ശ്രീനിയേട്ടനല്ലാതെ വേറൊരാള്‍ ആ വേഷം ചെയ്യില്ല, അദ്ദേഹത്തിന് അതിന്റെ ആവശ്യമില്ലായിരുന്നു: ഉര്‍വശി
Movie Day
ശ്രീനിയേട്ടനല്ലാതെ വേറൊരാള്‍ ആ വേഷം ചെയ്യില്ല, അദ്ദേഹത്തിന് അതിന്റെ ആവശ്യമില്ലായിരുന്നു: ഉര്‍വശി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 29th July 2024, 12:52 pm

മലയാള സിനിമയിലെ എക്കാലത്തേയും ഹിറ്റ് കോമ്പോകളിലൊന്നായിരുന്നു ഉര്‍വശിയുടേയും ശ്രീനിവാസന്റേയും. പൊന്മുട്ടയിടുന്ന താറാവ്, തലയണമന്ത്രം തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളാണ് ഇരുവരും മലയാളത്തിന് സമ്മാനിച്ചത്.

ശ്രീനിവാസനുമായുള്ള സൗഹൃദത്തെ കുറിച്ചും സിനിമയില്‍ അദ്ദേഹം തെരഞ്ഞെടുക്കുന്ന ചില കഥാപാത്രത്തെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് ഫ്‌ളവേഴ്‌സ് ചാനലില്‍ ഉര്‍വശി. ശ്രീനിവാസന്‍ അല്ലാതെ മറ്റൊരാള്‍ ചെയ്യാന്‍ സാധ്യതയില്ലാത്ത ചില കഥാപാത്രങ്ങളെ കുറിച്ചാണ് ഉര്‍വശി അഭിമുഖത്തില്‍ സംസാരിക്കുന്നത്.

‘ ഞാന്‍ കണ്ടതില്‍, സിനിമയില്‍ ആത്മവിശ്വാസത്തിന്റെ പ്രതീകമെന്ന് പറയാവുന്ന ആളാണ് ശ്രീനിയേട്ടന്‍. എത്ര താരങ്ങളുണ്ടായാലും വലിയ സ്റ്റാര്‍സിന്റെ പടങ്ങളില്‍ അപ്രധാനമായ വേഷങ്ങളില്‍ ശ്രീനിയേട്ടന്‍ അഭിനയിച്ചിട്ടുണ്ട്. അതിന്റെ ആവശ്യമില്ലായിരുന്നു എന്ന് നമുക്ക് തോന്നും.

ഒരു മുത്തശികഥ എന്ന സിനിമയുടെ ക്ലൈമാക്‌സില്‍ ഒരു തെറിയും വിളിച്ച് ഒരു സ്ത്രീയുടെ അടിയും കൊള്ളുന്ന ഒരൈാറ്റ സീനാണ് ശ്രീനിയേട്ടനുള്ളത്. ശ്രീനിയേട്ടനല്ലാതെ ആ റേഞ്ചിലുള്ള വേറൊരു നടന്‍ ചിലപ്പോള്‍ ചെയ്യില്ല. കാരണം അത് ചെയ്തതുകൊണ്ട് തന്റെ ഇമേജ് നഷ്ടപ്പെടില്ല എന്ന ആത്മവിശ്വാസം ശ്രീനിയേട്ടനുണ്ട്. അതാണ് അദ്ദേഹത്തോട് നമുക്ക് തോന്നുന്ന റെസ്‌പെക്ടും ആരാധനയും,’ ഉര്‍വശി പറഞ്ഞു.

പൊന്മുട്ടയിടുന്ന താറാവ് എന്ന ചിത്രത്തെ കുറിച്ചും ഇന്നത്തെ തലമുറ തേപ്പുകാരിയെന്ന് വിളിക്കുന്ന സ്‌നേഹലത എന്ന കഥാപാത്രത്തെ കുറിച്ചും അഭിമുഖത്തില്‍ ഉര്‍വശി സംസാരിച്ചു.

പൊന്മുട്ടയിടുന്ന താറാവിന്റെ സ്‌ക്രിപ്റ്റ് കേട്ടത് എന്റെ കൊച്ചച്ചനാണ്. അങ്കിള്‍ പറഞ്ഞത് ഇതൊരു നല്ല സ്‌ക്രിപറ്റും നല്ലൊരു ക്യാരക്ടറുമാണെന്നാണ്. പൊടിമോളെ, നീ ഇത് ചെയ്താല്‍ നന്നായിരിക്കുമെന്ന് പറഞ്ഞു. നല്ല ചേഞ്ചാവുമെന്ന് പറഞ്ഞു. എന്റെ അമ്മ എപ്പോഴും പറയുന്ന കാര്യം ഏത് ക്യാരക്ടറും ചെയ്യാന്‍ തയ്യാറാകുക എന്നതാണ് ഒരു ആര്‍ടിസ്റ്റിന്റെ വെല്ലുവിളി എന്നാണ്.

ഒരേ ടൈപ്പ് റോള്‍ ചെയ്തുകൊണ്ടിരിക്കുന്നതില്‍ എന്ത് വെറൈറ്റി ആണ് ഉള്ളത്. നാലും അഞ്ചും സിനിമകള്‍ ഒന്നിച്ചു ചെയ്ത കാലമാണ് അതൊക്കെ. അന്നൊന്നും തയ്യാറെടുപ്പിനൊന്നും സമയമുണ്ടായിരുന്നില്ല.

പിന്നെ പ്രണയരംഗങ്ങളൊക്കെ ചെയ്യാന്‍ കുറച്ച് പ്രയാസമായിരുന്നു. എനിക്കറിയുന്ന ഒന്ന് രണ്ട് എക്‌സ്പ്രഷന്‍സുണ്ട്. അതുവെച്ച് അഡ്ജസ്റ്റ് ചെയ്യുമായിരുന്നു,’ ഉര്‍വശി പറഞ്ഞു.

ലേഡീസ് സൂപ്പര്‍സ്റ്റാര്‍ എന്ന പദവി ഒരുകാലത്തും ആഗ്രഹിച്ചിട്ടില്ലെന്നും നല്ല ആര്‍ടിസ്റ്റ് എന്ന പേരാണ് താന്‍ എക്കാലവും ആഗ്രഹിച്ചിട്ടുള്ളതെന്നും ഉര്‍വശി പറഞ്ഞു.

Content Highlight: Urvashi about Sreenivasan