ഓസീസൊന്നും ചിത്രത്തില്‍ പോലും ഇല്ല; ഒന്നാം സ്ഥാനക്കാര്‍ക്ക് ഒരേയൊരു പേര്, ഇന്ത്യ
Sports News
ഓസീസൊന്നും ചിത്രത്തില്‍ പോലും ഇല്ല; ഒന്നാം സ്ഥാനക്കാര്‍ക്ക് ഒരേയൊരു പേര്, ഇന്ത്യ
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 3rd August 2023, 9:31 am

ഇന്ത്യയുടെ വിന്‍ഡീസ് പര്യടനത്തിലെ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തില്‍ റെക്കോഡിട്ട് ഇന്ത്യ. ഏകദിന ഫോര്‍മാറ്റില്‍ ഏറ്റവുമധികം തവണ 350+ സ്‌കോര്‍ നേടുന്ന ടീമായാണ് ഇന്ത്യ ചരിത്രം കുറിച്ചത്. കഴിഞ്ഞ മത്സരത്തിലേതുള്‍പ്പെടെ 34 തവണയാണ് ഇന്ത്യ ഏകദിനത്തില്‍ 350 മാര്‍ക് പിന്നിടുന്നത്.

ഇന്ത്യക്ക് പിന്നിലുള്ള ഒരു ടീമും 30 തവണ പോലും 350+ സ്‌കോര്‍ നേടിയിട്ടില്ല എന്നറിയുമ്പോഴാണ് ഇന്ത്യയുടെ ഡോമിനനന്‍സ് വ്യക്തമാകുന്നത്.

ഏകദിനത്തില്‍ ഏറ്റവുമധികം തവണ 350+ സ്‌കോര്‍ നേടിയ ടീമുകള്‍

ഇന്ത്യ – 34

സൗത്ത് ആഫ്രിക്ക – 28

ഓസ്‌ട്രേലിയ – 23

ഇംഗ്ലണ്ട് – 21

ഏകദിനത്തില്‍ ഏറ്റവുമധികം തവണ 400+ റണ്‍സ് നേടിയ ടീമുകളുടെ പട്ടികയെടുക്കുമ്പോഴും ഇന്ത്യയാണ് ഒന്നാം സ്ഥാനത്ത്. ആറ് തവണയാണ് ഇന്ത്യ 400+ സ്‌കോര്‍ പിന്നിട്ടത്. ആറ് തവണ തന്നെ ഈ നേട്ടം സ്വന്തമാക്കി സൗത്ത് ആഫ്രിക്കയും ഒന്നാം സ്ഥാനം പങ്കിടുന്നുണ്ട്.

ഏകദിനത്തില്‍ 418 റണ്‍സാണ് ഇന്ത്യയുടെ ഏറ്റവുമുയര്‍ന്ന സ്‌കോര്‍. 2011 ഡിസംബര്‍ എട്ടിന് ഇന്‍ഡോറില്‍ വിന്‍ഡീസിനെതിരെ നടന്ന മത്സരത്തിലാണ് ഇന്ത്യ ഈ റെക്കോഡ് ടോട്ടല്‍ സ്വന്തമാക്കിയത്.

കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ഇന്ത്യയുടെ ടോപ് ഓര്‍ഡറിന്റെ വെടിക്കെട്ടിന്റെ ബലത്തിലാണ് ഇന്ത്യ വീണ്ടും 350 മാര്‍ക് പിന്നിട്ടത്. 351 റണ്‍സാണ് ബ്രയാന്‍ ലാറ ക്രിക്കറ്റ് അക്കാദമിയില്‍ നടന്ന സീരീസ് ഡിസൈഡര്‍ മത്സരത്തില്‍ ഇന്ത്യ നേടിയത്.

ഇന്ത്യന്‍ ഓപ്പണര്‍മാരായ ഇഷാന്‍ കിഷന്‍, ശുഭ്മന്‍ ഗില്‍, നാലാം നമ്പറില്‍ ഇറങ്ങിയ സഞ്ജു സാംസണ്‍, ക്യാപ്റ്റന്റെ റോളിലെത്തിയ ഹര്‍ദിക് പാണ്ഡ്യ എന്നിവര്‍ അര്‍ധ സെഞ്ച്വറി തികച്ചതോടെയാണ് ഇന്ത്യ പടുകൂറ്റന്‍ സ്‌കോറിലെത്തിയത്.

ശുഭ്മന്‍ ഗില്‍ 92 പന്തില്‍ 85 റണ്‍സ് നേടിയപ്പോള്‍ ഇഷാന്‍ കിഷന്‍ 64 പന്തില്‍ 77 റണ്‍സും സഞ്ജു സാംസണ്‍ 41 പന്തില്‍ 51 റണ്‍സും നേടി. 52 പന്തില്‍ നിന്നും പുറത്താകാതെ 70 റണ്‍സ് നേടിയാണ് ഹര്‍ദിക് പാണ്ഡ്യ ബാറ്റിങ്ങില്‍ തിളങ്ങിയത്.

 

ഇവര്‍ക്ക് പുറമെ 30 പന്തില്‍ 35 റണ്‍സ് നേടിയ സൂര്യകുമാര്‍ യാദവും സ്‌കോറിങ്ങില്‍ നിര്‍ണായകമായി.

ഒടുവില്‍ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 351 റണ്‍സ് നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസ് 36ാം ഓവറിലെ മൂന്നാം പന്തില്‍ 151 റണ്‍സിന് ഓള്‍ ഔട്ടായി. ഇതോടെ 200 റണ്‍സിന്റെ പടുകൂറ്റന്‍ വിജയമാണ് ഇന്ത്യ കുറിച്ചത്.

ഇന്ത്യക്കായി ഷര്‍ദുല്‍ താക്കൂര്‍ നാല് വിക്കറ്റുമായി തിളങ്ങിയപ്പോള്‍ മുകേഷ് കുമാര്‍ മൂന്ന് വിക്കറ്റും വീഴ്ത്തി. രണ്ട് വിക്കറ്റുമായി കുല്‍ദീപ് യാദവും ഒരു വിക്കറ്റുമായി ജയ്‌ദേവ് ഉനദ്കടും തങ്ങളുടെ റോള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ വിന്‍ഡീസ് 200 റണ്‍സകലെ കാലിടറി വീഴുകയായിരുന്നു.

 

Content Highlight: India became the team to score 350+ most times in ODIs