ഫുട്‌ബോള്‍ ഇതിഹാസവും ക്രിക്കറ്റ് ഇതിഹാസവും ഒരുമിക്കും; ഇന്ത്യ- ന്യൂസിലാന്‍ഡ് സെമി ഫൈനല്‍ ആവേശത്തില്‍
2023 ICC WORLD CUP
ഫുട്‌ബോള്‍ ഇതിഹാസവും ക്രിക്കറ്റ് ഇതിഹാസവും ഒരുമിക്കും; ഇന്ത്യ- ന്യൂസിലാന്‍ഡ് സെമി ഫൈനല്‍ ആവേശത്തില്‍
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 14th November 2023, 1:03 pm

ഒടുവില്‍ 2023 ഐ.സി.സി ഏകദിന ലോകകപ്പിന്റെ അവസാന ഘട്ടം എത്തിനില്‍ക്കുകയാണ്. കളിച്ച് ഒമ്പത് മത്സരങ്ങളും വിജയിച്ച് 18 പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടരുന്നതിന്റെ വിജയാഘോഷത്തിലാണ് രോഹിത്തും സംഘവും. മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ നവംബര്‍ 15ന് നടക്കുന്ന ആദ്യ സെമി ഫൈനല്‍ മത്സരത്തില്‍ ന്യൂസിലാന്‍ഡിനെ നേരിടാന്‍ ഇന്ത്യ ഒരുങ്ങിക്കഴിഞ്ഞിരിക്കുകയാണ്.

ആവേശകരമായ സെമി ഫൈനല്‍ മത്സരത്തില്‍ വാംഖഡെ സ്റ്റേഡിയത്തില്‍ പങ്കെടുക്കാനൊരുങ്ങുകയാണ് ഫുട്‌ബോള്‍ ഇതിഹാസം ഡേവിഡ് ബെക്കാം. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ കൂടെ ബെക്കാം വേദി പങ്കിടുന്നത് മറ്റൊരു പ്രത്യേകതയാണ്. യൂണിസെഫിന്റെ ഗുഡ്‌വില്‍ അംബാസിഡര്‍ എന്ന നിലയില്‍ മൂന്ന് ദിവസത്തേക്ക് ബെക്കാം ഇന്ത്യയില്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

2023 ആദ്യ സെമി ഫൈനലില്‍ ആവേശം അതിരുകള്‍ക്കപ്പുറമാകുമെന്ന് ഉറപ്പാണ്.
2019 ലോകകപ്പ് സെമി ഫൈനലിലും ഇന്ത്യയും ന്യൂസിലാന്‍ഡുമാണ് ഏറ്റുമുട്ടിയത് എന്നത് കൗതുകമാണ്. അന്നത്തെ സെമിയില്‍ ഇന്ത്യക്ക് കിവീസിനോട് 18 റണ്‍സിന്റ തോല്‍വിയായിരുന്നു ഫലം. എന്നാല്‍ 2023 ലോകകപ്പില്‍ ഇന്ത്യ അതിശക്തരാണെന്ന് കാണിക്കുന്ന തകര്‍പ്പന്‍ പ്രകടനങ്ങളാണ് കാണാന്‍ സാധിച്ചത്. 2019 കണക്കുകള്‍ തീര്‍ക്കാന്‍ ഇന്ത്യ ഏതറ്റം വരെ പോകുമെന്ന് ഉറപ്പാണ്. കഴിഞ്ഞ 20 വര്‍ഷമായി കിവീസിനെതിരെ വിജയിക്കാനായില്ല എന്നത് 2023 ലോകകപ്പില്‍ ഇന്ത്യ തിരുത്തിക്കുറിച്ചിരുന്നു.

പക്ഷെ തുടര്‍ച്ചയായ വിജയങ്ങള്‍ ഇന്ത്യയുടെ പക്കലുണ്ടെങ്കിലും നോക്ക് ഔട്ട് മത്സരം ഇരുവര്‍ക്കും നിര്‍ണായകമാണ്. വാംഖഡെ മണ്ണില്‍ തീപാറുമെന്ന് ഉറപ്പായിരിക്കുകയാണ്. ക്രിക്കറ്റ് ഇതിഹാസവും ഫുട്‌ബോള്‍ ഇതിഹാസവും മത്സരം കാണാന്‍ ഒരുമിക്കുമ്പോള്‍ ആവേശം പതിന്‍മടങ്ങാകുമെന്നതും ഉറപ്പ്.

ഗ്രൂപ്പ് ഘട്ടത്തിലെ അവസാനമത്സരത്തില്‍ നെതര്‍ലന്‍ഡ്‌സിനെ പരാജയപ്പടെുത്തിയാണ് ഇന്ത്യ 2023 ലോകകപ്പിലെ
തുടര്‍ച്ചയായ ഒമ്പതാം വിജയം നേടിയത്. നവംബര്‍ 15ന് കിവീസിനെ മലര്‍ത്തിയടിച്ച് ഫൈനലില്‍ എത്താമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ.

 

Content Highlight: David Beckham and Sachin Tendulkar to share stage together in 2023 World Cup semi-final