IPL
തോല്‍പ്പിച്ചത് രാജസ്ഥാനെ മാത്രമല്ല, ഇംഗ്ലണ്ടിലെ സൂപ്പര്‍ ടീമുകളെയും; ഫോര്‍മാറ്റിന്റെ ചരിത്രം തിരുത്തി സണ്‍റൈസേഴ്‌സ്
സ്പോര്‍ട്സ് ഡെസ്‌ക്
3 days ago
Monday, 24th March 2025, 5:00 pm

കഴിഞ്ഞ ദിവസം ഐ.പി.എല്ലില്‍ നടന്ന സണ്‍റൈസേഴ്‌സ് ഹൈദരാബാദ് – രാജസ്ഥാന്‍ റോയല്‍സ് മത്സരത്തില്‍ ഓറഞ്ച് ആര്‍മി വിജയിച്ചിരുന്നു. സ്വന്തം തട്ടകമായ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 44 റണ്‍സിന്റെ തകര്‍പ്പന്‍ വിജയമാണ് ടീം നേടിയത്.

ഇഷാന്‍ കിഷന്റെ സെഞ്ച്വറിയുടെയും ട്രാവിസ് ഹെഡിന്റെ അര്‍ധ സെഞ്ച്വറിയുടെയും കരുത്തില്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 286 റണ്‍സാണ് സണ്‍റൈസേഴ്‌സ് നേടിയത്. ഐ.പി.എല്‍ ചരിത്രത്തിലെ ഏറ്റവുമുയര്‍ന്ന രണ്ടാമത് ടീം ടോട്ടല്‍ എന്ന നേട്ടവും ഇതോടെ കമ്മിന്‍സിന്റെ ടീം സ്വന്തമാക്കിയിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്‍ സഞ്ജുവിന്റെയും ധ്രുവ് ജുറെലിന്റെയും കരുത്തില്‍ പൊരുതിയെങ്കിലും വിജയം മാത്രം അകന്നുനിന്നു.

ഈ മത്സരത്തില്‍ ഒരു തകര്‍പ്പന്‍ നേട്ടവും സണ്‍റൈസേഴ്‌സ് സ്വന്തമാക്കിയിരിക്കുകയാണ്. പുരുഷ ടി-20 ഇന്നിങ്‌സില്‍ ഏറ്റവുമധികം ഫോര്‍ നേടുന്ന ടീമെന്ന നേട്ടമാണ് ഹൈദരാബാദ് നേടിയത്. 34 ഫോറുകളാണ് മെന്‍ ഇന്‍ ഓറഞ്ച് കഴിഞ്ഞ മത്സരത്തില്‍ രാജസ്ഥാനെതിരെ അടിച്ചെടുത്തത്.

2023 വൈറ്റാലിറ്റി ബ്ലാസ്റ്റില്‍ സറേയ്‌ക്കെതിരെ മിഡില്‍സെക്‌സ് നേടിയ 33 ഫോറിന്റെ റെക്കോഡാണ് ഇതോടെ പഴങ്കഥയായത്.

ഒരു ടി-20 ഇന്നിങ്‌സില്‍ ഏറ്റവുമധികം ഫോര്‍ നേടിയ ടീം (പുരുഷന്‍)

(ഫോര്‍ – ടീം – എതിരാളികള്‍ – വര്‍ഷം എന്നീ ക്രമത്തില്‍)

34 – സണ്‍റൈസേഴ്‌സ് ഹൈദരാബാദ് – രാജസ്ഥാന്‍ റോയല്‍സ് – 2025 (ഐ.പി.എല്‍)

33 – മിഡില്‍സെക്‌സ് – സറേ – 2023 (വൈറ്റാലിറ്റി ബ്ലാസ്റ്റ്)

31 – സോമര്‍സെറ്റ് – ഗ്ലാമോര്‍ഗണ്‍ – 2003 (വൈറ്റാലിറ്റി ബ്ലാസ്റ്റ്)

31 – ദല്‍ഹി ഡയര്‍ഡെവിള്‍സ് – ഗുജറാത്ത് ലയണ്‍സ് – 2017 (ഐ.പി.എല്‍)

31 – സോമര്‍സെറ്റ് – ഹാംഷെയര്‍ – 2024 (വൈറ്റാലിറ്റി ബ്ലാസ്റ്റ്)

സണ്‍റൈസേഴ്‌സിനായി ഇഷാന്‍ കിഷന്‍ 11 ഫോറും ട്രാവിസ് ഹെഡ് ഒമ്പത് ഫോറും നേടി. ഹെന്‌റിക് ക്ലാസനും അഭിഷേക് ശര്‍മയും അഞ്ച് വീതം പന്തുകള്‍ അതിര്‍ത്തിവര കടത്തിയപ്പോള്‍ നിതീഷ് കുമാര്‍ റെഡ്ഡിയാണ് ശേഷിച്ച നാല് ഫോറും സ്വന്തമാക്കിയത്.

മത്സരത്തില്‍ ടോസ് നേടിയ രാജസ്ഥാന്‍ നായകന്‍ റിയാന്‍ പരാഗ് എതിരാളികളെ ബാറ്റിങ്ങിനയച്ചു. രാജസ്ഥാന്‍ ബൗളര്‍മാരെ തല്ലിയൊതുക്കിയാണ് സണ്‍റൈസേഴ്‌സ് സീസണിലെ ആദ്യ മത്സരം ആരംഭിച്ചത്. ഹൈദരാബാദിനെ ബാറ്റിങ് പറുദീസയാക്കി ട്രാവിസ് ഹെഡും അഭിഷേക് ശര്‍മയും ചേര്‍ന്ന് വെടിക്കെട്ട് നടത്തി.

ടീം സ്‌കോര്‍ 45ല്‍ നില്‍ക്കവെ 11 പന്തില്‍ 24 റണ്‍സ് നേടിയ അഭിഷേക് ശര്‍മയെ ടീമിന് നഷ്ടമായി. വണ്‍ ഡൗണായെത്തിയ ഇഷാന്‍ കിഷനെ ഒപ്പം കൂട്ടിയും ഹെഡ് തന്റെ നാച്ചുറല്‍ അറ്റാക്കിങ് ഗെയിം പുറത്തെടുത്തു. ടീം സ്‌കോര്‍ 130ല്‍ നില്‍ക്കവെ ഹെഡിനെ സണ്‍റൈസേഴ്സിന് നഷ്ടമായി. 31 പന്തില്‍ 67 റണ്‍സ് നേടി നില്‍ക്കവെയാണ് ഹെഡ് മടങ്ങിയത്.

ട്രാവിസ് ഹെഡിനെ നഷ്ടമായെങ്കിലും പിന്നാലെയെത്തിയ നിതീഷ് കുമാര്‍ റെഡ്ഡിയെയും ഹെന്‌റിക് ക്ലാസനെയും ഒപ്പം കൂട്ടി ഇഷാന്‍ കിഷന്‍ സ്‌കോര്‍ ഉയര്‍ത്തി. റെഡ്ഡി 15 പന്തില്‍ 30 റണ്‍സും ക്ലാസന്‍ 14 പന്തില്‍ 34 റണ്‍സുമായി പുറത്തായി.

ഒടുവില്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 286 എന്ന നിലയില്‍ സണ്‍റൈസേഴ്സ് ഇന്നിങ്സ് അവസാനിപ്പിച്ചു. സെഞ്ച്വറിയുമായി ഇഷാന്‍ കിഷന്‍ പുറത്താകാതെ നിന്നു.

രാജസ്ഥാനായി തുഷാര്‍ ദേശ്പാണ്ഡേ മൂന്ന് വിക്കറ്റ് നേടി. മഹീഷ് തീക്ഷണ രണ്ട് വിക്കറ്റെടുത്തപ്പോള്‍ സന്ദീപ് ശര്‍മ ഒരു വിക്കറ്റും നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന് തുടക്കം പിഴച്ചു. സിമര്‍ജീത് സിങ്ങെറിഞ്ഞ രണ്ടാം ഓവറില്‍ തന്നെ യശസ്വി ജെയ്സ്വാളിനെയും ക്യാപ്റ്റന്‍ റിയാന്‍ പരാഗിനെയും ടീമിന് നഷ്ടമായി.ജെയ്സ്വാള്‍ അഞ്ച് പന്തില്‍ ഒരു റണ്‍സ് നേടിയപ്പോള്‍ നാല് റണ്ണാണ് ക്യാപ്റ്റന് നേടാനായത്. ഏറെ പ്രതീക്ഷയോടെ ടീമിലെത്തിച്ച നിതീഷ് റാണ എട്ട് പന്തില്‍ 11 റണ്‍സാണ് സ്വന്തമാക്കിയത്.

നാലാം വിക്കറ്റില്‍ സഞ്ജുവിനൊപ്പം ധ്രുവ് ജുറെലെത്തിയതോടെ രാജസ്ഥാന്‍ ആരാധകര്‍ക്ക് പ്രതീക്ഷകളും വര്‍ധിച്ചു. മത്സരത്തിന്റെ സമ്മര്‍ദമേതുമില്ലാതെ ഇരുവരും അതിവേഗം സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചു. ബാറ്റിങ്ങിന് അനുകൂലമായ പിച്ചില്‍ ഇരുവരും മികച്ച രീതിയില്‍ തന്നെ ബാറ്റ് വീശി.

ടീം സ്‌കോര്‍ 50ല്‍ ഒന്നിച്ച ഇരുവരുടെയും കൂട്ടുകെട്ട് പിരിയുന്നത് 161ലാണ്. സഞ്ജുവിനെ പുറത്താക്കി ഹര്‍ഷല്‍ പട്ടേലാണ് കൂട്ടുകെട്ട് പൊളിച്ചത്. 37 പന്തില്‍ 66 റണ്‍സുമായാണ് സഞ്ജു തിരിച്ചുനടന്നത്.

രാജസ്ഥാന് ഇരട്ട പ്രഹരം സമ്മാനിച്ചുകൊണ്ട് രണ്ട് പന്തുകള്‍ക്ക് ശേഷം ജുറെലിനെയും ടീമിന് നഷ്ടമായി. മുന്‍ രാജസ്ഥാന്‍ താരം കൂടിയായിരുന്ന ആദം സാംപയുടെ പന്തില്‍ ഇഷാന്‍ കിഷന്റെ കൈകളിലൊതുങ്ങിയാണ് താരം പുറത്തായത്.

35 പന്തില്‍ ആറ് സിക്‌സറിന്റെയും അഞ്ച് ഫോറിന്റെയും അകമ്പടിയോടെ 70 റണ്‍സാണ് താരം നേടിയത്. ടി-20 ഫോര്‍മാറ്റില്‍ താരത്തിന്റെ ഉയര്‍ന്ന സ്‌കോറാണിത്.

പിന്നാലെയെത്തിയ ഷിംറോണ്‍ ഹെറ്റ്‌മെയറും ശുഭം ദുബെയും മികച്ച രീതിയില്‍ തന്നെ ബാറ്റ് വീശിയെങ്കിലും വിജയലക്ഷ്യം ഏറെ അകലെയായിരുന്നു. ഹെറ്റ്‌മെയര്‍ 23 പന്തില്‍ 42 റണ്‍സ് നേടിയപ്പോള്‍ 11 പന്തില്‍ പുറത്താകാതെ 34 റണ്‍സാണ് ദുബെ സ്വന്തമാക്കിയത്.

ഒടുവില്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ രാജസ്ഥാന്‍ 242ല്‍ ഇന്നിങ്‌സ് അവസാനിപ്പിച്ചു.

ഹൈദരാബാദിനായി ഹര്‍ഷല്‍ പട്ടേലും സിമര്‍ജീത് സിങ്ങും രണ്ട് വിക്കറ്റ് വീതം നേടിയപ്പോള്‍ മുഹമ്മദ് ഷമിയും ആദം സാംപയുമാണ് ശേഷിച്ച വിക്കറ്റുകള്‍ വീഴ്ത്തിയത്.

മാര്‍ച്ച് 27നാണ് സണ്‍റൈസേഴ്‌സിന്റെ അടുത്ത മത്സരം. സ്വന്തം തട്ടകത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെയാണ് ടീമിന് നേരിടാനുള്ളത്.

 

Content Highlight: IPL 2025: Sunrisers Hyderabad set the record of most 4s in a men’s T20 innings