മാധ്യമങ്ങള്‍ക്ക് തെറ്റി, നെഹ്റുവിന് ശേഷം മൂന്ന് പ്രാവശ്യം തുടര്‍ച്ചയായി പ്രധാനമന്ത്രി പദത്തിലെത്തുന്നത് മോദി മാത്രമല്ല
national news
മാധ്യമങ്ങള്‍ക്ക് തെറ്റി, നെഹ്റുവിന് ശേഷം മൂന്ന് പ്രാവശ്യം തുടര്‍ച്ചയായി പ്രധാനമന്ത്രി പദത്തിലെത്തുന്നത് മോദി മാത്രമല്ല
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 12th June 2024, 4:36 pm

ന്യൂദല്‍ഹി: തുടര്‍ച്ചയായി മൂന്നാം തവണയാണ് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ അധികാരത്തിലേറുന്നത്. അധികാരമേറ്റത് മുതല്‍ നെഹ്റുവിന് സമാനമായി മോദിയെ ഉയര്‍ത്തിക്കാട്ടാനുള്ള ശ്രമം ചില മാധ്യമങ്ങളിലുണ്ടായിരുന്നു.

അതിലൊന്നായിരുന്നു നെഹ്റുവിന് ശേഷം മൂന്ന് പ്രാവശ്യം തുടര്‍ച്ചയായി പ്രധാനമന്ത്രി പദത്തിലെത്തുന്നയാള്‍ മോദിയാണെന്ന പ്രചാരണം.

എന്നാല്‍ അത്തരമൊരു ക്രെഡിറ്റ് മോദിക്ക് മാത്രം അവകാശപ്പെട്ടതല്ലെന്നും അടല്‍ ബിഹാരി വാജ്പേയി, ഇന്ദിരാഗാന്ധി തുടങ്ങിയവരും രണ്ടില്‍ കൂടുതല്‍ തവണ പ്രധാനമന്ത്രി പദം അലങ്കരിച്ചിട്ടുണ്ടെന്നുമാണ് ദി വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

1966, 1967, 1971, 1980 എന്നീ വര്‍ഷങ്ങളിലാണ് ഇന്ദിരാഗാന്ധി പ്രധാനമന്ത്രി പദത്തിലിരുന്നത്. 1996, 1998, 1999 കാലഘട്ടങ്ങളിലാണ് അടല്‍ ബിഹാരി വാജ്പേയി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. നെഹ്റു നാല് പ്രാവശ്യം പ്രധാനമന്ത്രിയായിട്ടുണ്ടെന്നും ദി
വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് 240 സീറ്റ് മാത്രമാണ് ലഭിച്ചത്. മോദിയുടെ പ്രകടനവും ബി.ജെ.പി.യുടെ പ്രകടനവും നെഹ്റുവിന്റെയും കോണ്‍ഗ്രസിന്റെയും കാലത്തേ അപേക്ഷിച്ച് വളരെ താഴ്ന്നതാണ്.

1952ല്‍ നടന്ന ആദ്യ പൊതുതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 364 സീറ്റുകള്‍ നേടിയിരുന്നു. 1957-ലെ രണ്ടാം പൊതുതെരഞ്ഞെടുപ്പില്‍ അതിന്റെ എണ്ണം 371 ആയി ഉയര്‍ന്നു, എന്നാല്‍ 1962-ല്‍ 361 സീറ്റുകളായി കുറഞ്ഞിരുന്നു. എങ്കിലും ഈ വര്‍ഷങ്ങളിലൊക്കെയും കോണ്‍ഗ്രസ് കാഴ്ച്ച വെച്ചത് മികച്ച പ്രകടനം ആയിരുന്നു. 1952 മുതല്‍ 1962 വരെയുള്ള മൂന്ന് പൊതുതെരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസ് എല്ലാ സംസ്ഥാനങ്ങളിലും വിജയിച്ചിട്ടുണ്ട്.

പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ അടിത്തറ പാകിയതിലും സ്വാതന്ത്ര്യാനന്തരം നീണ്ട 17 വര്‍ഷക്കാലം അതിനെ പരിപോഷിപ്പിക്കുന്നതിലും ആധുനിക ഇന്ത്യയുടെ ശില്‍പിയായ പ്രഥമ പ്രധാനമന്ത്രിയുടെ സംഭാവനകള്‍ ലോകമെമ്പാടും അറിയപ്പെടുന്നതും അംഗീകരിക്കപ്പെട്ടതുമാണ്.

എന്നാല്‍ മോദി അധികാരത്തിലേറുന്നത് സമൂഹത്തില്‍ കൃത്യമായ ധ്രുവീകരണം നടത്തിയിട്ടാണെന്നും ദി വയര്‍ പറയുന്നു. 2014ല്‍ 282 സീറ്റുകളാണ് ബി.ജെ.പി നേടിയത്. ബാലാകോട്ട് വ്യോമാക്രമണം മൂലമുണ്ടായ ധ്രുവീകരണത്തിലാണ് 2019-ല്‍ സീറ്റിന്റെ എണ്ണം 303 ആയി ഉയര്‍ന്നതെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

Content Highlight: Modi Not the Only Prime Minister After Nehru to Be Sworn in Three Terms