മറ്റെല്ലാവരേയും പോലെ ഒരു സാധാരണ ടെന്റിലായിരുന്നു മഞ്ജു ചേച്ചിയും കഴിഞ്ഞത്; കയറ്റം വിശേഷങ്ങള്‍ പങ്കുവെച്ച് ക്യാമറാമാന്‍ ചന്ദ്രു
Movie Day
മറ്റെല്ലാവരേയും പോലെ ഒരു സാധാരണ ടെന്റിലായിരുന്നു മഞ്ജു ചേച്ചിയും കഴിഞ്ഞത്; കയറ്റം വിശേഷങ്ങള്‍ പങ്കുവെച്ച് ക്യാമറാമാന്‍ ചന്ദ്രു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 19th October 2021, 4:28 pm

സനല്‍ കുമാര്‍ ശശിധരന്റെ സംവിധാനത്തില്‍ മഞ്ജു വാര്യര്‍ പ്രധാന കഥാപാത്രമായെത്തുന്ന കയറ്റം റിലീസിനൊരുങ്ങുകയാണ്. ഇപ്പോള്‍ സിനിമയുടെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് ക്യാമറാമാന്‍ ചന്ദ്രു സെല്‍വരാജ്.

തന്റെ ആദ്യ ചിത്രം കൂടിയായ കയറ്റത്തിന് മികച്ച ക്യാമറാമാനുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം ലഭിച്ചതിന്റെ സന്തോഷവും മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ ചന്ദ്രു പങ്കുവെക്കുന്നുണ്ട്.

ചിത്രത്തില്‍ മഞ്ജു വാര്യരുമൊത്ത് പ്രവര്‍ത്തിച്ചപ്പോഴുണ്ടായ അനുഭവത്തെ കുറിച്ച് പറയുകയാണ് ചന്ദ്രു. മഞ്ജുചേച്ചിയോടൊപ്പം സിനിമ ചെയ്യാന്‍ പറ്റുന്നതിന്റെ സന്തോഷം വളരെ വലുതായിരുന്നെന്നും വളരെ സിംപിളായിരുന്നു അവരെന്നും ചന്ദ്രു പറയുന്നു.

മഞ്ജു വാര്യരെപ്പോലെ ഒരു വലിയ താരം, പൂര്‍ണമായും മൊബൈലില്‍ ചിത്രീകരിക്കുന്ന സിനിമയില്‍ അഭിനയിച്ചപ്പോള്‍ ഉണ്ടായ അനുഭവം എന്തായിരുന്നു എന്ന ചോദ്യത്തിന് മഞ്ജു മാം എങ്ങനെ സ്വീകരിക്കും എന്ന ആശങ്ക തനിക്ക് ഉണ്ടായിരുന്നുവെന്നായിരുന്നു ചന്ദ്രുവിന്റെ മറുപടി.

മഞ്ജുചേച്ചിയോടൊപ്പം സിനിമ ചെയ്യാന്‍ പറ്റുന്നതിന്റെ സന്തോഷം വളരെ വലുതായിരുന്നു. വളരെ സിംപിളായിരുന്നു മാം. ഒരു ഡിമാന്റും മുന്നോട്ടു വെച്ചില്ല. മറ്റെല്ലാവരേയും പോലെ ഒരു സാധാരണ ടെന്റിലായിരുന്നു മാമും ആ ദിവസങ്ങളില്‍ കഴിഞ്ഞത്. ഷൂട്ടിങ്ങ് വലിയൊരു അനുഭവമായിരുന്നു. വലിയ താരമായ മഞ്ജു മാം ഇത്ര സിംപിളായിരുന്നത് മറ്റൊരു സന്തോഷമായി, ചന്ദ്രു പറയുന്നു.

25 ദിവസം കൊണ്ടാണ് സിനിമ പൂര്‍ത്തിയാക്കിയത്. ആദ്യ നാലു ദിവസം മണാലിയില്‍. അവിടെ ചെറിയൊരു ടൗണ്‍. ബേസ് ക്യാമ്പ് മണാലിയില്‍ ആയിരുന്നു. സിനിമയുടെ ആദ്യ ഭാഗം അവിടെ നിന്നാണ് ഷൂട്ട് ചെയ്തത്.

പിന്നീട് മുകളിലേക്ക് കയറിത്തുടങ്ങി. മൊബൈലിന് റേഞ്ചില്ലാത്ത സ്ഥലങ്ങളിലായിരുന്നു 15 ദിവസം കഴിഞ്ഞത്. നമ്മുടെ ഈയൊരു ജീവിത ശൈലിയില്‍ നിന്ന്, പൂര്‍ണമായും മൊബൈല്‍ ഇല്ലാത്ത ദിവസങ്ങളിലെ അനുഭവവും പുതിയതായി.

കാലാവസ്ഥയോട് ഇണങ്ങുന്നത് കുറച്ചു ബുദ്ധിമുട്ടുണ്ടാക്കി എന്നതാണ് സത്യം. നമ്മള്‍ ഇടയ്ക്കിടെ ട്രക്കിങ്ങിന് പോകുന്നവരല്ലല്ലോ, അതുമായി ഇടപഴകി വരാന്‍ കുറച്ച് സമയമെടുത്തു. ഷൂട്ട് തുടങ്ങി ഓരോ ദിവസം പിന്നിടുമ്പോഴും ഞങ്ങള്‍ മെച്ചപ്പെട്ടു കൊണ്ടേയിരുന്നു. മലമുകളിലെ ഒരു തടാകത്തിനടുത്താണ് ക്ലൈമാക്സ് സീന്‍ പ്ലാന്‍ ചെയ്തത്.

പെട്ടെന്ന് ഒരു ദിവസം രാത്രി അപ്രതീക്ഷിതമായി മഞ്ഞ് വീഴ്ചയുണ്ടായി. പൊതുവേ ആഗസ്റ്റില്‍ മഞ്ഞും മഴയും അധികം ഉണ്ടാകാത്തതാണ്. എന്നാല്‍ ഞങ്ങള്‍ പോയപ്പോള്‍ സാഹചര്യം മാറി. അര്‍ധരാത്രി രണ്ട് മണിയാണ് സമയം. ഉടന്‍ കുറച്ച് ഷൂട്ട് ചെയ്യാമെന്നു പറഞ്ഞു സനലേട്ടന്‍. ഞങ്ങളുടെ ടെന്റെല്ലാം നശിച്ചു. താഴേക്ക് പോകണം എന്ന സ്ഥിതിയുണ്ടായി.

മഞ്ഞിനെ നേരിടാന്‍ ഞങ്ങള്‍ തയ്യാറായിരുന്നില്ല. മുന്‍കരുതലൊന്നും ഉണ്ടായില്ല. ഭീതിതമായ സാഹചര്യമായിരുന്നു. ഏഴ് മണിക്കൂറോളം എടുത്തു താഴെയെത്തി രക്ഷപ്പെടാന്‍. അവിടെ ക്യാമ്പില്‍ രണ്ട് ദിവസം കുടുങ്ങി. വിനോദ സഞ്ചാരികളെ കുറച്ച് കുറച്ചായി നാടുകളിലേക്ക് കൊണ്ടുപോയിത്തുടങ്ങി. പിന്നെയും അവിടെ നിന്ന് ഷൂട്ട് പൂര്‍ത്തിയാക്കിയാണ് ഞങ്ങള്‍ മടങ്ങിയത്, ചന്ദ്രു പറയുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം