KERALA BYPOLL
കനത്ത മഴ; 'വോട്ടെടുപ്പ് മുന്നോട്ടുകൊണ്ടുപോകാന്‍ കഴിഞ്ഞില്ലെങ്കില്‍ മാറ്റിവെയ്‌ക്കേണ്ടി വരും'; എറണാകുളം കളക്ടറുമായി സംസാരിച്ചെന്നും ടിക്കാറാം മീണ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Oct 21, 03:24 am
Monday, 21st October 2019, 8:54 am

കൊച്ചി: കനത്ത മഴയെ തുടര്‍ന്ന് വോട്ടെടുപ്പ് മുന്നോട്ട് കൊണ്ട് പോകാന്‍ കഴിഞ്ഞിട്ടില്ലെങ്കില്‍ മാറ്റിവെയ്‌ക്കേണ്ടി വരുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി എറണാകുളം കളക്ടറുമായി സംസാരിച്ചെന്നും അദ്ദേഹം പറഞ്ഞു.

കളക്ടറുടെ റിപ്പോര്‍ട്ടിന് ശേഷമായിരിക്കും തുടര്‍ നടപടിയുണ്ടാകുക. തെരഞ്ഞെടുപ്പ് വൈകി ആരംഭിച്ച സ്ഥലങ്ങളില്‍ സമയം നീട്ടി നല്‍കാനും തീരുമാനം ഉണ്ട്. എറണാകുളം ജില്ലയിലാണ് ഏറ്റവും കുടുതല്‍ മഴ മൂലം ആളുകള്‍ ബുദ്ധിമുട്ടുന്നത്.

കഴിഞ്ഞ ദിവസം രാത്രി മുതല്‍ അതിതീവ്ര മഴയാണ് കൊച്ചിയില്‍ ലഭിക്കുന്നത്. എഴുജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, എറണാകുളം, കോട്ടയം, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് ഓറഞ്ച് ആലേര്‍ട്ട് പ്രഖ്യാപിച്ചത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

എം.ജി റോഡ്, ടി.ഡി റോഡ് എന്നിവിടങ്ങളില്‍ വെള്ളം കയറിയിട്ടുണ്ട്. കലൂര്‍ സബ്സ്റ്റേഷനില്‍ വെള്ളം കയറിയതോടെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചു. ബൂത്തുകളില്‍ വൈദ്യുതി തടസം പ്രയാസം സൃഷ്ടിക്കുന്നുണ്ട്.

മഴ കാരണം ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലെ വിവിധ ബൂത്തുകളില്‍ പോളിംഗ് മന്ദഗതിയിലാണ്. അയ്യപ്പന്‍കാവിലും കടാരിബാഗിലും കനത്ത മഴയെ തുടര്‍ന്ന് പോളിംഗ് സെന്ററുകള്‍ മാറ്റി സ്ഥാപിച്ചിട്ടുണ്ട്. അരൂരും കോന്നിയിലും വട്ടിയൂര്‍കാവിലും പോളിംഗ് മന്ദഗതിയിലാണ്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

DoolNews video