തമിഴ്‌നാട്ടില്‍ ബീഫുമായി ബസില്‍ കയറിയ ദളിത് സ്ത്രീയെ ഇറക്കിവിട്ട സംഭവം; കണ്ടക്ടര്‍ക്കും ഡ്രൈവര്‍ക്കുമെതിരെ കേസ്
India
തമിഴ്‌നാട്ടില്‍ ബീഫുമായി ബസില്‍ കയറിയ ദളിത് സ്ത്രീയെ ഇറക്കിവിട്ട സംഭവം; കണ്ടക്ടര്‍ക്കും ഡ്രൈവര്‍ക്കുമെതിരെ കേസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 24th February 2024, 6:34 pm

ചെന്നൈ; ബീഫുമായി ബസില്‍ കയറിയ ദളിത് വനിതയെ വാഹനത്തില്‍ നിന്ന് ഇറക്കിവിട്ട സംഭവത്തില്‍ തമിഴ്നാട്ടില്‍ സര്‍ക്കാര്‍ ബസിലെ ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കുമെതിരെ കേസ്. എസ്. സി/എസ്. ടി ആക്ട് പ്രകാരമാണ് ധര്‍മപുരി ജില്ലാ പൊലീസ് കേസെടുത്തത്.

59 കാരിയായ സ്ത്രീ സാധാരണയായി ഹരൂരില്‍ നിന്ന് ബീഫ് വാങ്ങി സ്വന്തം ഗ്രാമത്തിലേക്ക് വില്‍ക്കാന്‍ കൊണ്ടുപോകാറുണ്ടെന്ന് പൊലീസ് പറഞ്ഞു.

ചൊവ്വാഴ്ച, ഹരൂര്‍ മുനിസിപ്പാലിറ്റിയില്‍ നിന്ന് കൃഷ്ണഗിരി നഗരത്തിലേക്ക് ബസില്‍ യാത്രചെയ്യുമ്പോള്‍, ബസ് കണ്ടക്ടര്‍ ബീഫ് കൊണ്ടുപോകുന്നതിനെ എതിര്‍ക്കുകയും വഴിയില്‍ ഇറക്കി വിടുകയുംചെയ്തു. അടുത്ത സ്റ്റോപ്പില്‍ ഇറങ്ങാമെന്ന് പറഞ്ഞിട്ടും ഹാരൂരിനടുത്തുള്ള മോപ്പിരിപ്പട്ടി ഫോറസ്റ്റ് ഏരിയയിലായിരുന്നു ഇറക്കിവിട്ടത്.

സംഭവത്തിന് ശേഷം, ബസ് ഡ്രൈവറും കണ്ടക്ടറും ജാതിയുടെ പേരില്‍ തന്നോട് വിവേചനം കാണിച്ചുവെന്ന് ആരോപിച്ച് യുവതി തമിഴ്നാട് സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനിലും (ടി.എന്‍.എസ്.ടി.സി) പൊലീസിലും പരാതി നല്‍കി.

ബസ് ഡ്രൈവറെയും കണ്ടക്ടറെയും ടി.എന്‍.എസ്.ടി.സി അന്വേഷണ വിധേയമായി സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു.

Content Highlight: Case filed against bus conductor and driver for deboard Dalit women