അമരീന്ദര്‍ ബി.ജെ.പിയിലേക്കില്ല; യാത്ര വ്യക്തിപരം; വാര്‍ത്തകള്‍ തള്ളി ഓഫീസ്
national news
അമരീന്ദര്‍ ബി.ജെ.പിയിലേക്കില്ല; യാത്ര വ്യക്തിപരം; വാര്‍ത്തകള്‍ തള്ളി ഓഫീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 28th September 2021, 5:35 pm

ചണ്ഡിഗഢ്: പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് ബി.ജെ.പിയില്‍ ചേരുമെന്ന കിംവദന്തികള്‍ക്ക് വിരാമം. കേന്ദ്രമന്ത്രി അമിത് ഷായും ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദയുമായും അമരീന്ദര്‍ കൂടിക്കാഴ്ച നടത്തുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി അദ്ദേഹത്തിന്റെ ഓഫീസ് രംഗത്തെത്തി.

‘അദ്ദേഹത്തിന്റെ ദല്‍ഹി യാത്ര തികച്ചും വ്യക്തിപരമാണ്. ഈ സമയത്ത് അദ്ദേഹത്തിന്റെ ദല്‍ഹിയിലേക്കുള്ള യാത്രയെ ഒരുപാട് പേരാണ് നിരീക്ഷിക്കുന്നത്,’ അദ്ദേഹത്തിന്റെ മുഖ്യ ഉപദേഷ്ടാവായ രവീണ്‍ തക്രാല്‍ പറയുന്നു.

സുഹൃത്തുക്കളെ കാണാനും മറ്റ് വ്യക്തിപരമായ ആവശ്യങ്ങള്‍ക്കുമാണ് അദ്ദേഹം ദല്‍ഹിയില്‍ പോകുന്നത്. ബാക്കിയെല്ലാം അഭ്യൂഹങ്ങള്‍ മാത്രമാണെന്നും തക്രാല്‍ പറഞ്ഞു.

അതേസമയം പാര്‍ട്ടിയില്‍ അമരീന്ദറിന്റെ മുഖ്യ എതിരാളിയായ നവജ്യോത് സിംഗ് സിദ്ദു പഞ്ചാബ് പി.സി.സി അധ്യക്ഷ സ്ഥാനം രാജിവെച്ചിരുന്നു. പാര്‍ട്ടിയുടെ ഇടക്കാല അധ്യക്ഷയായ സോണിയാ ഗാന്ധിക്കാണ് സിദ്ദു രാജിക്കത്ത് സമര്‍പ്പിച്ചിരിക്കുന്നത്.

സെപ്റ്റംബര്‍ 18നാണ് ഹൈക്കമാന്റ് നിര്‍ദേശപ്രകാരം അമരീന്ദര്‍ മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞത്. നിയമസഭാ തെരഞ്ഞെടുപ്പിന് നാലു മാസം മാത്രം അവശേഷിക്കെയാണ് പഞ്ചാബില്‍ കോണ്‍ഗ്രസിന്റെ അഴിച്ചു പണികള്‍.

തനിക്ക് പകരം മുഖ്യമന്ത്രിയായി ചുമതലയേറ്റ ചരണ്‍ജിത് സിംഗ് ചന്നിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ അമരീന്ദര്‍ പങ്കെടുത്തിരുന്നില്ല.

അമരീന്ദറിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് 40 എം.എല്‍.എമാരായിരുന്നു ഹൈക്കമാന്റിനെ സമീപിച്ചത്. ഇതേ തുടര്‍ന്ന് താന്‍ മുഖ്യമന്ത്രി സ്ഥാനം രാജി വെക്കുകയാണെന്നും, അപമാനം സഹിച്ച് തുടരുന്നതില്‍ അര്‍ത്ഥമില്ലെന്നും അമരീന്ദര്‍ പറഞ്ഞിരുന്നു.

ഈ സാഹചര്യത്തില്‍ അമരീന്ദര്‍ ബി.ജെ.പിയില്‍ ചേര്‍ന്നേക്കുമെന്നുള്ള വാര്‍ത്തകളും പുറത്തു വന്നിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ ഓഫീസ് തന്നെ ഇക്കാര്യം നിഷേധിച്ചതോടെ അഭ്യൂഹങ്ങള്‍ക്ക് വിരാമമായി.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight:  Amarinder Singh’s office has denied reports that he will visit Union Minister Amit Shah.