തോല്‍വിയിലും തലയുയര്‍ത്തി ഹൈദരബാദിന്റെ തീയുണ്ട; ഐ.പി.എല്‍ ചരിത്രം തിരുത്തിക്കുറിച്ച് സ്വിങ് മാന്ത്രികന്‍!
Sports News
തോല്‍വിയിലും തലയുയര്‍ത്തി ഹൈദരബാദിന്റെ തീയുണ്ട; ഐ.പി.എല്‍ ചരിത്രം തിരുത്തിക്കുറിച്ച് സ്വിങ് മാന്ത്രികന്‍!
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 7th May 2024, 9:30 am

ഐ.പി.എല്ലില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയമാണ് മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കിയത്. വാംഖഡെയില്‍ ടോസ് നേടിയ മുംബൈ സണ്‍റൈസ് ഹൈദരാബാദിനെ ആദ്യം ബാറ്റ് ചെയ്യാന്‍ അയച്ചപ്പോള്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സ് ആണ് ടീമിന് നേടാന്‍ സാധിച്ചത്.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈ 17.2 ഓവറില്‍ 173 റണ്‍സ് നേടി വിജയലക്ഷ്യം മറികടക്കുകയായിരുന്നു. സൂര്യകുമാര്‍ യാദവ് പുറത്താകാതെ നേടിയ തകര്‍പ്പന്‍ സെഞ്ച്വറി മികവിലാണ് മുംബൈ വിജയം അനായാസമാക്കിയത്. 51 പന്തില്‍ നിന്ന് 6 സിക്‌സറും 12 ഫോറും ഉള്‍പ്പെടെ 102* റണ്‍സാണ് സ്‌കൈ അടിച്ചുകൂട്ടിയത്.

ഹൈദരാബാദിന് വേണ്ടി മാര്‍ക്കോയാന്‍സണ്‍, ഭുവനേശ്വര്‍ കുമാര്‍, പാറ്റ് കമ്മിന്‍സ് എന്നിവര്‍ ഓരോ വിക്കറ്റുകളാണ് സ്വന്തമാക്കിത്. ഭുവനേശ്വര്‍ ഒരു മെയ്ഡന്‍ ഓവര്‍ അടക്കം 22 റണ്‍സ് വിട്ടുകൊടുത്താണ് ഒരു വിക്കറ്റ് നേടിയത്. 5.50 എന്ന മികച്ച ഇക്കണോമിയിലാണ് താരം പന്തെറിഞ്ഞത്. ഇതോടെ ഒരു തകര്‍പ്പന്‍ നേട്ടവും ഭുവനേശ്വര്‍ കുമാര്‍ സ്വന്തമാക്കിയിരിക്കുകയാണ്.

ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ മെയ്ഡന്‍ ഓവറുകള്‍ സ്വന്തമാക്കുന്ന താരമെന്ന നേട്ടമാണ് ഇന്ത്യന്‍ സ്വിങ് മാന്ത്രികന്‍ ഭുവി സ്വന്തമാക്കിയത്.

ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ മെയ്ഡന്‍ ഓവറുകള്‍ സ്വന്തമാക്കുന്ന താരം, ഓവര്‍

ഭുവനേശ്വര്‍ കുമാര്‍ – 15*

പ്രവീണ്‍ കുമാര്‍ – 14

ട്രന്റ് ബോള്‍ട്ട് – 11

മത്സരത്തില്‍ മുംബൈയുടെ മുന്‍നിര ബാറ്റര്‍ മാര്‍ക്ക് രണ്ടക്കം കാണാന്‍ സാധിക്കാതെ പുറത്തായപ്പോള്‍ 32 പന്തില്‍ 37 റണ്‍സ് നേടി പുറത്താക്കാതെ നിന്ന തിലക് വര്‍മയും യാദവും ചേര്‍ന്ന് മികച്ച കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്.

ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദിന് വേണ്ടി ട്രാവിസ് ഹെഡ് 30 പന്തില്‍ 48 റണ്‍സ് നേടിയപ്പോള്‍ ക്യാപ്റ്റന്‍ കമ്മിന്‍സ് 17 പന്തില്‍ 35 റണ്‍സ് നേടി പുറത്താകാതെ നിന്നു. നിതീഷ് കുമാര്‍ 15 പന്തില്‍ 20 റണ്‍സ് നേടി സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രമിച്ചു. മുംബൈ ബൗളിങ് നിരയിലെ സ്പിന്‍ അറ്റാക്കര്‍ പിയൂഷ് ചൗളക്കും ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യക്കും മൂന്നു വിക്കറ്റുകള്‍ വീതം വീഴ്ത്താന്‍ സാധിച്ചു.

 

Content Highlight: Bhuvaneshwar Kumar In Record Achievement