national news
ഹെലികോപ്റ്റര്‍ അപകടം; മരണപ്പെട്ട 13 പേരെ തിരിച്ചറിയാന്‍ ഡി.എന്‍.എ പരിശോധന
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Dec 08, 11:50 am
Wednesday, 8th December 2021, 5:20 pm

ഊട്ടി: തമിഴ്‌നട്ടില്‍ സംയുക്തസൈനിക മേധാവി ബിപിന്‍ റാവത്തും സംഘവും സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണ് മരണപ്പെട്ടവരെ തിരിച്ചറിയാന്‍ ഡി.എന്‍.എ പരിശോധന നടത്തും. ദേശീയ വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്ന 14 പേരില്‍ 13 ആളുകളും കൊല്ലപ്പെട്ടിട്ടുണ്ട് എന്നും എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. മൃതദേഹങ്ങള്‍ വെല്ലിംഗ്ടണിലെ സൈനിക ആശുപത്രിയിലേക്ക് മാറ്റിയതായാണ് റിപ്പോര്‍ട്ടുകള്‍.

ബിപിന്‍ റാവത്തിന് പുറമെ അദ്ദേഹത്തിന്റെ ഭാര്യ മധുലിക റാവത്ത്, ബ്രിഗേഡിയര്‍ എല്‍.എസ്. ലിഡ്ഡര്‍, ലെഫ്.കേണല്‍ ഹര്‍ജീന്ദര്‍ സിങ്, എന്‍.കെ. ഗുര്‍സേവക് സിങ്, എന്‍.കെ. ജിതേന്ദ്രകുമാര്‍, ലാന്‍സ് നായിക്, വിവേക് കുമാര്‍, ലാന്‍സ് നായിക് ബി. സായ് തേജ, ഹവീല്‍ദാര്‍ സത്പാല്‍ എന്നിവരാണ് അപകടത്തില്‍ പെട്ട ഹെലിക്കോപ്ടറിലുണ്ടായിരുന്നത്.

സുലൂരില്‍ നിന്ന് വെല്ലിംഗ്ടണിലേക്ക് പോകവെയായിരുന്നു അപകടം. വ്യോമസേനയുടെ M17V5 ഹെലികോപറ്ററാണ് തകര്‍ന്നത്.

അതേസമയം കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിന്റെ വീട്ടിലെത്തിയിട്ടുണ്ട്. വീട് സന്ദര്‍ശിച്ച ശേഷം അദ്ദേഹം മടങ്ങിപ്പോയതായാണ് റിപ്പോര്‍ട്ട്. അപകടത്തെക്കുറിച്ച് രാജ്‌നാഥ് സിംഗ് പാര്‍ലമെന്റില്‍ പ്രസ്താവന നടത്തും.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: DNA test for people died in helicopter crash