Advertisement
IPL
1594 റണ്‍സ്! ചരിത്രത്തില്‍ ഇത് അഞ്ചാമത്; രോഹിത് ശര്‍മയും ഇഷാന്‍ കിഷനും തിളങ്ങുന്ന ലിസ്റ്റില്‍ സായ്-ഗില്‍ സഖ്യത്തിന്റെ മാസ് എന്‍ട്രി
സ്പോര്‍ട്സ് ഡെസ്‌ക്
2025 Apr 21, 04:34 pm
Monday, 21st April 2025, 10:04 pm

പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്താനുറച്ചാണ് ഗുജറാത്ത് ടൈറ്റന്‍സ് കൊല്‍ക്കത്ത നൈറ്റ് റൈഡേ്‌സിനെതിരെ കളത്തിലിറങ്ങിയത്. കൊല്‍ക്കത്തയുടെ ഹോം ഗ്രൗണ്ടായ ഈഡന്‍ ഗാര്‍ഡന്‍സില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ടൈറ്റന്‍സ് 198 റണ്‍സിന്റെ മികച്ച ടോട്ടലാണ് പടുത്തുയര്‍ത്തിയത്.

ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന്റെയും സായ് സുദര്‍ശന്റെയും അര്‍ധ സെഞ്ച്വറികളുടെ കരുത്തിലാണ് ടൈറ്റന്‍സ് മികച്ച സ്‌കോറിലെത്തിയത്.

ഒന്നാം വിക്കറ്റില്‍ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ സായ്-ഗില്‍ സഖ്യം ടൈറ്റന്‍സ് ഇന്നിങ്‌സിന് അടിത്തറയൊരുക്കി. 13ാം ഓവറിലെ രണ്ടാം പന്തില്‍ സായ് സുദര്‍ശന്‍ റഹ്‌മാനുള്ള ഗുര്‍ബാസിന്റെ കൈകളിലൊതുങ്ങും മുമ്പേ 114 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്. 36 പന്ത് നേരിട്ട് 52 റണ്‍സുമായാണ് സായ് സുദര്‍ശന്‍ മടങ്ങിയത്. ആന്ദ്രേ റസലാണ് വിക്കറ്റ് നേടിയത്.

ഈ സെഞ്ച്വറി സ്റ്റാന്‍ഡിന് പിന്നാലെ ഒരു എലീറ്റ് ലിസ്റ്റിലും ഇരുവരും ഇടം നേടി. ഐ.പി.എല്‍ ചരിത്രത്തില്‍ 1,500 റണ്‍സ് പാര്‍ട്ണര്‍ഷിപ്പ് പടുത്തുയര്‍ത്തുന്ന ഇന്ത്യന്‍ താരങ്ങളുടെ പട്ടികയിലേക്കാണ് ഇരുവലരും കാലെടുത്ത് വെച്ചത്. ഐ.പി.എല്‍ ചരിത്രത്തില്‍ 1594 റണ്‍സാണ് സായ്-ഗില്‍ കൂട്ടുകെട്ട് സ്വന്തമാക്കിയത്. ഈ നേട്ടത്തിലെത്തുന്ന അഞ്ചാം ജോഡികളാണ് ഇരുവരും.

ഐ.പി.എല്ലില്‍ 1500+ റണ്‍സ് സ്വന്തമാക്കുന്ന ഇന്ത്യന്‍ പെയര്‍

(താരങ്ങള്‍ – ടീം – റണ്‍സ് എന്നീ ക്രമത്തില്‍)

ഗൗതം ഗംഭീര്‍ & റോബിന്‍ ഉത്തപ്പ – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് – 1906

രോഹിത് ശര്‍മ & ഇഷാന്‍ കിഷന്‍ – മുംബൈ ഇന്ത്യന്‍സ് – 1,868

കെ.എല്‍. രാഹുല്‍ & മായങ്ക് അഗര്‍വാള്‍ – പഞ്ചാബ് കിങ്‌സ് (കിങ്‌സ് ഇലവന്‍ പഞ്ചാബ്) – 1,731

എം.എസ്. ധോണി & രവീന്ദ്ര ജഡേജ – ചെന്നൈ സൂപ്പര്‍ കിങ്‌സ് – 1,679

സായ് സുദര്‍ശന്‍ & ശുഭ്മന്‍ ഗില്‍ – ഗുജറാത്ത് ടൈറ്റന്‍സ് – 1,594*

സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കി സായ് സുദര്‍ശന്‍ മടങ്ങിയെങ്കിലും പിന്നാലെയെത്തിയ വിക്കറ്റ് കീപ്പര്‍ ജോസ് ബട്‌ലറിനെ ഒപ്പം കൂട്ടി ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ തകര്‍ത്തടിച്ചു. ആദ്യ വിക്കറ്റില്‍ സായ് സുദര്‍ശനൊപ്പം സെഞ്ച്വറി കൂട്ടുകെട്ടുമായി തിളങ്ങിയ ഗില്‍ രണ്ടാം വിക്കറ്റില്‍ ബട്‌ലറിനൊപ്പം അര്‍ധ സെഞ്ച്വറി കൂട്ടുകെട്ടും പടുത്തുയര്‍ത്തി.

ടീം സ്‌കോര്‍ 172ല്‍ നില്‍ക്കവെ ശുഭ്മന്‍ ഗില്ലിനെ മടക്കി വൈഭവ് അറോറയാണ് കൂട്ടുകെട്ട് പൊളിച്ചത്. 55 പന്തില്‍ 90 റണ്‍സുമായാണ് ഗില്‍ തിരിച്ചുനടന്നത്. പത്ത് ഫോറും മൂന്ന് സിക്‌സറും അടക്കം 163.64 സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരത്തിന്റെ പ്രകടനം.

പിന്നാലെയെത്തിയ വമ്പനടിവീരന്‍ രാഹുല്‍ തെവാട്ടിയ സില്‍വര്‍ ഡക്കായി മടങ്ങി. ഹര്‍ഷിത് റാണയുടെ പന്തില്‍ രമണ്‍ദീപ് സിങ്ങിന് ക്യാച്ച് നല്‍കിയായിരുന്നു താരത്തിന്റെ മടക്കം.

ഷാരൂഖ് ഖാനെ ഒപ്പം കൂട്ടി ബട്‌ലര്‍ സ്‌കോര്‍ 200 കടത്താന്‍ ശ്രമിച്ചെങ്കിലും അതിന് സാധിച്ചില്ല. നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 198 റണ്‍സാണ് ടൈറ്റന്‍സ് സ്വന്തമാക്കിയത്.

ബട്‌ലര്‍ 23 പന്തില്‍ 41 റണ്‍സും ഷാരൂഖ് ഖാന്‍ അഞ്ച് പന്തില്‍ 11 റണ്‍സുമായി പുറത്താകാതെ നിന്നു.

കൊല്‍ക്കത്തയ്ക്കായി വൈഭവ് അറോറ, ഹര്‍ഷിത് റാണ, ആന്ദ്രേ റസല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.

അതേസമയം, മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്ത നാല് ഓവര്‍ പിന്നിടുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 29 റണ്‍സ് എന്ന നിലയിലാണ്. 12 പന്തില്‍ 19 റണ്‍സുമായി അജിന്‍ക്യ രഹാനെയും എട്ട് പന്തില്‍ ഏഴ് റണ്‍സുമായി സുനില്‍ നരെയ്‌നുമാണ് ക്രീസില്‍. ഒരു റണ്‍സ് നേടിയ റഹ്‌മാനുള്ള ഗുര്‍ബാസിന്റെ വിക്കറ്റാണ് ഹോം ടീമിന് നഷ്ടമായിരിക്കുന്നത്.

ഗുജറാത്ത് ടൈറ്റന്‍സ് പ്ലെയിങ് ഇലവന്‍

സായ് സുദര്‍ശന്‍, ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), ജോസ് ബട്‌ലര്‍ (വിക്കറ്റ് കീപ്പര്‍), വാഷിങ്ടണ്‍ സുന്ദര്‍, ഷെര്‍ഫാന്‍ റൂഥര്‍ഫോര്‍ഡ്, ഷാരൂഖ് ഖാന്‍, രാഹുല്‍ തെവാട്ടിയ, റാഷിദ് ഖാന്‍, രവിശ്രീനിവാസന്‍ സായ് കിഷോര്‍, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പ്ലെയിങ് ഇലവന്‍

സുനില്‍ നരെയ്ന്‍, റഹ്‌മാനുള്ള ഗുര്‍ബാസ് (വിക്കറ്റ് കീപ്പര്‍), അജിന്‍ക്യ രഹാനെ (ക്യാപ്റ്റന്‍), വെങ്കിടേഷ് അയ്യര്‍, റിങ്കു സിങ്, ആന്ദ്രേ റസല്‍, മോയിന്‍ അലി, രമണ്‍ദീപ് സിങ്, ഹര്‍ഷിത് റാണ, വൈഭവ് അറോറ, വരുണ്‍ ചക്രവര്‍ത്തി.

 

Content Highlight: IPL 2025: GT vs KKR: Sai Sudarshan and Shubman Gill joins the elite list of 1500+ Partnership runs by Indian pairs in IPL