international
നിയന്ത്രണങ്ങള്‍ കടുപ്പിച്ച് കുവൈത്ത്; വിദേശികളുടെ താമസാനുമതി സംബന്ധിച്ച് നിര്‍ദേശങ്ങള്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Oct 08, 03:54 am
Tuesday, 8th October 2019, 9:24 am

കുവൈത്ത്: കുവൈത്തില്‍ താമസാനുമതിയുമായി ബന്ധപ്പെട്ട് നടപ്പാക്കേണ്ട നിര്‍ദേശങ്ങള്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച് പാര്‍ലമെന്റംഗം സഫാ അല്‍ ഹാഷിം. കടുത്ത നിയന്ത്രണങ്ങളാണ് പുതുക്കിയ നിര്‍ദേശങ്ങളിലുള്ളത്. രാജ്യത്തേക്ക് എത്തുന്ന വിദേശികളുടെ എണ്ണം വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് കുവൈത്ത് കടുത്ത നിയന്ത്രണങ്ങളിലേക്ക് കടക്കുന്നത്. ഇത് ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്ക് തിരിച്ചടിയാവും.

കുവൈത്തില്‍ താമസാനുമതി പരമാവധി അഞ്ചു വര്‍ഷമാക്കി കുറയ്ക്കണമെന്ന് പാര്‍ലമെന്റംഗം സഭയില്‍ ആവശ്യപ്പെട്ടു. സ്‌പോണ്‍സര്‍മാരുരടെ കീഴിലല്ലാതെ ജോലിചെയ്യുന്ന മുഴുവന്‍ വിദേശികളെയും നാടുകടത്തണമെന്നും ഹാഷിം പാര്‍ലമെന്റില്‍ പറഞ്ഞു.

വിദേശികളായ നിര്‍മാണ തൊഴിലാളികളില്‍ 40 വയസ് പൂര്‍ത്തിയായവരെയും രോഗമോ വൈകല്യമോ ഉള്ളവരെയും സ്വന്തം നാട്ടിലേക്ക് പറഞ്ഞയക്കണമെന്നും നിര്‍ദേശങ്ങളില്‍ പറയുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

വിദ്യാഭ്യാസ വിസയില്‍ അല്ലാതെ വിദേശികള്‍ ജോലി ചെയ്യുന്നതായി കണ്ടെത്തിയാല്‍ നാടുകടത്തുകയും വിദേശികളെ കൊണ്ടുവരുന്നതില്‍ നിന്ന് ആ സ്ഥാപനത്തെ തടയുകയും വേണം. വിദ്യാഭ്യാസ യോഗ്യതയും നിലവില്‍ ചെയ്യുന്ന ജോലി ചെയ്യുന്ന തസ്തികയും തമ്മില്‍ വൈരുധ്യമുണ്ടെങ്കിലും നാടുകടത്തണമെന്നും നിര്‍ദേശങ്ങളില്‍ പറയുന്നു.

മൂന്നു തവണ നിയമലംഘനങ്ങള്‍ നടത്തുന്ന വിദേശികളെ നാടുകടത്തണമെന്നും നിയമലംഘനത്തിന്റെ വ്യാപ്തി അനുസരിച്ച് വീണ്ടും രാജ്യത്തേക്ക് വരുന്നത് തടയണമെന്നും നിര്‍ദേശം മുന്നോട്ടു വയ്ക്കുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

വിദേശികളെ രാജ്യത്ത് ആവശ്യമാണെങ്കില്‍ മാത്രം തുടര്‍ന്നാല്‍ മതിയെന്നും നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.