Advertisement
national news
വഖഫ് ബിൽ പ്രതിഷേധം; മുര്‍ഷിദാബാദിലും ഭംഗറിലും ദുരിതം തുടരുന്നു, അഭയം തേടി നൂറുകണക്കിന് കുടുംബങ്ങള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Apr 16, 09:30 am
Wednesday, 16th April 2025, 3:00 pm

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ വഖഫ് ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം വലിയ അക്രമത്തിലേക്ക് വഴിമാറിയതോടെ ഭംഗറും മുര്‍ഷിദാബാദുമടക്കമുള്ള പ്രദേശങ്ങള്‍ ദുരിതത്തിൽ. ഏപ്രിൽ എട്ടിന് പശ്ചിമ ബംഗാളിലെ മുർഷിദാബാദ് ജില്ലയിൽ വഖഫ് ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ അക്രമം പൊട്ടിപ്പുറപ്പെടുകയായിരുന്നു. പ്രകടനക്കാരും പൊലീസും തമ്മിലുള്ള ഏറ്റുമുട്ടലിൽ കല്ലേറുണ്ടാവുകയും പ്രതിഷേധക്കാർ പൊലീസ് വാഹനങ്ങൾ കത്തിക്കുകയും ചെയ്തു. ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ഹര്‍ഗോബിന്ദ് ദാസ് (72), മകന്‍ ചന്ദന്‍ ദാസ് (40), ഈജാസ് അഹമ്മദ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഭംഗറിലെ പല പ്രദേശങ്ങളിലും ഇപ്പോഴും സുരക്ഷാ സേന ജാഗ്രത പാലിക്കുന്നുണ്ട്. സുതി, ധൂലിയന്‍, ജംഗിപൂര്‍, ഷംഷേര്‍ഗഞ്ച് എന്നീ പ്രദേശങ്ങളില്‍ വന്‍ അക്രമങ്ങള്‍ നടന്നതായി റിപ്പോർട്ടുകൾ പറയുന്നു.

അക്രമഭീഷണിയില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടി നിരവധി കുടുംബങ്ങള്‍ ഗംഗ നദി കടന്ന് പാര്‍ലാല്‍പൂര്‍ ഹൈസ്‌കൂളില്‍ അഭയം തേടിയിട്ടുണ്ടെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട്. 35ലധികം ഗ്രാമങ്ങളില്‍ നിന്ന് 400ലേറെ ആളുകളാണ് ഇവിടെ എത്തിയിരിക്കുന്നത്. സ്ത്രീകളും കുട്ടികളുമാണ് ഇതില്‍ ഭൂരിഭാഗവും. ക്ലാസ് മുറികളിലാണ് ഇപ്പോള്‍ ഇവരുടെ താമസം.

പലരും തിരിച്ച് നാട്ടിലേക്ക് പോകാന്‍ ഭയക്കുകയാണെന്നും തങ്ങളുടെ സ്വന്തം നാട്ടില്‍ അഭയാര്‍ഥികളായി മാറിയിരിക്കുന്നുവെന്നും ധൂലിയനിലെ സപ്തമി മുഡോള്‍ പറഞ്ഞു. എട്ടുദിവസം മാത്രം പ്രായമുള്ള കുഞ്ഞിനൊപ്പം ഓടിയെത്തിയ സപ്തമി മുഡോള്‍ അടക്കം നിരവധി സ്ത്രീകളും കുട്ടികളുമാണ് സ്‌കൂളില്‍ കഴിയുന്നത്.

‘വീണ്ടും അക്രമം ഉണ്ടാകുമോ എന്ന് പേടിയാണ്. ഞങ്ങളുടെ വീട് കത്തിച്ചു. ഇനി തിരികെ പോകാന്‍ കഴിയില്ല. പലരും തിരിച്ച് നാട്ടിലേക്ക് പോകാന്‍ ഭയക്കുകയാണ്. ഞങ്ങളുടെ സ്വന്തം നാട്ടില്‍ ഞങ്ങള്‍ അഭയാര്‍ഥികളായി മാറിയിരിക്കുന്നു,’ സപ്തമി മുേഡാൾ പറഞ്ഞു.

സംഭവങ്ങള്‍ രൂക്ഷമായതോടെ ഭംഗറിലും മുര്‍ഷിദാബാദിൽ ബി.എസ്.എഫ്, സി.ആര്‍.പി.എഫ്, സംസ്ഥാന സായുധ പൊലീസ്, ആര്‍.എ.എഫ് തുടങ്ങിയ സേനകളെ വിന്യസിച്ചിട്ടുണ്ട്. ഭംഗറിലെ ഉത്തര്‍ കോസിപൂരില്‍ നിന്ന് എട്ട് പേരെയും ചന്ദനേശ്വറില്‍ നിന്ന് ഒരാളെയുമടക്കം ഇതുവരെ ഒമ്പത് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവര്‍ക്കെതിരെ അക്രമം പ്രചരിപ്പിക്കല്‍, പൊലീസിന്റെ ജോലി തടസപ്പെടുത്തല്‍, സര്‍ക്കാറിന്റെ സ്വത്ത് നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്.

ഇതിനോടൊപ്പം തന്നെ സര്‍ക്കാര്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും ഊര്‍ജിതമാക്കിയിട്ടുണ്ട്. സ്‌കൂളില്‍ അഭയം തേടിയവര്‍ക്കായി ഭക്ഷണവും മരുന്നും വസ്ത്രവും നല്‍കുകയും കുട്ടികള്‍ക്കായി ബേബി ഫുഡും പാലുത്പ്പന്നങ്ങളും ഗര്‍ഭിണികള്‍ക്കും കുഞ്ഞുങ്ങള്‍ക്കും ജില്ലയിലെ ആരോഗ്യവകുപ്പ് ഡോക്ടര്‍മാര്‍ പ്രത്യേക ചികിത്സയും നല്‍കുന്നുണ്ട്.

മുര്‍ഷിദാബാദിലെ സ്ഥിതി ക്രമേണ സാധാരണ നിലയിലേക്ക് മടങ്ങുകയാണെന്നും കടകള്‍ വീണ്ടും തുറക്കുകയും കുടിയിറക്കപ്പെട്ട കുടുംബങ്ങള്‍ തിരിച്ചെത്താന്‍ തുടങ്ങുകയും ചെയ്തുവെന്ന് പൊലീസ് പറഞ്ഞു.

‘വീടുകള്‍ വിട്ടുപോയവരില്‍ പലരും തിരിച്ചെത്തിക്കൊണ്ടിരിക്കുകയാണ്, അക്രമബാധിത പ്രദേശങ്ങളിൽ ജീവിതം സാധാരണ നിലയിലേക്ക് മടങ്ങുകയാണ്. ദുരിതബാധിതരായ ജനങ്ങളെ സംസ്ഥാന സര്‍ക്കാര്‍ സഹായിക്കുന്നുണ്ട്,’ ജംഗിപൂരില്‍ നിന്നുള്ള ടി.എം.സി എം.പി ഖലീലുര്‍ റഹ്‌മാന്‍ പറഞ്ഞു.

 

Content Highlight: Waqf Bill protests; Trouble continues in Murshidabad and Bhangarh, hundreds of families seek shelter