ശ്രീകാന്ത് സഖാവ് എവിടെയാണെന്ന് ആഭ്യന്തര വകുപ്പിന് വല്ല വിവരവുമുണ്ടോ? ബിന്ദു കൃഷ്ണ
Kerala News
ശ്രീകാന്ത് സഖാവ് എവിടെയാണെന്ന് ആഭ്യന്തര വകുപ്പിന് വല്ല വിവരവുമുണ്ടോ? ബിന്ദു കൃഷ്ണ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 22nd January 2022, 11:07 pm

കൊല്ലം: ബലാത്സംഗക്കേസില്‍ ആരോപണ വിധേയനായ നടനും സോഷ്യല്‍ മീഡിയ കണ്ടന്റ് ക്രിയേറ്ററുമായ ശ്രീകാന്ത് വെട്ടിയാര്‍ എവിടെയാണെന്ന് ആഭ്യന്തര വകുപ്പിന് വല്ല വിവരവുമുണ്ടോ എന്ന് മഹിളാ കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണ. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അവരുടെ പ്രതികരണം.

‘ശ്രീകാന്ത് സഖാവ് എവിടെയാണെന്ന് ആഭ്യന്തര വകുപ്പിന് വല്ല വിവരവുമുണ്ടോ. ബലാത്സംഗക്കേസില്‍ ആരോപണ വിധേയനായ സഖാവ് മുങ്ങിയിട്ട് 7 ദിവസം പിന്നിടുന്നു,’ ബിന്ദു കൃഷ്ണ എഴുതി.

അതേസമയം, ശ്രീകാന്ത് വെട്ടിയാറിനായുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് അറിയിച്ചിരുന്നു. ഇയാളുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫാണ്. പ്രതി സംസ്ഥാനം വിടാനുള്ള സാധ്യതയും പൊലീസ് പരിശോധിക്കുന്നുണ്ട്. പ്രതിയുടെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.

എറണാകുളം സെന്‍ട്രല്‍ പൊലീസാണ് ശ്രീകാന്തിന്റെ പേരില്‍ കേസെടുത്തത്. പരാതിക്കാരിയുടെ രഹസ്യമൊഴിയും രേഖപ്പെടുത്തി. പിറന്നാളാഘോഷത്തിനായി വിളിച്ചുവരുത്തി ആലുവയിലെ ഫ്‌ലാറ്റിലും കൊച്ചിയിലെ ഹോട്ടല്‍ മുറിയിലും ശ്രീകാന്ത് ലൈംഗികപീഡനത്തിന് ഇരയാക്കിയെന്നാണ് പരാതി.

ശ്രീകാന്ത് വെട്ടിയാര്‍ നിരവധി പെണ്‍കുട്ടികളെ ഇതിനകം പീഡനത്തിന് ഇരയാക്കിയിട്ടുണ്ടെന്നും അവരെല്ലാം സമാന അനുഭവങ്ങള്‍ തന്നോട് പങ്കുവെച്ചെന്നും യുവതി ആരോപിച്ചിരുന്നു.

പരാതിക്കാരിയെ പിന്തിരിപ്പിക്കാന്‍ ശ്രീകാന്തും സുഹൃത്തുക്കളും പലതവണ ശ്രമിച്ചിട്ടുണ്ടെന്ന വിവരം അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്. ‘വിമെന്‍ എഗെയ്ന്‍സ്റ്റ് സെക്ഷ്വല്‍ ഹരാസ്മെന്റ്’ എന്ന ഫേസ്ബുക്ക് പേജിലൂടെ ശ്രീകാന്തിനെതിരേ രണ്ടുതവണയാണ് മീ ടൂ ആരോപണം ഉയര്‍ന്നത്. പിന്നാലെ പൊലീസില്‍ പരാതിയെത്തുകയായിരുന്നു.