Entertainment
ഇരുപത്തിയൊന്ന് വർഷത്തെ എന്റെ കാത്തിരിപ്പാണിത്, വൈകി വന്ന വസന്തം: ഇന്ദ്രജിത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Feb 14, 09:25 am
Wednesday, 14th February 2024, 2:55 pm

മലയാളികളുടെ ഇഷ്ട നടനാണ് ഇന്ദ്രജിത്ത്. വർഷങ്ങളായി മലയാള സിനിമയിൽ നിറഞ്ഞ് നിൽക്കുന്നുണ്ട് താരം.

കരിയറിന്റെ തുടക്കത്തിൽ തന്നെ മികച്ച സിനിമകളുടെ ഭാഗമായ ഇന്ദ്രജിത്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് മാരിവില്ലിൻ ഗോപുരങ്ങൾ. അരുൺ ബോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സംഗീതം നിർവഹിക്കുന്നത് വിദ്യാസാഗറാണ്. ഇതിനോടകം ഇറങ്ങിയ ചിത്രത്തിലെ ഗാനങ്ങളെല്ലാം ശ്രദ്ധ നേടിയിട്ടുമുണ്ട്.

എന്നാൽ വിദ്യാസാഗർ ഈണം നൽകിയ ഗാനത്തിൽ ആദ്യമായാണ് താൻ അഭിനയിക്കുന്നതെന്ന് ഇന്ദ്രജിത്ത് പറയുന്നു.


വിദ്യാസാഗർ സംഗീതം ചെയ്ത ഒരുപാട് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് എന്നാൽ 21 വർഷങ്ങൾക്ക് ശേഷം ആദ്യമായാണ് അദ്ദേഹത്തിന്റെ സംഗീതത്തിൽ ഒരു പാട്ടിൽ അഭിനയിക്കുന്നതെന്നും താരം പറഞ്ഞു. മൂവി വേൾഡ് മീഡിയയോട് സംസാരിക്കുകയായിരുന്നു താരം.

‘വിദ്യാജി സോളമെന്റെ തേനീച്ചകൾക്ക് ശേഷം മലയാളത്തിൽ ചെയ്യുന്ന ചിത്രമാണ് മാരിവില്ലിൻ ഗോപുരങ്ങൾ. വിദ്യാജിയെ എന്നും ആരാധിച്ചിട്ടുള്ള ഇന്നും ആരാധിക്കുന്ന ഒരു നടനാണ് ഞാൻ.

വിദ്യാജി സംഗീതം നൽകിയിട്ടുള്ള ഒരുപാട് സിനിമകളിൽ ഞാൻ അഭിനയിച്ചിട്ടുണ്ട് പക്ഷെ 21 വർഷം കാത്തിരിക്കേണ്ടി വന്നു വിദ്യാജി ഈണം നൽകിയ ഒരു ഗാനത്തിൽ അഭിനയിക്കാൻ. എന്നെ സംബന്ധിച്ചിടത്തോളം വളരെ സ്പെഷ്യൽ ആയിട്ടുള്ള ഒരു കാര്യമാണത്.

മീശമാധവന്റെ സമയം മുതൽ വിദ്യാജിയുടെ ഗാനങ്ങൾ കേൾക്കുകയും പല വേദികളിൽ പാടുകയുമൊക്കെ ചെയ്തിട്ടുണ്ട്. അതിന്റെയൊക്കെ പാട്ടുകളും വിശ്വൽസുമെല്ലാം കാണുമ്പോൾ തോന്നും എന്നെങ്കിലും ഒരു ദിവസം വിദ്യാജിയുടെ പാട്ടിൽ അഭിനയിക്കണമെന്ന്.

21 വർഷം കാത്തിരുന്നു. വൈകി വന്നെങ്കിലും വസന്തമായി വന്നപ്പോൾ ഒരു നല്ല ഗാനത്തിൽ അഭിനയിക്കാൻ കഴിഞ്ഞു,’ഇന്ദ്രജിത്ത് പറയുന്നു.

Content Highlight: Indrajith Talk About Vidhyasagar