സിംഗുവില്‍ നിന്ന് മമത ടാറ്റയെ ഓടിച്ചതില്‍ പിന്നെ ബംഗാളില്‍ ഒരു വ്യവസായിയും നിക്ഷേപം നടത്തിയില്ല; ബി.ജെ.പിക്ക് വ്യവസായ വളര്‍ച്ച ഉണ്ടാക്കാന്‍ പറ്റുമെന്ന് വിജയ വര്‍ഗിയ
national news
സിംഗുവില്‍ നിന്ന് മമത ടാറ്റയെ ഓടിച്ചതില്‍ പിന്നെ ബംഗാളില്‍ ഒരു വ്യവസായിയും നിക്ഷേപം നടത്തിയില്ല; ബി.ജെ.പിക്ക് വ്യവസായ വളര്‍ച്ച ഉണ്ടാക്കാന്‍ പറ്റുമെന്ന് വിജയ വര്‍ഗിയ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 19th March 2021, 12:47 pm

കൊല്‍ക്കത്ത: ബംഗാളില്‍ ബി.ജെ.പി ഭരണത്തിലെത്തിയാല്‍ വ്യാവസായിക വളര്‍ച്ചയുണ്ടാകുമെന്ന് സംസ്ഥാന ബി.ജെ.പി അധ്യക്ഷന്‍ കൈലാഷ് വിജയവര്‍ഗിയ. വ്യാവസായിക വളര്‍ച്ചയ്ക്ക് ഏറെ സാധ്യതയുള്ള സംസ്ഥാനമാണ് ബംഗാളെന്നും മമത ടാറ്റയെ സിംഗുവില്‍ നിന്ന് ഓടിച്ചതില്‍ പിന്നെ ഒരു വ്യവസായും ബംഗാളിലെ വ്യാവസായിക മേഖലയില്‍ നിക്ഷേപം നടത്തിയില്ലെന്നും വര്‍ഗിയ ആരോപിച്ചു.

സി.പി.ഐ.എമ്മിനെ ബംഗാളില്‍ നിന്ന് നീക്കാന്‍ വേണ്ടിമാത്രമാണ് ജനങ്ങള്‍ തൃണമൂലിന് വോട്ട് നല്‍കിയതെന്നും ഇന്ന് ജനങ്ങള്‍ക്ക് വേണ്ടത് വികസലമാണെന്നും അതുകൊണ്ട് ജനങ്ങള്‍ ബി.ജെ.പിയെ പിന്തുണയ്ക്കുമെന്നും വര്‍ഗിയ അവകാശപ്പെട്ടു.

അതേസമയം, സി.പി.ഐ.എമ്മിനും കോണ്‍ഗ്രസിനും വോട്ട് ചെയ്യരുതെന്ന ആഹ്വാനവുമായി മമതാ ബാനര്‍ജി രംഗത്തെത്തിയിട്ടുണ്ട്.

മാര്‍ക്‌സിസ്റ്റ് സുഹൃത്തുക്കളാരും തന്നെ സി.പി.ഐ.എമ്മിനോ കോണ്‍ഗ്രസിനോ വോട്ട് നല്‍കരുതെന്നാണ് മമത പറഞ്ഞത്. സി.പി.ഐ.എമ്മിനും കോണ്‍ഗ്രസിനും ബി.ജെ.പിയുമായി കൂട്ടുകെട്ടുണ്ടെന്നും അവര്‍ ആരോപിച്ചു.

എന്നാല്‍ മമതയുടെ വിമര്‍ശനത്തിന് പിന്നാലെ പ്രതികരണവുമായി സി.പി.ഐ.എം നേതാവ് സുജന്‍ ചക്രബര്‍ത്തി രംഗത്തെത്തി.
മമത മാവോയിസ്റ്റുകളുടെ സുഹൃത്താണെന്നും സി.പി.ഐ.എമ്മിനെ പിന്തുണയ്ക്കുന്നവരെ കൊല്ലാന്‍ മാവോയിസ്റ്റുകളെ മമത ഉപയോഗിച്ചിട്ടുണ്ടെന്നും സുജന്‍ ആരോപിച്ചു.

അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രകടനപത്രിക പുറത്തുവിട്ടു. വീല്‍ചെയറില്‍ ഇരുന്നായിരുന്നു പശ്ചിമ മമത ബാനര്‍ജി പ്രകടന പത്രിക പുറത്തുവിട്ടത്.

തൃണമൂലിന്റെ പ്രകടനപത്രിക ഒരു രാഷ്ട്രീയ പ്രകടനപത്രികയല്ലെന്നും മറിച്ച് വികസന പ്രകടന പത്രികയാണെന്നും മമത അവകാശപ്പെട്ടു. ഇത് ജനങ്ങളള്‍ക്ക് വേണ്ടി ജനങ്ങളാല്‍ തയ്യാറാക്കിയ ജനങ്ങളുടെ പ്രകടന പത്രികയാണെന്നും അവര്‍ പറഞ്ഞു.

പശ്ചിമ ബംഗാളിലെ എല്ലാ കുടുംബങ്ങള്‍ക്കും മിനിമം വരുമാനം ഉറപ്പുനല്‍കുന്നതാണ് പ്രകടനപത്രികയെന്നും കര്‍ഷകര്‍ക്കുള്ള ധനസഹായം വര്‍ദ്ധിപ്പിക്കുമെന്നും റേഷന്‍ സൗജന്യമായി വിതരണം ചെയ്യുമെന്നും പ്രകടനപത്രികയില്‍ തൃണമൂല്‍ പറയുന്നു.

തുടര്‍ച്ചയായ മൂന്നാം തവണയും പാര്‍ട്ടി തിരിച്ചുവരാന്‍ വികസനം കേന്ദ്രീകരിച്ചുള്ള തൃണമൂലിന്റെ പ്രവര്‍ത്തനങ്ങള്‍ സഹായിക്കുമെന്നും ബാനര്‍ജി പറഞ്ഞു.

മാര്‍ച്ച് പത്തിന് നന്ദിഗ്രാമില്‍ നാമനിര്‍ദേശ പത്രിക നല്‍കാന്‍ പോകവെയാണ് മമതാ ബാനര്‍ജിക്ക് നേരെ ആക്രമണം നടന്നത്.

ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് വാങ്ങിയ മമത നന്ദിഗ്രാമില്‍ എത്തിയിരുന്നു.
തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ നിന്ന് മാറിനില്‍ക്കില്ലെന്നും സജീവമായിത്തന്നെ ഉണ്ടാകുമെന്നും മമത പറഞ്ഞിരുന്നു.

പശ്ചിമ ബംഗാളില്‍ വോട്ടെടുപ്പ് എട്ട് ഘട്ടമായാണ് നടക്കുക. മാര്‍ച്ച് 27, ഏപ്രില്‍ 1, ഏപ്രില്‍ 6, ഏപ്രില്‍ 10, ഏപ്രില്‍ 17, ഏപ്രില്‍ 26, ഏപ്രില്‍ 29 എന്നീ തീയ്യതികളിലായിരിക്കും വോട്ടെടുപ്പ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Bengal Politics , Conflicts between BJP and Mamatha Banerjee