Kerala News
ഇടതുപക്ഷ നിലപാടില്‍ നിന്ന് സര്‍ക്കാര്‍ വ്യതിചലിക്കുമ്പോഴാണ് വിമര്‍ശിക്കുന്നത്; ദിവസവും മുഖ്യമന്ത്രിയ്‌ക്കെതിരെ പ്രതികരിക്കണം എന്നല്ല ഇതിനര്‍ത്ഥമെന്നും കാനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Jul 28, 07:07 am
Sunday, 28th July 2019, 12:37 pm

തിരുവനന്തപുരം: തന്നെ സി.പി.ഐ.എം കെണിയിലാക്കിയിരിക്കുകയാണെന്ന വിമര്‍ശനത്തോട് പ്രതികരിച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഇടതുപക്ഷ നിലപാടില്‍ നിന്ന് സര്‍ക്കാര്‍ വ്യതിചലിക്കുമ്പോഴാണ് വിമര്‍ശനം ഉന്നയിക്കുന്നത്.

ദിവസവും മുഖ്യമന്ത്രിയ്‌ക്കെതിരെ പ്രതികരിക്കണം എന്നല്ല ഇതിനര്‍ത്ഥമെന്നും കാനം കൂട്ടിച്ചേര്‍ത്തു.

തനിക്കെതിരെ പോസ്റ്റര്‍ ഒട്ടിച്ചവര്‍ക്ക് പാര്‍ട്ടിബോധമില്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയോട് താന്‍ ആവശ്യപ്പെട്ടത് പ്രകാരമാണ് അന്വേഷണം ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

നിയമം നിയമത്തിന്റെ വഴിയ്ക്ക് പോകും.വിമര്‍ശനം ഉന്നയിക്കേണ്ടത് പാര്‍ട്ടി വേദികളിലാണ്. എല്‍ദോ എം.എല്‍.എയ്‌ക്കെതിരായ മര്‍ദ്ദനത്തില്‍ ഉചിതമായ നടപടി ഉണ്ടായിട്ടുണ്ടെന്നും കാനം കൂട്ടിച്ചേര്‍ത്തു.

സി.പി.ഐ പാര്‍ട്ടി ഓഫീസിന്റെ ചുമരിലും രണ്ടു മാധ്യമസ്ഥാപനങ്ങള്‍ക്ക് മുന്നിലുമാണ് പോസ്റ്റര്‍ പതിച്ചിരുന്നത്. ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫിസിനുമുന്നില്‍ തിരുത്തല്‍വാദികള്‍ സി.പി.ഐ അമ്പലപ്പുഴ എന്നപേരിലായിരുന്നു പോസ്റ്റര്‍.

പോസ്റ്ററില്‍ എല്‍ദോ എബ്രഹാം എം.എല്‍.എയ്ക്കും സി.പി.ഐ എറണാകുളം ജില്ലാ സെക്രട്ടറി പി. രാജുവിനും അഭിവാദ്യമര്‍പ്പിച്ചിരുന്നു.

കാനം രാജേന്ദ്രനെതിരെ പോസ്റ്റര്‍ ഒട്ടിച്ചതിന് രണ്ട് എ.ഐ.വൈ.എഫ് നേതാക്കളെ പൊലീസ് പിടികൂടിയിരുന്നു. ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗം ജയേഷ്, മണ്ഡലം കമ്മിറ്റി അംഗം ഷിജു എന്നിവരെയാണ് പൊലീസ് പിടികൂടിയത്.

WATCH THIS VIDEO: