ആ സിനിമയിൽ ഒരിക്കലും എനിക്ക് തേച്ച ഡ്രസ്സ് ഒന്നും തന്നിരുന്നില്ല; ഒന്ന് വൃത്തിയായിട്ട് ഒരുങ്ങാനും പറ്റിയില്ല: ജോമോൾ
Film News
ആ സിനിമയിൽ ഒരിക്കലും എനിക്ക് തേച്ച ഡ്രസ്സ് ഒന്നും തന്നിരുന്നില്ല; ഒന്ന് വൃത്തിയായിട്ട് ഒരുങ്ങാനും പറ്റിയില്ല: ജോമോൾ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 4th December 2023, 8:27 am

മലയാള സിനിമയിൽ ഒരുപാട് നല്ല കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച നടിയാണ് ജോമോൾ. ‘നിറം’ സിനിമയിലെ വേൾഡ് ബാങ്കെന്ന് വിളിപ്പേരുള്ള വർഷ എന്ന കഥാപാത്രം ജോമോൾ എന്ന നടിയുടെ കരിയറിലെ മികച്ച സിനിമയായിരുന്നു. വടക്കൻ വീരഗാഥ, മയിൽപ്പീലിക്കാവ്, പഞ്ചാബി ഹൗസ്, എന്ന് സ്വന്തം ജാനകിക്കുട്ടി തുടങ്ങിയ ഒരുപാട് നല്ല ചിത്രങ്ങൾ ജോമോൾ ശ്രദ്ധേയമായ കഥാപാത്രങ്ങൾ ചെയ്തിരുന്നു.

ജോമോൾ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച എന്ന് സ്വന്തം ജാനകിക്കുട്ടി എന്ന ചിത്രത്തെക്കുറിച്ചുള്ള അനുഭവം ക്ലബ്ബ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയാണ് ജോമോൾ. എന്ന് സ്വന്തം ജാനകികുക്കുട്ടി എന്ന് കേൾക്കുമ്പോൾ തനിക്ക് ഓർമയിൽ വരുന്നത് സിനിമയിലെ ആ വീടാണെന്ന് ജോമോൾ പറഞ്ഞു.

തന്റെ കഥാപാത്രത്തിന്റെ പ്രാധ്യാനം അപ്പോൾ അറിയില്ലായിരുന്നെന്നും വളരെ ഫ്രീ ആയിട്ടായിരുന്നു അഭിനയിച്ചതെന്നും ജോമോൾ പറയുന്നുണ്ട്. സിനിമയിൽ തേച്ച വസ്ത്രങ്ങളൊന്നും തനിക്ക് ലഭിക്കാറില്ലെന്നും ജോമോൾ കൂട്ടിച്ചേർത്തു.

‘ആ സിനിമയിൽ ഉടനീളം കാണിക്കുന്ന വീടാണ് ഓർമ്മയിൽ ഉള്ളത്. ആർട്ടിസ്റ്റുകൾ എല്ലാം രാവിലെ എത്തുന്നു. കെയർ ഫ്രീ ആയിരുന്നു. കഥാപാത്രത്തിന്റെ ഇംപോർട്ടൻസ് ഒന്നും അറിയില്ല. അഭിനയിക്കാൻ വിളിക്കുമ്പോൾ അഭിനയിക്കുന്നതല്ലാതെ വേറെ ഒന്നും അറിയില്ല. മേക്കപ്പ് ഒന്നും വേണ്ട.

എത്ര മുശിയുന്നോ അത്രയും നല്ലത്. ഒരിക്കലും എനിക്ക് തേച്ച ഡ്രസ്സ് ഒന്നും തരാറില്ല, വൃത്തിയാക്കില്ല. അവർ കഴുകി ഇടുന്ന ഡ്രസ്സ് അതേപോലെ ഇടുക. ഒരേ പാറ്റേണിൽ ഉള്ള നാലോ അഞ്ചോ ഡ്രസ്സ് ആ ഒരു പടത്തിൽ ഉണ്ടായിരുന്നുള്ളൂ. കളർഫുൾ ഒന്നുമല്ലായിരുന്നു.

പാട്ട് സീനിൽ അഭിനയിച്ചപ്പോൾ രണ്ട് കളർഫുൾ ആയിട്ടുള്ള ഡ്രസ്സ് കിട്ടിയത് എനിക്ക് തന്നെ സന്തോഷമായിരുന്നു. അതുവരെ അഭിനയിക്കുമ്പോൾ ഗ്രേ, ബ്രൗൺ തുടങ്ങി ഏറ്റവും മങ്ങിയ ഡ്രസ്സുകൾ ആയിരുന്നു കിട്ടിയത്. ഒന്ന് വൃത്തിയായിട്ട് ഒരുങ്ങാനോ ഒന്നും പറ്റില്ലല്ലോ. ഒരു കമ്മല് പോലും ഇടാൻ പറ്റില്ല. ആ ഡ്രസ്സുകൾ നമ്മൾ എത്ര സാമ്യം ഇട്ടാലും എവിടെയെങ്കിലും നെരങ്ങിയാലും ഒരു കുഴപ്പവുമില്ല. എത്ര മുശിയുന്നോ അത്രയും നല്ലതായിരുന്നു,’ ജോമോൾ പറഞ്ഞു.

Content Highlight: Jomol shares experience in enn swontham janakikutti movie