ബി.ജെ.പിക്ക് 966 കോടി രൂപ ഇലക്ടറല്‍ ബോണ്ട് നല്‍കിയ മേഘ എഞ്ചിനിയറിങ്ങിനെതിരെ കേസെടുത്ത് സി.ബി.ഐ
national news
ബി.ജെ.പിക്ക് 966 കോടി രൂപ ഇലക്ടറല്‍ ബോണ്ട് നല്‍കിയ മേഘ എഞ്ചിനിയറിങ്ങിനെതിരെ കേസെടുത്ത് സി.ബി.ഐ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 13th April 2024, 7:12 pm

ന്യൂദല്‍ഹി: ബി.ജെ.പിക്ക് 966 കോടി രൂപ ഇലക്ടറല്‍ ബോണ്ട് നല്‍കിയ മേഘ എഞ്ചിനിയറിങ് ലിമിറ്റഡിനെതിരെ സി.ബി.ഐ കേസെടുത്തു. എന്‍.ഐ.എ.സി.പി പ്രൊജക്ടുമായി ബന്ധപ്പെട്ട് 315 കോടി രൂപയുടെ അഴിമതി നടന്നെന്നാണ് കേസ്.

പൈപ്പ്‌ലൈന്‍ പദ്ധതിയുടെ നടത്തിപ്പ് ചുമതല ലഭിക്കുന്നതിന് മേഘ എഞ്ചിനിയറിങ് ഉരുക്ക് മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ക്ക്
കൈക്കൂലി നല്‍കിയെന്നും സി.ബി.ഐ കേസില്‍ പറയുന്നു. മന്ത്രാലയത്തിന് കീഴിലുള്ള എന്‍.എം.സി.സി സ്റ്റീല്‍ പ്ലാന്റിലെ എട്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ ആണ് കേസ് എടുത്തത്.

ഇലക്ടറൽ ബോണ്ട് വഴി പാർട്ടികൾക്ക് സംഭാവന നൽകിയവരിൽ രണ്ടാമത്തെ വലിയ കമ്പനിയാണ് ഹൈദരാബാദ് ആസ്ഥാനമായുള്ള മേഘ എഞ്ചിനീയറിങ് ലിമിറ്റഡ്. മാർച്ച് 21നാണ് ഇലക്ടറൽ ബോണ്ട് കണക്കുകൾ തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്ത് വിട്ടത്. ഇത് പ്രകാരം ബി.ജെ.പിക്കാണ് കമ്പനി ഏറ്റവും കൂടുതൽ തുക നൽകിയതെന്ന് കണക്കുകൾ പുറത്ത് വന്നിരുന്നു.

ബി.ജെ.പിക്ക് പുറമേ ബി.ആർ.എസിന് 195 കോടിയും ഡി.എം.കെക്ക് 85 കോടിയും വൈ.എസ്.ആർ.സി.പിക്ക് 37 കോടിയും കമ്പനി സംഭാവന നൽകി . ടി.ഡി.പിക്ക് കമ്പനിയിൽ നിന്ന് 25 കോടി രൂപയും കോൺഗ്രസിന് 17 കോടി രൂപയും ലഭിച്ചു. ജെഡി-എസ്, ജനസേന പാർട്ടി, ജെ.ഡി-യു എന്നിവർക്ക് 5 കോടി മുതൽ 10 കോടി രൂപ വരെയാണ് ലഭിച്ചത്.

Content Highlight: CBI Case Against 2nd Biggest Electoral Bond Buyer In Alleged Bribery Case