നിമിഷനേരം കൊണ്ടാണ് കുട്ടിയെ കാണാതായത്; പറയാതെ എങ്ങോട്ടും പോകില്ല; ദേവനന്ദയുടെ മരണത്തില്‍ സത്യം പുറത്ത് കൊണ്ടുവരണമെന്ന് മാതാപിതാക്കള്‍
Kerala News
നിമിഷനേരം കൊണ്ടാണ് കുട്ടിയെ കാണാതായത്; പറയാതെ എങ്ങോട്ടും പോകില്ല; ദേവനന്ദയുടെ മരണത്തില്‍ സത്യം പുറത്ത് കൊണ്ടുവരണമെന്ന് മാതാപിതാക്കള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 29th February 2020, 3:28 pm

കൊല്ലം: പള്ളിമണ്‍ ഇളവൂരിലെ ആറുവയസുകാരി ദേവനന്ദയുടെ മരണത്തില്‍ സത്യം പുറത്ത് കൊണ്ടുവരണമെന്ന് മാതാപിതാക്കള്‍. നിമിഷ നേരം കൊണ്ടാണ് കുട്ടിയെ കാണാതായതെന്ന് ദേവനന്ദയുടെ അമ്മ ധന്യ പറഞ്ഞു. കുട്ടിയെ തട്ടിക്കൊണ്ടുപോയതാണ്. എന്നോട് പറയാതെ കുട്ടി എങ്ങോട്ടും പോകില്ലെന്നും അമ്മ ധന്യ പറഞ്ഞു.

കുട്ടി ഷോളുകൊണ്ട് കളിക്കുകയായിരുന്നു. ഡാന്‍സിന് ഷോളൊന്നും ഇല്ലായിരുന്നു. കുഞ്ഞ് കളിക്കാനെടുക്കുന്ന ഷോളാണെന്നും അമ്മ പറഞ്ഞു. ധന്യ പറഞ്ഞത് തന്നെയാണ് പറയാനുള്ളതെന്ന് അച്ഛന്‍ പ്രദീപ് പറഞ്ഞു.

നേരത്തെ കുഞ്ഞ് ഒറ്റയ്ക്ക് ആറ്റിലേക്ക് പോകില്ലെന്ന് ദേവനന്ദയുടെ മുത്തച്ഛന്‍ പറഞ്ഞിരുന്നു. അമ്മയുടെ ഷാള്‍ കുഞ്ഞ് ധരിച്ചിട്ടില്ലെന്നും മുത്തച്ഛന്‍ പറഞ്ഞിരുന്നു. നേരത്തെ ദേവനന്ദയുടെ മൃതദേഹത്തില്‍ ഷാള്‍ ഉണ്ടായിരുന്നു.

മൃതദേഹത്തില്‍ പോറലോ മറ്റ് പാടുകളോ ഉണ്ടായിരുന്നില്ല. ബലപ്രയോഗം നടന്നതിന്റെ ലക്ഷണങ്ങള്‍ ഒന്നുമില്ല. മാത്രമല്ല ദേവനന്ദയുടെ ശ്വാസകോശത്തിലും വയറ്റിലും ചെളിയുടെയും വെള്ളത്തിന്റെയും അംശവുമുണ്ട്.

എന്നാല്‍ കുട്ടി എങ്ങിനെ ഇത്തിക്കരയാറ്റിലേക്ക് എത്തിയെന്ന ചോദ്യം ഇന്നലെ മുതല്‍ നാട്ടുകാരും ഉന്നയിക്കുന്നുണ്ട്. ദേവനന്ദയുടെ വീടിന് അടുത്തുള്ള ആളൊഴിഞ്ഞ വീടുചുറ്റി പൊലീസ് നായ ഓടിയതും അന്വേഷണസംഘം ഗൗരവമായി എടുക്കുന്നുണ്ട്.

ഇത്തിക്കരയാറ്റില്‍ മുങ്ങല്‍വിദഗ്ധര്‍ നടത്തിയ തിരച്ചിലിനൊടുവിലാണ് വെള്ളിയാഴ്ച മൃതദേഹം കണ്ടെത്തിയത്. ദേവനന്ദയുടെ വീടിനോട് ചേര്‍ന്നുള്ള പുഴയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

പള്ളിമണ്‍ ഇളവൂര്‍ സ്വദേശികളായ പ്രദീപ് -ധന്യ ദമ്പതികളുടെ മകളാണ് ദേവനന്ദ. വ്യാഴാഴ്ച രാവിലെ 9.30 നും 10.30 നും ഇടയിലാണ് കുട്ടിയെ കാണാതായത്. കുട്ടിയുടെ അമ്മ ഈ സമയം തുണി അലക്കി കൊണ്ടിരിക്കുകയായിരുന്നു.

സമീപപ്രദേശത്തെ ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ചാണ് കുട്ടി സ്‌കൂളില്‍ നിന്ന് അവധിയെടുത്തത്.

DoolNews Video