World News
തുര്‍ക്കിയിലെയും ഗ്രീസിലെയും ഭൂകമ്പം; മരണം 22 ആയി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Oct 31, 02:50 am
Saturday, 31st October 2020, 8:20 am

അങ്കാര: തുര്‍ക്കിയിലെ ഇര്‍മിസ് പ്രവിശ്യയിലും ഗ്രീസിലെ സമോസ് ദ്വീപിലുമുണ്ടായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 22 ആയി. 700 ഓളം പേര്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ട്.

തുര്‍ക്കിയിലെ ഇര്‍മിസ് പ്രവിശ്യയില്‍ നിന്നാണ് 20 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഏജിയന്‍ തീരത്താണ് ഭൂചലനമുണ്ടായത്. പ്രവിശ്യയില്‍ രണ്ടായിരത്തോളം പേരെ ഇപ്പോള്‍ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. പ്രവിശ്യയിലെ തെക്കന്‍ ജില്ലയില്‍ ചെറിയ സുനാമിയും ഉണ്ടായിട്ടുണ്ട്.

തകര്‍ന്നടിഞ്ഞ കെട്ടിടങ്ങളുടെ ഉള്ളില്‍ നിന്നും 70 പേരെ ഇതിനകം രക്ഷപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു. തുര്‍ക്കിയിലെ ഏറ്റവും വലിയ മൂന്നാമത്തെ നഗരമാണ് ഇസ്മിര്‍. 30 ലക്ഷത്തോളമാണ് ഇവിടത്തെ ജനസംഖ്യ. നഗരത്തില്‍ 20 ലേറെ കെട്ടിടങ്ങള്‍ ഭൂകമ്പത്തില്‍ തകര്‍ന്നിട്ടുണ്ടെന്നാണ് ബി.ബി.സി റിപ്പോര്‍ട്ട്. ഭൂകമ്പത്തിലെ ഇരകള്‍ക്ക് എല്ലാ സഹായങ്ങളും നല്‍കുെമന്നാണ് തുര്‍ക്കി പ്രസിഡന്റ് റെജപ് തയ്യിപ് എര്‍ദൊഗാന്‍ അറിയിച്ചത്.

ഗ്രീസ്

ഗ്രീസിലെ സാമോസില്‍ ഉണ്ടായ ഭൂചലനത്തില്‍ രണ്ടുപേരാണ് മരിച്ചത്. എട്ട് പേര്‍ക്ക് പരിക്കേറ്റു.സോമസ് തീരത്ത് ചെറിയ സുനാമിയും ഉണ്ടായിട്ടുണ്ട്. 45000 പേരാണ് സമോസില്‍ താമസിക്കുന്നത്. പ്രദേശത്തെ നിവാസികളോട് വീടുകളില്‍ കഴിയുന്നത് പരമാവധി ഒഴിവാക്കാനും തീരപ്രദേശത്ത് നിന്ന് മാറാനും അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: earthquake in Turkey and Greece