ഫൈനലില്‍ ഓസ്‌ട്രേലിയയോട് തോറ്റ പോലെ ഇംഗ്ലണ്ടിനോടും തോല്‍ക്കും; ഇന്ത്യക്ക് മുന്നറിയിപ്പുമായി ഹര്‍ഭജന്‍സിങ്
Sports News
ഫൈനലില്‍ ഓസ്‌ട്രേലിയയോട് തോറ്റ പോലെ ഇംഗ്ലണ്ടിനോടും തോല്‍ക്കും; ഇന്ത്യക്ക് മുന്നറിയിപ്പുമായി ഹര്‍ഭജന്‍സിങ്
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 30th January 2024, 2:56 pm

ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യ പരാജയപ്പെടുകയായിരുന്നു. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റ് ഫെബ്രുവരി രണ്ടിനാണ് ആരംഭിക്കുന്നത്. ടീമിലെ മുന്‍ നിര കളിക്കാരായ വിരാട് കോഹ്ലി, കെ.എല്‍. രാഹുല്‍, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി എന്നിവര്‍ ഇല്ലാതെയാണ് ഇന്ത്യ രണ്ടാം ടെസ്റ്റിന് ഒരുങ്ങുന്നത്.

സര്‍ഫറാസ് ഖാന്‍, സൗരഭ് കുമാര്‍, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരെയാണ് ബി.സി.സി പകരക്കാരായി ടീമില്‍ ഉള്‍പ്പെടുത്തിയത്. നിരവധി ക്രിക്കറ്റ് നിരീക്ഷകരും ക്രിക്കറ്റ് താരങ്ങളും സര്‍ഫറാസ് ഖാനെ പോലെയുള്ള താരങ്ങളെ ടീമില്‍ എടുത്തതില്‍ സന്തോഷം പ്രകടിപ്പിച്ചെങ്കിലും മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ ഇന്ത്യന്‍ മുന്‍ നിര ബാറ്റിങ് ദുര്‍ബലമാണെന്ന് ചൂണ്ടിക്കാണിക്കുകയുണ്ടായിരുന്നു.

ഹര്‍ഭജന്‍ നിലവിലെ ടീമിനെ വിലയിരുത്തുകയും രോഹിത് കഴിഞ്ഞാല്‍ ഇന്ത്യക്കായി ഏറ്റവും മികച്ച രണ്ടാമത്തെ റണ്‍ വേട്ടക്കാരന്‍ അശ്വിനാണെന്ന് അഭിപ്രായപ്പെടുകയും ചെയ്തു. ശേഷം തന്റെ യൂട്യൂബ് ചാനലില്‍ ശ്രേയസ് അയ്യരേയും കെ.എല്‍. രാഹുലിനുമെതിരെ പരോക്ഷമായി ആഞ്ഞടിച്ചു.

‘ടീം കുഴപ്പമില്ലെന്ന് തോന്നുന്നു, പക്ഷേ പരിജയ സമ്പന്നതയില്ല. തീര്‍ച്ചയായും, രോഹിത് ശര്‍മയുണ്ട്, പക്ഷേ അദ്ദേഹത്തിന് ശേഷം ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയത് അശ്വിനാണ്. ബാറ്റിങ് നിര ദുര്‍ബലമാണെന്ന് തോന്നുന്നു. കൂടാതെ, അവര്‍ വാഷിങ്ടണ്‍, കുല്‍ദീപ് യാദവ്, അശ്വിന്‍, അക്‌സര്‍ പട്ടേല്‍ എന്നിവരെ ഉള്‍പ്പെടുത്തിയത് അവര്‍ ഒരു ടേണിങ് ട്രാക്ക് തെരഞ്ഞെടുക്കുമെന്ന് സൂചിപ്പിക്കുന്നു,’ഹര്‍ഭജന്‍ വിശദീകരിച്ചു.

‘ഇംഗ്ലണ്ടിനെതിരെ ടേണിങ് പിച്ചിന് ശ്രമിക്കുകയാണെങ്കില്‍ ലോകകപ്പ് ഫൈനലിലെതിന് സമാനമായ തോല്‍വി ഇന്ത്യക്ക് നേരിടേണ്ടിവരുമെന്ന് ഞാന്‍ ആശങ്കപ്പെടുന്നു. ബാറ്റിങ് നിര ചെറുപ്പമാണ്, മികവ് പുലര്‍ത്താന്‍ സമയം ആവശ്യമാണ്. എന്നിരുന്നാലും, അവര്‍ ഒരു നല്ല ട്രാക്കില്‍ കളിക്കുകയാണെങ്കില്‍, അവര്‍ മികച്ച പ്രകടനം പുറത്തെടുത്തേക്കാം,’അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റെഡ് ബോള്‍ കരിയറില്‍ ആര്‍. അശ്വിന്‍ 3222 റണ്‍സും കെ.എല്‍. രാഹുലിന് 86 ഇന്നിങ്‌സുകളില്‍ നിന്ന് 2863 റണ്‍സുമാണ് ഉള്ളത്. അതേസമയം, 55 ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് 3801 റണ്‍സാണ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ നേടിയത്.

 

 

 

 

Content Highlight: Harbhajan Singh warns India