റൊണാൾഡോയെ ബെഞ്ചിലിരുത്താമെന്ന് അന്നാണ് ഞാൻ ഉറപ്പിച്ചത്; മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ
football news
റൊണാൾഡോയെ ബെഞ്ചിലിരുത്താമെന്ന് അന്നാണ് ഞാൻ ഉറപ്പിച്ചത്; മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 5th March 2023, 10:35 pm

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തുടരെയുള്ള തിരിച്ചടികളിൽ നിന്നും പരാജയങ്ങളിൽ നിന്നും വീണ്ടും ഫീനിക്സ് പക്ഷിയെപ്പോലെ കുതിച്ചുയർന്നിരിക്കുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്.

പുതിയ പരിശീലകൻ എറിക് ടെൻ ഹാഗിന്റെ നേതൃത്വത്തിൽ വലിയ തിരിച്ചു വരവാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രീമിയർ ലീഗിൽ നടത്തിയിരിക്കുന്നത്. ടെൻ ഹാഗിന് കീഴിൽ കരബാവോ കപ്പ് സ്വന്തമാക്കിയ യുണൈറ്റഡ് പ്രീമിയർ ലീഗിലും എഫ്.എ കപ്പിലും യൂറോപ്പാ ലീഗിലുമൊക്കെ കിരീടം സ്വപ്നം കണ്ട് മുന്നോട്ട് പോവുകയാണ്.

എന്നാലിപ്പോൾ യുണൈറ്റഡ് വിട്ട പോർച്ചുഗീസ് ഇതിഹാസ താരം റൊണാൾഡോയെ ബെഞ്ചിൽ ഇരുത്താനുള്ള തീരുമാനം എടുത്തതിനെക്കുറിച്ച് വിശദീകരണവുമായി രംഗത്ത് വന്നിരിക്കുകയാണ് മാൻ യുണൈറ്റഡ് പരിശീലകൻ എറിക് ടെൻ ഹാഗ്.

പ്രീമിയർ ലീഗിൽ റൊണാൾഡോ ഇല്ലാതെയിറങ്ങിയ മാൻ യുണൈറ്റഡ് ലിവർപൂളിനെ 2-1ന് പരാജയപ്പെടുത്തിയതോടെയാണ് ഈ ടീമിൽ തനിക്ക് വിശ്വാസം വന്നതെന്നും തുടർന്ന് റൊണാൾഡോയെയും മഗ്വയറിനെയും ബെഞ്ചിൽ ഇരുത്താൻ താൻ തീരുമാനിച്ചെന്നുമാണ് ടെൻ ഹാഗ് വെളിപ്പെടുത്തിയിരിക്കുന്നത്.

മാർച്ച് ആറിന് ലിവർപൂളിനെതിരെ നടക്കുന്ന മത്സരത്തിന് മുന്നോടിയായുള്ള പത്ര സമ്മേളനത്തിലാണ് റൊണാൾഡോയെ ബെഞ്ചിലിരുത്തിയതിനെക്കുറിച്ച് ടെൻ ഹാഗ് തുറന്ന് പറഞ്ഞത്.

“റൊണാൾഡോയെയും മഗ്വയറിനെയും ബെഞ്ചിലിരുത്തിയതിന് കൃത്യമായ കാരണങ്ങൾ ഉണ്ട്. അതിന്റെ പരിണിത ഫലങ്ങൾ അറിഞ്ഞുകൊണ്ട് തന്നെയാണ് ഞാൻ ആ തീരുമാനം എടുത്തത്. പക്ഷെ അതിനെക്കുറിച്ച് ഞാൻ അധികം ഓർത്ത് വേവലാതിപ്പെട്ടിട്ടില്ല. നന്നായി ഉറങ്ങാനും ക്ലബ്ബിലെ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുമാണ് ഞാൻ ശ്രദ്ധിച്ചത്,’ മഗ്വയർ പറഞ്ഞു.

കഴിഞ്ഞ മാസം നവംബറിലാണ് പിയേഴ്സ് മോർഗനുമായി നടന്ന വിവാദപരമായ അഭിമുഖത്തിനൊടുവിൽ റൊണാൾഡോ യുണൈറ്റഡ് വിടുന്നത്.
പിന്നീട് പ്രതിവർഷം 225 മില്യൺ യൂറോ പ്രതിഫലത്തിന് താരം സൗദി ക്ലബ്ബായ അൽ നസറിലേക്ക് കൂട് മാറുകയായിരുന്നു.

അതേസമയം പ്രീമിയർ ലീഗിൽ നിലവിൽ 24 മത്സരങ്ങളിൽ നിന്നും 49 പോയിന്റോടെ പ്രീമിയർ ലീഗ് ടേബിളിൽ മൂന്നാം സ്ഥാനത്താണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. മാർച്ച് അഞ്ചിന് ലിവർപൂളിനെതിരെയാണ് ക്ലബ്ബിന്റെ അടുത്ത മത്സരം.

Content Highlights:Erik ten Hag opens up on decision to drop Cristiano Ronaldo