national news
പാക് സംഘടനയില്‍ നിന്നും ഭീകരപ്രവര്‍ത്തനത്തിന് ഫണ്ട് സ്വീകരിച്ചെന്ന കേസ്; നാല് മുസ്‌ലിം യുവാക്കളെ ദല്‍ഹി കോടതി വെറുതെവിട്ടു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Oct 24, 04:23 am
Sunday, 24th October 2021, 9:53 am

ന്യൂദല്‍ഹി: ഭീകരപ്രവര്‍ത്തനത്തിന് ഫണ്ട് സ്വീകരിച്ചെന്നാരോപിച്ച് നാല് യുവാക്കള്‍ക്കെതിരെ എന്‍.ഐ.എ ചുമത്തിയ കുറ്റങ്ങള്‍ ദല്‍ഹി കോടതി റദ്ദാക്കി. മുഹമ്മദ് സല്‍മാന്‍, മുഹമ്മദ് സലീം, ആരിഫ് ഗുലാം, ബശീര്‍ ധരംപൂരിയ എന്നീ നാല് മുസ്‌ലിം യുവാക്കളെയാണ് ദല്‍ഹി കോടതി കുറ്റവിമുക്തരാക്കിയത്.

അഡീഷണല്‍ സെഷന്‍സ് ജഡ്ജി പര്‍വീണ്‍ സിംഗിന്റേതായിരുന്നു വിധി.

2018, 2019 വര്‍ഷങ്ങളിലായിട്ടായിരുന്നു യുവാക്കള്‍ക്കെതിരെ ഭീകരപ്രവര്‍ത്തനത്തിന് ഫണ്ട് സ്വീകരിച്ചു എന്ന പേരില്‍ കേസെടുത്തത്. പാകിസ്ഥാനിലെ ഫലാഹെ ഇന്‍സാനിയത്ത് ഫൗണ്ടേഷന്‍ എന്ന സംഘടനയില്‍ നിന്ന് ഫണ്ട് സ്വീകരിച്ചെന്നായിരുന്നു ആരോപണം.

യുവാക്കളിലൊരാളായ മുഹമ്മദ് സല്‍മാന്റെ ഫോണില്‍ വന്ന സന്ദേശങ്ങളായിരുന്നു പ്രധാന തെളിവുകളായി എന്‍.ഐ.എ ചൂണ്ടിക്കാട്ടിയത്. ‘നെയ്യ് തയ്യാറാണ്, ബോംബെ സംഘം വരുന്നുണ്ട്. അത് അവര്‍ വഴി അയയ്ക്കുന്നു,’ ‘നിങ്ങള്‍ ഖിദ്മത്തിലായിരുന്നു, അതുകൊണ്ട് നിങ്ങള്‍ അതറിയാന്‍ വഴിയില്ല,’ എന്നിങ്ങനെയായിരുന്നു ഫോണിലെത്തിയ രണ്ട് സന്ദേശങ്ങള്‍.

ഉറുദുവിലായിരുന്നു സന്ദേശങ്ങള്‍. എന്നാല്‍ ഈ സന്ദേശങ്ങളില്‍ പറയുന്ന ‘നെയ്യ്’ സ്‌ഫോടകവസ്തുവിന്റേയും ‘ഖിദ്മത്ത്’ എന്നാല്‍ ഭീകരപ്രവര്‍ത്തനത്തിന്റേയും കോഡ് വാക്കുകളാണ് എന്നായിരുന്നു എന്‍.ഐ.എ വാദം.

ഇത് ദല്‍ഹി കോടതി നിഷേധിക്കുകയായിരുന്നു. ഇത്തരത്തില്‍ നിഗമനത്തിലെത്താനുള്ള തെളിവുകളില്ല എന്നായിരുന്നു കോടതിയുടെ നിരീക്ഷണം. ‘ഖിദ്മത്ത്’ എന്ന വാക്കിന്റെ അര്‍ത്ഥം സേവനം എന്നാണ്. അത് ഏതുതരത്തിലുള്ള സേവനവുമാകാമെന്നും ഭീകരപ്രവര്‍ത്തനമാണെന്ന് വിലയിരുത്താനാകില്ലെന്നും കോടതി വ്യക്തമാക്കി.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Delhi court acquitted four Muslim men from terrorism charges