും അവകാശമില്ല,’ ബിന്ദു വ്യക്തമാക്കുന്നു.

 

മന്ത്രി ബിന്ദുവിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം:

നാലഞ്ചു ദിവസം മുന്‍പ് ഒരു യുവ അദ്ധ്യാപിക ഒരു പരാതി രേഖപ്പെടുത്തി സംസാരിച്ചു. ഒരു മാസം മുമ്പ് കൊടുങ്ങല്ലൂരിലെ ഒരു ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തില്‍ അവര്‍ക്ക് നേരിടേണ്ടിവന്ന ഒരനുഭവം പങ്കു വയ്ക്കാനാണ് വിളിച്ചത്. NET ക്ലിയര്‍ ചെയ്തിട്ടുള്ള, MAയും B.Edഉം ഉള്ള ആ അധ്യാപികയ്ക്ക് ജോലി വേണമെങ്കില്‍, എല്ലാ ദിവസവും സാരി ഉടുത്തേ പറ്റൂ എന്നൊരു നിബന്ധന അധികാരികള്‍ മുന്നോട്ടുവച്ചു എന്നാണ് അറിയാന്‍ കഴിഞ്ഞത്.

ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ നിലപാട് പല ആവര്‍ത്തി വ്യക്തമാക്കിയിട്ടുള്ളതാണ്. കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒക്കെത്തന്നെ അധ്യാപകര്‍ക്ക് ഇഷ്ടമുള്ള, അവര്‍ക്ക് സൗകര്യപ്രദമായ വസ്ത്രം ധരിക്കാനുള്ള എല്ലാ അവകാശവുമുണ്ട്. സാരി അടിച്ചേല്‍പ്പിക്കുന്ന രീതി കേരളത്തിന്റെ പുരോഗമന ചിന്താഗതിക്ക് ഉതകുന്നതല്ല.

ഞാനും ഒരു അധ്യാപികയാണ്. കേരള വര്‍മയില്‍ പഠിപ്പിച്ചിരുന്ന സമയത്ത് നിരന്തരം ചുരിദാര്‍ ധരിച്ച് പോകുമായിരുന്നു.
ഒരു അധ്യാപികയ്ക്ക് നൂറായിരം കര്‍ത്തവ്യങ്ങള്‍ വഹിക്കേണ്ടതായുണ്ട്. പക്ഷേ അസ്ഥാനത്തുള്ള കാലഹരണപ്പെട്ട ആശയങ്ങളെ മുറുക്കിപ്പിടിച്ച് ജീവിക്കേണ്ട ഒരു സാഹചര്യം ഒരിക്കലും ഈ പട്ടികയില്‍ വരില്ല.

വസ്ത്രധാരണ രീതി ഒരാളുടെ വ്യക്തിപരമായ കാര്യമാണ്. അതില്‍ അകാരണമായി ഇടപെടാന്‍ മറ്റാര്‍ക്കും അവകാശമില്ല.

2014ല്‍ മെയ് 9ന് ഇത് വ്യക്തമാക്കി ഒരു സര്‍ക്കുലര്‍ സര്‍ക്കാര്‍ പുറത്തിറക്കിയിരുന്നെങ്കിലും ഇപ്പോഴും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഈ പ്രവൃത്തി ആവര്‍ത്തിച്ചുവരുന്നതായി അറിയാന്‍ സാധിച്ചതിനാല്‍, വീണ്ടും ഒരു ഉത്തരവ് കൂടി പുറപ്പെടുവിച്ചു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം
Content Highlight: Prof. R Bindu says teachers can wear any dress to school