എന്റെ കണ്‍മുന്നില്‍വെച്ചാണ് ഭാര്യയെ പിടിച്ചുകൊണ്ടുപോയത്; യുദ്ധമുഖത്തേക്കാള്‍ ഭീകരമായിരുന്നു; മണിപ്പൂരിലെ കുകി വനിതകളിലൊരാളുടെ പങ്കാളിയായ കാര്‍ഗില്‍ സൈനികന്‍
national news
എന്റെ കണ്‍മുന്നില്‍വെച്ചാണ് ഭാര്യയെ പിടിച്ചുകൊണ്ടുപോയത്; യുദ്ധമുഖത്തേക്കാള്‍ ഭീകരമായിരുന്നു; മണിപ്പൂരിലെ കുകി വനിതകളിലൊരാളുടെ പങ്കാളിയായ കാര്‍ഗില്‍ സൈനികന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 21st July 2023, 1:31 pm

ഇംഫാല്‍: മണിപ്പൂരില്‍ കുകി വനിതകളെ നഗ്നരാക്കി നടത്തിയ സംഭവത്തിലെ ഒരു സ്ത്രീ വിരമിച്ച കാര്‍ഗില്‍ യുദ്ധസൈനികന്റെ പങ്കാളിയെന്ന് റിപ്പോര്‍ട്ട്. തന്റെ ജന്മസ്ഥലം ഇപ്പോള്‍ ഭയാനകമായിക്കൊണ്ടിരിക്കുകയാണെന്ന് സൈനികന്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

‘വല്ലാത്തൊരു അവസ്ഥയിലായിരുന്നു അവള്‍, ഡിപ്രഷന്‍ അവസ്ഥയിലാണെന്ന് പറയാം. ഞങ്ങളുടെ മക്കളുടെ സ്‌നേഹവും പരിപാലനവും മൂലം അവള്‍ പഴയ ജീവിതത്തിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്. ഞാന്‍ കാര്‍ഗിലില്‍ യുദ്ധമുഖം നേരിട്ട് കണ്ടിട്ടുണ്ട്. എന്നാല്‍ വിരമിച്ചതിന് ശേഷം ഞാന്‍ തിരിച്ച് വന്നപ്പോള്‍ യുദ്ധമുഖത്തേക്കാള്‍ അപകടരമായ എന്റെ നാടിനെയാണ് കാണുന്നത്,’ അദ്ദേഹം പറഞ്ഞു.

തുടര്‍ന്ന് ഉണ്ടായ സംഭവവികാസങ്ങളും അദ്ദേഹം വിവരിച്ചു.

‘അവര്‍ മെയ് നാലിന് ഞങ്ങളുടെ ഗ്രാമത്തിലേക്ക് വന്ന് താഴെ ഭാഗത്തുള്ള വീടുകള്‍ കത്തിച്ച് തുടങ്ങി. ആ സമയത്ത് എല്ലാവരും ഓടി രക്ഷപ്പെടുകയായിരുന്നു. അതിനിടയില്‍ ഞങ്ങള്‍ രണ്ട് പേരും വ്യത്യസ്ത ഇടത്തേക്കായിരുന്നു ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചത്. അവളും മറ്റ് നാല് പേരും കാട്ടിനുള്ളിലെ ഒരു മരത്തിന് പിന്നില്‍ ഒളിച്ച് നിന്നു.

ചില അക്രമകാരികള്‍ ഞങ്ങളുടെ ആടുകളെയും പന്നികളെയും കോഴികളെയും പിടിക്കാന്‍ വേണ്ടി കാടുകളിലേക്ക് കയറുകയായിരുന്നു, അപ്പോഴാണ് എന്റെ ഭാര്യയെയും കൂട്ടരെയും അവര്‍ കാണുന്നതും കീഴടക്കുന്നതും.

എന്റെ ഭാര്യയെ കൂടാതെ ഒരു സ്ത്രീയും അവരുടെ കുട്ടിയും ഒരു കുടുംബത്തിലെ പിതാവും മകളും മകനും അടങ്ങുന്ന കുടുംബവുമുണ്ടായിരുന്നു. ആള്‍ക്കൂട്ടം ഇവരെ തുറസായ സ്ഥലത്തേക്ക് കൊണ്ടുവന്നപ്പോള്‍ സമീപത്ത് ഒരു പൊലീസ് ജീപ്പ് കണ്ടിരുന്നു. അതിലേക്ക് ഓടി കയറി.

എന്നാല്‍ ജനക്കൂട്ടം രണ്ട് പൊലീസുകാരെയും കീഴടക്കി ഇവരെ വലിച്ചിഴച്ച് പുറത്തിറക്കി. അവര്‍ എന്റെ ഭാര്യയെ കൊണ്ടുപോകുന്നത് എനിക്ക് കാണാമായിരുന്നു. കൂട്ടത്തിലെ മൂന്ന് വനിതകളെയും നഗ്നരാക്കാന്‍ നിര്‍ബന്ധിക്കുകയായിരുന്നു അവര്‍. എന്നാല്‍ അതിലൊരാളുടെ കയ്യില്‍ കുട്ടിയുണ്ടായിരുന്നതിനാല്‍ അവരെ വെറുതെ വിടുകയായിരുന്നു.

ആള്‍ക്കൂട്ടം കൂടെയുണ്ടായിരുന്ന ചെറുപ്പക്കാരിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചപ്പോള്‍ അവരുടെ പിതാവും സഹോദരനും തടയുകയായിരുന്നു. അതിനിടയിലാണ് അവര്‍ കൊല്ലപ്പെടുന്നത്,’ സൈനികന്‍ പറഞ്ഞു.

തങ്ങള്‍ രണ്ട് പേരെയും തോക്കിന്‍ മുനയിലാണ് നഗ്നരാക്കിയതെന്ന് കുകി വനിതയും പറഞ്ഞു.

‘ആയിരക്കണക്കിന് പുരുഷന്മാരായ ആള്‍ക്കൂട്ടത്തിന് നടുവില്‍ തോക്കിന്‍മുനയിലാണ് ഞങ്ങളെ നഗ്നരാക്കി നിര്‍ത്തിയത്. ഞങ്ങള്‍ വസ്ത്രം അഴിച്ചില്ലെങ്കില്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി. അവര്‍ ഞങ്ങളെ കൊണ്ട് നൃത്തം ചെയ്യിച്ചു, വിവസ്ത്രരായി നടത്തിച്ചു. അവര്‍ വന്യമൃഗങ്ങളെ പോലെയാണ് ഞങ്ങളോട് പെരുമാറിയത്,’ അവര്‍ പറഞ്ഞു.

അക്രമികള്‍ വീട് കത്തിച്ചതിനാല്‍ ഇരുവരും നിലവില്‍ ചുരാചന്ദ്പൂറിലെ ദുരിതാശ്വാസ ക്യാമ്പിലാണ് താമസിക്കുന്നത്.

രണ്ട് സ്ത്രീകളെ അക്രമികള്‍ കൂട്ടബലാത്സംഗം ചെയ്ത് വഴിയിലൂടെ നഗ്നരാക്കി നടത്തിക്കുന്ന വീഡിയോ ബുധനാഴ്ചയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. മെയ് നാലിന് കാങ്പോക്പി ജില്ലയിലായിരുന്നു സംഭവം നടന്നത്. സംഭവം നടന്ന് രണ്ടര മാസത്തിന് ശേഷമാണ് പൊലീസ് കേസെടുത്തത്.

തട്ടിക്കൊണ്ടുപോകല്‍, കൂട്ടബലാത്സംഗം, കൊലപാതകം എന്നിവയ്ക്കാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രതികളെ പിടികൂടുന്നതിനായി പന്ത്രണ്ട് അംഗ സംഘത്തെ രൂപീകരിച്ചിട്ടുണ്ടെന്നും അതിനായുള്ള ശ്രമങ്ങള്‍ നടന്നുവരികയാണെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.

നിലവില്‍ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മെയ് മൂന്നിന് തുടങ്ങിയ മണിപ്പൂര്‍ കലാപത്തില്‍ ഇതുവരെ 150 ഓളം ആളുകളാണ് മരിച്ചത്. ആയിരക്കണക്കനാളുകള്‍ക്ക് വീട് വിട്ട് പലായനം ചെയ്യേണ്ടിയും വന്നു.

CONTENT HIGHLIGHTS: kargil aemy man about manippur issue