അന്നെനിക്ക് മണിരത്നം വിളിച്ചപ്പോൾ പോകാൻ കഴിഞ്ഞില്ല: ലാൽ
Entertainment
അന്നെനിക്ക് മണിരത്നം വിളിച്ചപ്പോൾ പോകാൻ കഴിഞ്ഞില്ല: ലാൽ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 4th June 2023, 7:45 pm

കടൽ എന്ന ചിത്രത്തിൽ അഭിനയിക്കാൻ മണിരത്നം തന്നെ വിളിച്ചിരുന്നെന്ന് പറയുകയാണ്‌ ലാൽ. പൊന്നിയിൻ സെൽവൻ എന്ന ചിത്രത്തിൽ അഭിനയിച്ചത് തനിക്ക് പുതിയ അനുഭവം ആയിരുന്നെന്നും കഥ കേൾക്കാൻ താൻ ചെല്ലുന്നതിന് മുൻപ് തന്നെ തന്റെ കഥാപാത്രത്തിന്റെ ചിത്രം വരച്ചിട്ടുണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ബിഹൈൻഡ് വുഡ്‌സ് ഐസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘കടൽ എന്ന ചിത്രത്തിൽ അഭിനയിക്കുന്നതിനായി മണിരത്നം സാർ എന്നെ വിളിച്ചിരുന്നു. പക്ഷെ അന്ന് ഞാൻ ഒഴിമുറി എന്ന ചിത്രത്തിന് വേണ്ടി താടിയും മുടിയും വടിച്ചിട്ടുണ്ടായിരുന്നു. അതുകൊണ്ട് അന്ന് ആ ചിത്രം ചെയ്യാൻ എനിക്ക് പറ്റിയില്ല. അന്ന് അത് ചെയ്യാൻ സാഹചര്യമില്ലെന്ന് പറഞ്ഞ്‌ മാറേണ്ടി വന്നു.

അന്ന് അത് ചെയ്യാൻ പറ്റാത്തതുകൊണ്ടാകാം പൊന്നിയിൻ സെൽവൻ ചെയ്യാൻ എന്നെ വിളിച്ചത്. ആ ചിത്രവുമായി ബന്ധപ്പെട്ട എല്ലാം എനിക്ക് പുതിയ അനുഭവങ്ങൾ ആയിരുന്നു. അദ്ദേഹം എന്നെ കഥപറഞ്ഞ്‌ കേൾപ്പിക്കാൻ വീട്ടിൽ വിളിച്ചു. അദ്ദേഹം ടേബിളിൽ ഒരു മാപ് പോലുള്ള പേപ്പർ വെച്ചു. പൊന്നിയിൻ സെൽവൻ എന്ന ചിത്രത്തിലെ ഫാമിലി ട്രീ ഒക്കെ വരച്ചിട്ടാണ് അദ്ദേഹം കഥ പറഞ്ഞത്. ഞാൻ സത്യത്തിൽ ആ കഥയൊന്നും കേട്ടിട്ടില്ല. അദ്ദേഹം കഥ പറയുന്നുണ്ടെങ്കിലും ഞാൻ മറ്റൊരു ലോകത്തായിരുന്നു. ഞാൻ കഥാപാത്രത്തിന്റെ വേഷത്തിൽ നിൽക്കുന്ന ചിത്രം അവർ വരച്ച് തയ്യാറാക്കിയിട്ടുണ്ടായിരുന്നു. അതൊക്കെ എന്നെ കാണിച്ച് തന്നു,’ ലാൽ പറഞ്ഞു.

ഷൂട്ടിങ്ങിന്റെ ആദ്യത്തെ ദിവസം താൻ ഭയന്ന് പോയെന്ന് അദ്ദേഹം പറഞ്ഞു. അവിടെ ഉണ്ടായിരുന്നവരൊക്കെ വലിയ ആർട്ടിസ്റ്റുകൾ ആയിരുന്നെന്നും കമൽ ഹാസനും രജനീകാന്തും ഒഴികെയുള്ള എല്ലാവരും സെറ്റിൽ ഉണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

‘ഷൂട്ടിങ് സെറ്റിൽ ചെന്ന ആദ്യത്തെ ദിവസം തന്നെ ഞാൻ വിരണ്ട്‌ പോയി. ഒരു രാജാങ്കണത്തിൽ പടയാളികളും, രാജാക്കന്മാരും ഒക്കെയുള്ള സെറ്റ് ആയിരുന്നു അത്. അന്ന് എനിക്ക് ഷൂട്ട് ഉണ്ടായിരുന്നില്ല. കുറച്ച് നേരം നിന്നിട്ട് എനിക്ക് പ്രഷർ താങ്ങാൻ കഴിഞ്ഞില്ല. എനിക്ക് പറ്റുന്നില്ല ഞാൻ ഇറങ്ങുകയാണെന്ന് അദ്ദേഹത്തോട് പറഞ്ഞു. കാരണം എല്ലാവരും വലിയ ആർട്ടിസ്റ്റുകളാണ്. കമൽ ഹാസനും രജനീകാന്തും ഒഴികെയുള്ള എല്ലാ ആർട്ടിസ്റ്റുകളും അവിടെ ഉണ്ടായിരുന്നു. അദ്ദേഹം വളരെ നിസ്സാരമായിട്ടാണ് അതൊക്കെ കൈകാര്യം ചെയ്തത്. ഒരു ചെറുപ്പക്കാരനെപോലെ അദ്ദേഹം അതുവഴി ഓടി നടക്കുകയായിരുന്നു. അതൊക്കെ വളരെ വലിയൊരു കാര്യമാണ്,’ ലാൽ പറഞ്ഞു.

Content Highlights: Lal on Manirathnam