അച്ഛന്‍ മൂപ്പരുടേതും കൂടിയാണെന്ന് മമ്മൂക്കയുടെ ആ വാക്കുകളില്‍ നിന്ന് മനസിലാകും: അശ്വതി വി. നായര്‍
Entertainment
അച്ഛന്‍ മൂപ്പരുടേതും കൂടിയാണെന്ന് മമ്മൂക്കയുടെ ആ വാക്കുകളില്‍ നിന്ന് മനസിലാകും: അശ്വതി വി. നായര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 14th August 2024, 12:38 pm

അക്ഷരങ്ങളുടെ തമ്പുരാന്‍ എം.ടി വാസുദേവന്‍ നായര്‍ക്ക് മലയാളസിനിമ നല്‍കുന്ന ഉപഹാരമാണ് മനോരഥങ്ങള്‍ എന്ന ആന്തോളജി സീരീസ്. എം.ടിയുടെ ഒമ്പത് ചെറുകഥകളെ അടിസ്ഥാനമാക്കി മലയാളത്തിലെ എട്ട് സംവിധായകര്‍ ചേര്‍ന്നാണ് മനോരഥങ്ങള്‍ ഒരുക്കുന്നത്. മമ്മൂട്ടി, മോഹന്‍ലാല്‍, ഫഹദ് ഫാസില്‍, ആസിഫ് അലി, ബിജു മേനോന്‍, പാര്‍വതി തിരുവോത്ത്, അപര്‍ണ ബാലമുരളി തുടങ്ങി വന്‍ താരനിര അണിനിരക്കുന്നുണ്ട്.

മമ്മൂട്ടിയും എം.ടിയും തമ്മിലുള്ള ആത്മബന്ധത്തെക്കുറിച്ച് സംസാരിക്കുകയാണ് എം.ടിയുടെ മകള്‍ അശ്വതി വി. നായര്‍. എം.ടിക്ക് ഏറ്റവും പ്രിയപ്പെട്ടവരിലൊരാളാണ് മമ്മൂട്ടിയെന്നും തിരിച്ച് മമ്മൂട്ടിക്കും അതുപോലെയാണെന്നും അശ്വതി പറഞ്ഞു. തന്റെ വിവാഹനിശ്ചയത്തിന് സിനിമാമേഖലയില്‍നിന്ന് അച്ഛന്‍ വിളിച്ച രണ്ടുപേരില്‍ ഒരാള്‍ മമ്മൂട്ടിയാണെന്നും അശ്വതി കൂട്ടിച്ചേര്‍ത്തു.

അച്ഛനെ നന്നായി നോക്കണമെന്ന് മമ്മൂട്ടി തന്നോട് ഇടയ്ക്ക് പറയാറുണ്ടെന്നും അച്ഛന്‍ മൂപ്പരുടേതുകൂടിയാണെന്ന് ആ വാക്കുകളില്‍ നിന്ന് മനസിലാകാറുണ്ടെന്നും അശ്വതി പറഞ്ഞു. അവര്‍ തമ്മിലുള്ള ബന്ധം ചെറുപ്പം മുതല്‍ക്കേ കണ്ടുവളര്‍ന്നയാളാണ് താനെന്നും അച്ഛന് മമ്മൂട്ടി വളരെ സ്‌പെഷ്യലാണെന്നും അശ്വതി കൂട്ടിച്ചേര്‍ത്തു. സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തിലാണ് അശ്വതി ഇക്കാര്യം പറഞ്ഞത്.

‘അച്ഛന് ഏറ്റവും പ്രിയപ്പെട്ടവരില്‍ ഒരാളാണ് മമ്മൂക്ക. തിരിച്ച് മമ്മൂക്കക്കും അതുപോലെയാണ്. ഒരു പ്രത്യേക വാത്സല്യം അച്ഛന് മമ്മൂക്കയോടുണ്ട്. എന്റെ വിവാഹനിശ്ചയം ചെന്നൈയില്‍ വെച്ചായിരുന്നു നടന്നത്. സിനിമാ ഫീല്‍ഡില്‍ നിന്ന് അച്ഛന്‍ ആകെ വിളിച്ചത് ഹരിഹരന്‍ അങ്കിളിനെയും മമ്മൂക്കയെയും മാത്രമാണ്. വേറെ ആരെയും അച്ഛന്‍ വിളിച്ചിട്ടില്ല.

‘നീ നല്ലോണം നോക്കിക്കോണം കേട്ടോ’ എന്ന് മമ്മൂക്ക എന്നോട് പറയാറുണ്ട്. അച്ഛന്‍ മൂപ്പരുടേത് കൂടിയാണെന്നുള്ള ഓര്‍മപ്പെടുത്തലാണ് എനിക്ക്. ഒരു പ്രൊടക്ടീവ് സ്ട്രീക്ക് മമ്മൂക്കക്ക് അച്ഛനോട് ഉണ്ട്. അച്ഛനെ നന്നായി നോക്കിയില്ലെങ്കില്‍ മമ്മൂക്ക എന്നെ വഴക്ക് പറയാറുണ്ട്. ചെറുപ്പം മുതലേ ഞാന്‍ കണ്ടുവളരുന്നതാണ് അവര്‍ തമ്മിലുള്ള ബന്ധം. മറ്റുള്ള നടന്മോരോടുള്ളതുപോലെയല്ല മമ്മൂക്കയോട് അച്ഛനുള്ള ബന്ധം,’ അശ്വതി പറഞ്ഞു.

Content Highlight: Aswathy V Nair about the bond between Mammootty and M T Vasudevan Nair