'അയാം സോറി, നിങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്തു വരണമെന്നായിരുന്നു എന്റെ ആഗ്രഹം'; ഒടുവില്‍ ക്ഷമാപണം നടത്തി നിര്‍മലാ സീതാരാമന്‍
national news
'അയാം സോറി, നിങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്തു വരണമെന്നായിരുന്നു എന്റെ ആഗ്രഹം'; ഒടുവില്‍ ക്ഷമാപണം നടത്തി നിര്‍മലാ സീതാരാമന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 11th October 2019, 11:44 pm

പുണെ: ജി.എസ്.ടി നടപ്പാക്കിയതില്‍ ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ഒടുവില്‍ മാപ്പുചോദിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍. പുണെയില്‍ വ്യവസായികളുടെ യോഗത്തില്‍ പങ്കെടുക്കവെയായിരുന്നു നിര്‍മലയുടെ ക്ഷമാപണം.

‘കുറേക്കാലത്തിനു ശേഷം പാര്‍ലമെന്റില്‍ പല പാര്‍ട്ടികളും എല്ലാ സംസ്ഥാനങ്ങളും ഒന്നിച്ചു പ്രവര്‍ത്തിച്ചതിന്റെ ഫലമാണ് ഈ നിയമം. പല അനുഭവങ്ങളുടെയും പശ്ചാത്തലത്തില്‍ ഇതൊരു മോശം ഘടനയാണെന്നു പറയുക വയ്യ.

ആദ്യ ദിവസം മുതല്‍ ജി.എസ്.ടി നിങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്തു വരണമെന്നായിരുന്നു എന്റെ ആഗ്രഹം. പക്ഷേ അതു സാധിക്കാതെ പോയതില്‍ ഞാന്‍ മാപ്പ് ചോദിക്കുന്നു. പക്ഷേ അതുപേക്ഷിക്കാന്‍ വയ്യ. പാര്‍ലമെന്റിലും നിയമസഭകളിലും അത് പാസ്സാക്കിയിട്ടുള്ളതാണ്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഇതിനു പോരായ്മകളുണ്ടാകാം. അതു നിങ്ങളെ ബുദ്ധിമുട്ടിച്ചേക്കാം. എന്നോടു ക്ഷമിക്കുക, ഇതു രാജ്യത്തിന്റെ നിയമമാണ്. ഇപ്പോളിതു പ്രശ്‌നങ്ങളുണ്ടാക്കുന്നുണ്ടെങ്കില്‍ നമുക്കൊരുമിച്ച് പ്രവര്‍ത്തിച്ച് നല്ലൊരു ചട്ടക്കൂട് അതിനായി ഉണ്ടാക്കാം. ഇതെന്റെ അപേക്ഷയാണ്.’- മന്ത്രി പറഞ്ഞു.

ജി.എസ്.ടി വരുമാനത്തില്‍ വന്‍ ഇടിവ് രേഖപ്പെടുത്തിയതിന് പിന്നാലെ പുതിയ കമ്മിറ്റിയെ കേന്ദ്രസര്‍ക്കാര്‍ നിയമിച്ചതിനു തൊട്ടുപിന്നാലെയാണു മന്ത്രിയുടെ ക്ഷമാപണം. ജി.എസ്.ടി വരുമാനം വര്‍ധിപ്പിക്കുന്നതിനും മറ്റ് നടപടികള്‍ പരിശോധിക്കുന്നതിനുമാണ് കമ്മിറ്റിയെ നിയമിച്ചത്.

ജി.എസ്.ടി വരുമാനം 2.67 ശതമാനമായി കുറഞ്ഞ് 91,916 കോടിയിലെത്തി നില്‍ക്കുകയാണ്. 19 മാസത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ വരുമാനമാണ് രേഖപ്പെടുത്തിയത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ജി.എസ്.ടി കൗണ്‍സില്‍ മെമ്മോ പ്രകാരം പുതുതായി നിയമിച്ച കമ്മിറ്റി 15 ദിവസത്തിനകം പ്രഥമ റിപ്പോര്‍ട്ട് ജി.എസ്.ടി കൗണ്‍സില്‍ സെക്രട്ടറിയേറ്റില്‍ സമര്‍പ്പിക്കണം.

ജി.എസ്.ടി വരുമാനം കുറയാന്‍ കാരണം രാജ്യത്തെ സാമ്പത്തിക മാന്ദ്യമാണെന്നാണ് വിദഗ്ധ റിപ്പോര്‍ട്ട്. വരുമാനത്തില്‍ ഗണ്യമായ കുറവ് വരാന്‍ കാരണം ജി.ഡി.പി വളര്‍ച്ച് ക്രമാനുഗതമായി കുറഞ്ഞതാണ്.

ആകെ ജി.എസ്.ടിയില്‍ സി.ജി.എസ്.ടി 16,630 കോടിയും എസ്.ജി.എസ്.ടി 22,598 കോടിയും ഐ.ജി.എസ്.ടി 45,069 കോടിയുമാണ് പിരിച്ചെടുത്തത്.
സാമ്പത്തിക ഞെരുക്കം മറികടക്കാന്‍ ഒരു ലക്ഷം കോടിക്ക് മുകളിലുള്ള ജി.എസ്.ടി പിരിവ് കേന്ദ്രസര്‍ക്കാറിന് ആവശ്യമായിരുന്നു.

നിലവിലെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാര്‍ കൂടുതല്‍ പണം വിപണിയില്‍ ചെലവഴിക്കുകയും ചെയ്യണം. ജി.എസ്.ടിയിലെ കുറവ് ഇതിനേയും ബാധിച്ചേക്കും.