അടിസ്ഥാന രഹിതം; രാജ്യത്തെ കൊവിഡ് മരണങ്ങളെക്കുറിച്ചുള്ള ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് തള്ളി കേന്ദ്രം
Covid 19 India
അടിസ്ഥാന രഹിതം; രാജ്യത്തെ കൊവിഡ് മരണങ്ങളെക്കുറിച്ചുള്ള ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് തള്ളി കേന്ദ്രം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 28th May 2021, 12:34 am

ന്യൂദല്‍ഹി: ഇന്ത്യയില്‍ കൊവിഡ് മരണങ്ങള്‍ കൃത്യമായി രേഖപ്പെടുത്തുന്നില്ലെന്ന ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടിന് മറുപടിയുമായി കേന്ദ്രം. നീതി ആയോഗ് അംഗവും ഇന്ത്യയുടെ കൊവിഡ് ടാസ്‌ക് ഫോഴ്സ് മേധാവിയുമായ വി.കെ പോളാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടിനെതിരെ രംഗത്തെത്തിയത്.

‘രോഗബാധിതരില്‍ 0.05 ശതമാനമാണ് രാജ്യത്തെ മരണ നിരക്ക്. 0.3 ശതമാനമാണ് അവര്‍(ന്യൂയോര്‍ക്ക് ടൈംസ്) പറയുന്നത്. എന്ത് അടിസ്ഥാനത്തിലാണ് അവരിത് തീരുമാനിച്ചത്. അഞ്ച് ആളുകള്‍ ഒത്തുചേര്‍ന്ന് പരസ്പരം ഫോണ്‍ വിളിച്ച് തീരുമാനിച്ച കണക്കാണിത്. അല്ലാതെ ഇതിന് യാതൊരു അടിസ്ഥാനവുമില്ല,’ഡോ. പോള്‍ ആരോപിച്ചു.

രാജ്യത്ത് കൊവിഡ് മരണങ്ങള്‍ ഗണ്യമായി കൂടുമ്പോഴും അടിസ്ഥാന രഹിതമായ കണക്കുകളാണ് കേന്ദ്രം പുറത്തുവിടുന്നതെന്ന് ന്യൂയോര്‍ക്ക് ടൈംസ് ചൊവ്വാഴ്ച റിപ്പോര്‍ട്ട് ചെയ്തിരുന്നു.

‘പുറത്തുവരുന്ന കണക്കുകള്‍ക്ക് യാതൊരു തെളിവുകളുടെ പിന്തുണയുമില്ല, വികലമായ കണക്കുകളെ അടിസ്ഥാനമാക്കിയുള്ളതാണിത്. ഇന്ത്യയുടെ കൊവിഡ് മരണസംഖ്യ ഔദ്യോഗിക കണക്കിന്റെ മൂന്നിരട്ടിയാകാന്‍ സാധ്യതയുണ്ട്,’ ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം, രാജ്യത്ത് 24 മണിക്കൂറിനിടെ 2,11,298 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം മാത്രം 3847 കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. രോഗമുക്തി നിരക്ക് 90 ശതമാനത്തിലേക്ക് എത്തിയത് ആശ്വാസ വാര്‍ത്തയായി. 24 ലക്ഷം രോഗികളാണ് ചികിത്സയിലുള്ളത്.

രാജ്യത്ത് 20 കോടി വാക്സിന്‍ ഡോസ് വിതരണം ചെയ്തു. 45 വയസിന് മുകളിലുള്ള 34 ശതമാനം പേരും 60 വയസിന് മുകളിലുള്ള 42 ശതമാനം പേരും ആദ്യ ഡോസ് വാക്സിന്‍ സ്വീകരിച്ചുവെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

CONTENT HIGHLIGHTS: Center rejects New York Times report on Kovid deaths in the country