Sports News
കൊടുങ്കാറ്റായി അഭിഷേക് ശര്‍മ; ഇംഗ്ലണ്ടിനെ തകര്‍ത്ത് ഇവന്‍ കൊണ്ടുപോയത് തകര്‍പ്പന്‍ റെക്കോഡ്!
സ്പോര്‍ട്സ് ഡെസ്‌ക്
2025 Jan 22, 05:12 pm
Wednesday, 22nd January 2025, 10:42 pm

ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലെ ടി-20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ വിജയം. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് ഇംഗ്ലണ്ട് 132 റണ്‍സിന് ഓള്‍ ഔട്ട് ആകുകയായിരുന്നു.

തുടര്‍ ബാറ്റിങ്ങില്‍ ഇറങ്ങിയ ഇന്ത്യ 12.5 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സ് നേടി വിജയം സ്വന്തമാക്കുകയായിരുന്നു. ഇന്ത്യയ്ക്ക് വേണ്ടി തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചത് ഓപ്പണര്‍ അഭിഷേക് ശര്‍മയാണ്. 34 പന്തില്‍ നിന്ന് എട്ട് സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടെ 79 റണ്‍സാണ് അഭിഷേക് അടിച്ചെടുത്തത്. 232.35 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റിലാണ് ശര്‍മ താണ്ഡവമാടിയത്.

ഇതോടെ ഒരു തകര്‍പ്പന്‍ നേട്ടം സ്വന്തമാക്കാനും താരത്തിന് സാധിച്ചു. ഇന്ത്യയ്ക്ക് വേണ്ടി ഇന്ത്യയില്‍ നടന്ന ടി-20ഐയില്‍ ഏറ്റവും വേഗതയേറിയ മൂന്നാമത്തെ അര്‍ധ സെഞ്ച്വറി നേടാനാണ് താരത്തിന് സാധിച്ചത്. 20 പന്തിലാണ് താരം അര്‍ധ സെഞ്ച്വറി സ്വന്തമാക്കിയത്. ആദില്‍ റാഷിദിനാണ് അഭിഷേകിന്റെ വിക്കറ്റ്.

മികച്ച പ്രകടനം പുറത്തെടുത്താണ് ഓപ്പണര്‍ സഞ്ജു സാംസണും മടങ്ങിയത്. ആദ്യ ഓവറില്‍ ഒരു റണ്‍സ് നേടി പതിയെ തുടങ്ങിയപ്പോള്‍ രണ്ടാം ഓവറിനായി എത്തിയ ഗസ് ആറ്റ്കിന്‍സണെ തലങ്ങും വിലങ്ങും അടിച്ചാണ് സഞ്ജു കലിപ്പ് തീര്‍ത്തത്. നാല് ഫോറും ഒരു സിക്‌സുമാണ് സഞ്ജു ഗസിന് നല്‍കിയ സമ്മാനം.

എന്നാല്‍ ജോഫ്രാ ആര്‍ച്ചറിന്റെ പന്തില്‍ ഒരു ബിഗ് ഷോട്ടിന് ശ്രമിച്ച് ഗസിന്റെ കയ്യിലാകുകയായിരുന്നു സഞ്ജു. 20 പന്തില്‍ ഒരു സിക്‌സും നാല് ഫോറും അടക്കം 26 റണ്‍സ് നേടിയാണ് മലയാളി സൂപ്പര്‍ താരം പുറത്തായത്. ശേഷം ഇറങ്ങിയ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് പൂജ്യം റണ്‍സിന് പുറത്തായാണ് നിരാശപ്പെടുത്തിയത്. അവസാന ഘട്ടത്തില്‍ 16 പന്തില്‍ 19 റണ്‍സ് നേടി തിലക് വര്‍മ പുറത്താകാതെ നിന്നും. പാണ്ഡ്യ വിക്കറ്റ് നഷ്ടപ്പെടുത്താതെ മൂന്ന് റണ്‍സും നേടി.

ആദ്യ ഓവറില്‍ തന്നെ ഇംഗ്ലണ്ടിനെ സമ്മര്‍ദത്തിലാക്കിയാണ് ഇന്ത്യ ബൗളിങ് തുടങ്ങിയത്. അര്‍ഷ്ദീപിന്റെ മൂന്നാം പന്തില്‍ ഓപ്പണര്‍ ഫില്‍ സാള്‍ട്ട് (0) എഡ്ജില്‍ കുരുങ്ങി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിന്റെ കയ്യിലെത്തുകയായിരുന്നു. ഏറെ വൈകാതെ മൂന്നാം ഓവറില്‍ ഓപ്പണര്‍ ബെന്‍ ഡക്കറ്റിനെ (4 പന്തില്‍ 4) റിങ്കു സിങ്ങിന്റെ കയ്യില്‍ എത്തിച്ച് രണ്ടാം വിക്കറ്റും അര്‍ഷ്ദീപ് സ്വന്തമാക്കി.

പിന്നീട് സ്പിന്‍ ബൗളിങ് പരീക്ഷണത്തിനായി വരുണ്‍ ചക്രവര്‍ത്തിയെ കെണ്ടുവന്നതോടെ ഇംഗ്ലണ്ടിന് വലിയ തിരിച്ചടിയാണ് സംഭവിച്ചത്. ഹാരി ബ്രൂക്ക് (17), ലിയാം ലിവിങ്സ്റ്റന്‍ (0) എന്നവരെയാണ് വരുണ്‍ പുറത്താക്കിയത്. ഏഴാമത്തെ ഓവറിലാണ് രണ്ട് വിക്കറ്റും താരം സ്വന്തമാക്കിയത്.

ഹര്‍ദിക് പാണ്ഡ്യ ജേക്കബ് ബെത്തലിനെയും (7) ജോഫ്രാ ആര്‍ച്ചറിനെയും (12) പുറത്താക്കി മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്. ശേഷം ജാമി ഓവര്‍ട്ടണ്‍ (2), ഗസ് ആറ്റ്കിന്‍സണ്‍ (2) എന്നിവരെ അക്‌സര്‍ പട്ടേലും പുറത്താക്കി. ഇംഗ്ലണ്ടിന് വേണ്ടി അവസാന ഘട്ടത്തില്‍ എട്ട് റണ്‍സ് നേടി പുറത്താകാതെ നിന്നത് ആദില്‍ റഷീദാണ്.

തിരിച്ചടിയിലും ഇംഗ്ലണ്ടിനെ താങ്ങി നിര്‍ത്തിയത് ക്യാപ്റ്റന്‍ ജോസ് ബട്‌ലറിന്റെ വെടിക്കെട്ട് പ്രകടനമാണ്. ബാറ്റിങ്ങില്‍ 44 പന്തില്‍ നിന്ന് 68 റണ്‍സാണ് താരം നേടിയത്. ഒരു സിക്‌സും എട്ട് ഫോറും ഉള്‍പ്പെടെ 154.55 എന്ന സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് ചെയ്തത്. വരുണ്‍ ചക്രവര്‍ത്തിയായിരുന്നു താരത്തിന്റെ വിക്കറ്റ് നേടിയത്.

Content Highlight: Abhishek Sharma In Great Record Achievement