Kerala News
ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ റിജിത്ത് വധക്കേസ്; ഒമ്പത് ആര്‍.എസ്.എസ്- ബി.ജെ.പി പ്രവര്‍ത്തകര്‍ കുറ്റക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Jan 04, 06:13 am
Saturday, 4th January 2025, 11:43 am

തലശ്ശേരി: ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ റിജിത്ത് വധക്കേസില്‍ മുഴുവന്‍ പ്രതികളും കുറ്റക്കാരെന്ന് കോടതി വിധി. ജനുവരി ഏഴിന് പ്രതികള്‍ക്കുള്ള ശിക്ഷ വിധിക്കും.

കണ്ണൂരിലെ കണ്ണപുരത്തെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായിരുന്ന റിജിത്തിനെ കൊല്ലപ്പെടുത്തിയ കേസില്‍ ഒമ്പത് ആര്‍.എസ്.എസ്-ബി.ജെ.പി പ്രവര്‍ത്തകരാണ് പ്രതികള്‍.

തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. ജില്ലാ ജഡ്ജി റൂബി.കെ.ജോസാണ് ഒമ്പത് പ്രതികളും കുറ്റക്കാരാണെന്ന് വിധിച്ചത്.

10 പരായിരുന്നു കേസില്‍ പ്രതികളായുണ്ടായിരുന്നത്. അതില്‍ ഒരാള്‍ കോത്തല താഴത്ത് വീട്ടില്‍ അജേഷ് വാഹനാപകടത്തില്‍ മരിച്ചിരുന്നു.

അഞ്ച് പ്രതികള്‍ ആയുധം കൊണ്ട് പരിക്കേല്‍പ്പിച്ചുവെന്ന കുറ്റത്തിന് 143,148 എന്ന വകുപ്പ് പ്രകാരം കുറ്റക്കാരാണെന്ന് കണ്ടെത്തിയത്.

ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ കണ്ണപുരം ചുണ്ടയിലെ വയക്കോടന്‍ വീട്ടില്‍ വി.വി. സുധാകരന്‍, കോത്തല താഴെവീട്ടില്‍ കെ.ടി. ജയേഷ്, വടക്കെ വീട്ടില്‍ വി.വി. ശ്രീകാന്ത്, പുതിയപുരയില്‍ പി.പി. ജീന്ദ്രന്‍, ഇല്ലിക്കല്‍ വളപ്പില്‍ ഐ.വി. അനില്‍കുമാര്‍, പുതിയ പുരയില്‍ പി.പി. രാജേഷ്, ചാക്കുള്ള പറമ്പില്‍ സി.പി . രഞ്ജിത്ത്, വടക്കെവീട്ടില്‍ വി.വി. ശ്രീജിത്ത്, തെക്കേ വീട്ടില്‍ ടി.വി. ഭാസ്‌കരന്‍ എന്നിവരാണ് കുറ്റക്കാര്‍.

2005ലാണ് കണ്ണപുരം തച്ചങ്കണ്ടിയാല്‍ ക്ഷേത്രത്തിനടുത്തുവെച്ച് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായ റിജിത്തിനെ ആര്‍.എസ്.എസ്-ബി.ജെ.പി പ്രവര്‍ത്തകര്‍ ആക്രമിക്കുകയും കൊലപ്പെടുത്തുകയും ചെയ്തത്. ഒപ്പം കൂടെയുണ്ടായിരുന്ന മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 2005 ഒക്ടോബര്‍ 3 നാണ് കൊലപാതകം നടന്നത്

Content Highlight: DYFI worker Rijith murder case; All RSS-BJP workers are guilty