കള്ളവോട്ട് ചെയ്യാന്‍ പുറത്ത് നിന്ന് ആളെയെത്തിക്കാന്‍ പറഞ്ഞ ഷിന്‍ഡെ വിഭാഗം എം.എല്‍.എക്കെതിരെ കേസ്
national news
കള്ളവോട്ട് ചെയ്യാന്‍ പുറത്ത് നിന്ന് ആളെയെത്തിക്കാന്‍ പറഞ്ഞ ഷിന്‍ഡെ വിഭാഗം എം.എല്‍.എക്കെതിരെ കേസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 21st October 2024, 5:46 pm

മുംബൈ: മഹാരാഷ്ട്രയിലെ ഹിംഗോലിയില്‍ കള്ളവോട്ട് ചെയ്യാന്‍ കൈക്കൂലി വാഗ്ദാനം ചെയ്ത ഏക്‌നാഥ് ഷിന്‍ഡെ വിഭാഗം എം.എല്‍.എക്കെതിരെ കേസ്.

തന്റെ മണ്ഡലത്തില്‍ കള്ളവോട്ട് ചെയ്യാന്‍ പുറത്ത് നിന്ന് ആളുകളെ എത്തിക്കാന്‍ എം.എല്‍.എയായ സന്തോഷ് ബംഗാര്‍ ആവശ്യപ്പെടുന്ന വീഡിയോ പ്രരിച്ചതോടെയാണ് പൊലീസ് കേസ് എടുത്തത്. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് ബംഗാറിനെതിരെ കേസ് എടുത്തിരിക്കുന്നത്.

മഹാരാഷ്ട്രയിലെ ഹിംഗോലി ജില്ലയിലെ കലംനൂരി നിയമസഭ മണ്ഡലത്തിലെ എം.എല്‍.എയാണ് സന്തോഷ് ബംഗാര്‍.

തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ പുറത്ത് നിന്നുള്ളവരെ എത്തിക്കണമെന്ന് ബംഗാര്‍ വീഡിയോയില്‍ പറയുന്നുണ്ട്. വീഡിയോയില്‍ ഇത്തരത്തില്‍ കള്ളവോട്ട് ചെയ്യാന്‍ തത്പരായവരുടെ ലിസ്റ്റ് മൂന്ന് ദിവസത്തിനുള്ളില്‍ സമര്‍പ്പിക്കണമെന്ന് ആവശ്യപ്പെടുന്നുണ്ട്. താത്പര്യം ഉള്ളവര്‍ വാഹനങ്ങള്‍ വാടകയ്ക്ക് എടുത്ത് വോട്ട് ചെയ്ത് വരാനും എം.എല്‍.എ ആവശ്യപ്പെടുന്നുണ്ട്. അവര്‍ക്ക് വേണ്ട കാര്യങ്ങള്‍ എല്ലാം ചെയ്ത് കൊടുക്കാമെന്നും ബംഗാര്‍ പറയുന്നുണ്ട്.

പ്രാദേശിക മാധ്യമങ്ങളാണ് ഈ വീഡിയോ പുറത്ത് വിട്ടത്. കലംനൂരി പൊലീസാണ് എം.എല്‍.എയ്‌ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തിരിക്കുന്നത്.

ഭാരതീയ ന്യായ സംഹിത സെക്ഷന്‍ 170 (1) (1) സെക്ഷന്‍ പ്രകാരം മറ്റൊരു വ്യക്തിയെ തെരഞ്ഞെടുപ്പ് അവകാശം വിനിയോഗിക്കാന്‍ പ്രേരിപ്പിക്കുന്നത് ജാമ്യമില്ലാ വകുപ്പ് പ്രകാരം കുറ്റമാണ്. അത്തരമൊരു അവകാശം വിനിയോഗിച്ചതിന് ഏതെങ്കിലും വ്യക്തിക്ക് പ്രതിഫലം നല്‍കുന്നതും കുറ്റകരമാണ്.

288 അംഗങ്ങളുള്ള മഹാരാഷ്ട്ര നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് നവംബര്‍ 20നാണ്.

Content Highlight: case filed against Shiv Sena MLA Santosh Bangar on charges of money offer to outstation voters