ചരിത്ര നേട്ടത്തില്‍ നഥാന്‍ ലിയോണ്‍; ചരിത്രത്തില്‍ മൂന്നാമനായും എട്ടാമനായും ഓസീസ് ലയണ്‍
Sports News
ചരിത്ര നേട്ടത്തില്‍ നഥാന്‍ ലിയോണ്‍; ചരിത്രത്തില്‍ മൂന്നാമനായും എട്ടാമനായും ഓസീസ് ലയണ്‍
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 17th December 2023, 3:41 pm

ഓസ്‌ട്രേലിയന്‍ സ്പിന്‍ ബൗളര്‍ ലിയോണ്‍ ടെസ്റ്റില്‍ 500 വിക്കറ്റുകള്‍ തികച്ച് ചരിത്രനേട്ടം സ്വന്തമാക്കിയിരിക്കുകയാണ്. 500 ടെസ്റ്റ് ക്രിക്കറ്റുകള്‍ തികക്കുന്ന എട്ടാമത്തെ ബൗളറും മൂന്നാമത്തെ ഓസ്‌ട്രേലിയക്കാരനുമായി മാറുകയാണ് താരം. പാക്കിസ്ഥാനെതിരെ നടക്കുന്ന ടെസ്റ്റ് മത്സരത്തിന്റെ നാലാം ദിവസം ഫഹീം അഷറഫിനെ പുറത്താക്കിയാണ് ലിയോണ്‍ ചരിത്രനേട്ടം സ്വന്തമാക്കിയത്.

2023ല്‍ ആഷസ് അവസാനിച്ചപ്പോള്‍ കാലിന് പരിക്കേറ്റ ലിയോണ്‍ 496 വിക്കറ്റുകളായിരുന്നു വീഴ്ത്തിയിരുന്നത്. എന്നാല്‍ ഒപ്റ്റ്‌റസ് സ്റ്റേഡിയത്തില്‍ പാകിസ്ഥാനെതിരെ റെക്കോഡ് തകര്‍ത്ത് ആറാടുകയാണ് ലിയോണ്‍. അബ്ദുള്ള ഷഫീഖ്, ഇമാം ഉള്‍ ഹഖ്, അമീര്‍ ജമാല്‍ എന്നിവരെ പുറത്താക്കിയതോടെ ടെസ്റ്റിന്റെ ആദ്യ ദിവസം 499 വിക്കറ്റുകള്‍ ആയിരുന്നു അദ്ദേഹം നേടിയത്. പിന്നെ ചരിത്ര നേട്ടത്തിലേക്ക് ഒരു വിക്കറ്റിന്റെ ദൂരം മാത്രമായിരുന്നു ബാക്കി. തുടര്‍ന്ന് ടെസ്റ്റിലെ രണ്ടാം ദിവസം ഫഹീം അഷറഫിനെ പുറത്താക്കിയതോടെ ലിയോണ്‍ റെക്കോഡ് സ്വന്തമാക്കുകയായിരുന്നു. ഇന്നിങ്‌സില്‍ പാകിസ്ഥാന്‍ മികച്ച രീതിയില്‍ ബാറ്റ് വീശുമ്പോള്‍ ആയിരുന്നു ഏഴാം ഓവറില്‍ ഡി.ആര്‍.എസ് വഴി അഷ്‌റഫിനെ എല്‍.ബി.ഡബ്ലിയു വിക്കറ്റിലൂടെ ലിയോണ്‍ പുറത്താക്കുന്നത്.

ഏറ്റവും കൂടുതല്‍ ടെസ്റ്റ് നേടുന്ന ഓസ്‌ട്രേലിയന്‍ കളിക്കാരുടെ പട്ടിക.

താരം, മത്സരം, വിക്കറ്റ്, ആവറേജ് എന്ന ക്രമത്തില്‍.

 

ഷെയ്ന്‍ വോണ്‍ -145 – 708 – 25.41

ഗ്ലെന്‍ മഗ്രാത്ത് – 124 – 563 – 21.64

നഥാന്‍ ലിയോണ്‍ -123 – 500 – 30.9

ഡെന്നിസ് ലില്ലീ – 70 – 355 – 23.92

ആഗോള ടെസ്റ്റ് മത്സരത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ സ്വന്തമാക്കിയത് ശ്രീലങ്കയുടെ മുത്തയ്യ മുരളീധരനാണ്. 230 ഇന്നിങ്‌സുകളില്‍ നിന്നും 800 വിക്കറ്റുകളാണ് ഇതിഹാസം നേടിയത്. രണ്ടാം സ്ഥാനത്ത് 708 വിക്കറ്റുകളുമായി ഷേയ്ന്‍ വോണ്‍ തന്നെയാണ്. ഈ പട്ടികയില്‍ നഥാന്‍ ലിയോണ്‍ നിലവില്‍ 501 വിക്കറ്റുകളുമായി എട്ടാം സ്ഥാനത്തുണ്ട്.

ടെസ്റ്റിന് മുമ്പ് തന്നെ ലിയോണ്‍ തന്റെ റെക്കോഡ് നേട്ടത്തെക്കുറിച്ച് ചിന്തിച്ചിട്ടില്ലായിരുന്നു എന്ന് പറഞ്ഞിരുന്നു. പരിക്കില്‍ നിന്നും മടങ്ങി വരാനുള്ള ആവേശമായിരുന്നു തനിക്കെന്ന് താരം പറഞ്ഞു.

Content Highlight: Nathan Lyon in historic achievement