ഷാജന്‍ സ്‌കറിയയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി
Kerala News
ഷാജന്‍ സ്‌കറിയയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 30th June 2023, 3:21 pm

കൊച്ചി: എം.എല്‍.എ ശ്രീനിജനെതിരായ അപകീര്‍ത്തി കേസില്‍ മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി. ജസ്റ്റിസ് വി.ജി. അരുണാണ് വിധി പുറപ്പെടുവിച്ചത്.

എറണാകുളം സെഷന്‍സ് കോടതിയുടെ വിധി ശരിവെക്കുകയായിരുന്നു ഹൈക്കോടതി സിംഗിള്‍ ബെഞ്ച്.

സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ചെയര്‍മാനെന്ന നിലയില്‍ ശ്രീനിജന്‍ സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍ ദുരുപയോഗം ചെയ്യുന്നുവന്ന തരത്തിലുളള വ്യാജ വാര്‍ത്തകളാണ് ഷാജന്‍ നല്‍കിയത്.

വ്യാജവാര്‍ത്ത നല്‍കി തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുന്നുവെന്ന പി.വി. ശ്രീനിജിന്‍ എം.എല്‍.എയുടെ പരാതിയില്‍ പട്ടികജാതി അതിക്രമം തടയല്‍, ഇന്ത്യന്‍ ശിക്ഷാനിയമം എന്നിവപ്രകാരം പോലീസ് കേസെടുത്തിരുന്നു. ശ്രീനിജന്റെ പരാതിയില്‍ എളമക്കര പൊലീസാണ് ഷാജനെതിരെ കേസെടുത്തത്.

ഇതിന് പിന്നാലെ എം.എല്‍.എയുടെ പരാതിയില്‍ അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ട് ഷാജന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ആ ആവശ്യവും കോടതി തള്ളുകയായിരുന്നു.

മാധ്യമപ്രവര്‍ത്തനത്തിന്റെ ശരിയായ മാതൃകയല്ല ഷാജന്റേതെന്നാണ് കോടതി അന്ന് പറഞ്ഞത്. ഷാജന്റെ മാധ്യമപ്രവര്‍ത്തനത്തില്‍ കോടതി അതൃപ്തിയും രേഖപ്പെടുത്തിയിരുന്നു. ഇതോടെ ഷാജന്‍ ഒളിവില്‍പ്പോകുകയായിരുന്നു.

അതേസമയം ജൂണ്‍ 29ന് ഷാജന്‍ സ്‌കറിയയോട് ഇ.ഡിക്ക് മുമ്പില്‍ ഹാജരാകാനും ആവശ്യപ്പെട്ടു. കൊച്ചിയിലെ ഓഫീസില്‍ ഹാജരാാകാനായിരുന്നു ഷാജന് നല്‍കിയ നിര്‍ദേശം. എന്നാല്‍ ഷാജന്‍ ഹാജരായില്ല. ഷാജന് വീണ്ടും നോട്ടീസ് അയയ്ക്കുമെന്ന് ഇ.ഡി അറിയിച്ചിട്ടുണ്ട്.

ഷാജന്‍ സ്‌കറിയയെ കൂടാതെ, സി.ഇ.ഒ ആന്‍ മേരി ജോര്‍ജ്, ചീഫ് എഡിറ്റര്‍ ജെ. റിജു എന്നിവരെയും പ്രതികളാക്കിയാണ് കേസ്. കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി മറുനാടന്‍ മലയാളി തന്നെ നിരന്തരം വേട്ടയാടുകയാണെന്ന് പി.വി ശ്രീനിജിന്റെ പരാതിയില്‍ പറയുന്നുണ്ട്. ആസൂത്രിതമായ അജണ്ടയുടെ ഭാഗമാണിതെന്നും എം.എല്‍.എ ആരോപിച്ചിരുന്നു.

content highlights: defamation case against Srinijan; Shajan Skaria’s anticipatory bail plea rejected