India
'കൊറോണയെ ഭൂമിയിലേക്ക് അയച്ചത് ഭഗവാന്‍ കൃഷ്ണനെന്ന് ഉത്തരാഖണ്ഡ് കോണ്‍ഗ്രസ് നേതാവ്; മാപ്പ് ആവശ്യപ്പെട്ട് ബി.ജെ.പി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Jul 01, 07:19 am
Wednesday, 1st July 2020, 12:49 pm

ന്യൂദല്‍ഹി: കൊറോണ എന്ന മഹാമാരിയെ ഭൂമിയിലേക്കയച്ചത് ഭഗവാന്‍ കൃഷ്ണനാണെന്ന ഉത്തരാഖണ്ഡ് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ സൂര്യകാന്ത് ദശ്മനയുടെ പ്രസ്താവന വിവാദത്തില്‍.

ഭഗവാന്‍ കൃഷ്ണനെ അപമാനിക്കുന്ന പ്രസ്താവനയാണ് സൂര്യകാന്ത് നടത്തിയതെന്നും മാപ്പ് പറയണമെന്നുമാണ് ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന്റെ ആവശ്യം.

തിങ്കളാഴ്ച വൈകീട്ട് ഹിന്ദി ന്യൂസ് ചാനലില്‍ നടന്ന ചര്‍ച്ചക്കിടെയായിരുന്നു സൂര്യകാന്തിന്റെ പ്രസ്താവന. കൊറോണ എന്ന വാക്കും കൃഷ്ണന്‍ എന്ന വാക്കും ആരംഭിക്കുന്നത് ‘ക’ എന്ന ശബ്ദത്തിലാണ്. അതുകൊണ്ട് തന്നെ കൊറോണയെ ഭൂമിയിലേക്ക് അയച്ചത് കൃഷ്ണനാവാം എന്നായിരുന്നു സൂര്യകാന്തിന്റെ പ്രസ്താവന. എന്നാല്‍ പരാമര്‍ശം സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചതോടെ ഇദ്ദേഹത്തിനെതിരെ വ്യാപകമായ വിമര്‍ശനം ഉയര്‍ന്നു.

എന്നാല്‍ താന്‍ പറഞ്ഞ കാര്യത്തെ ചിലര്‍ വളച്ചൊടിക്കുകയാണെന്നും ഗീതയില്‍ പറഞ്ഞ വാക്കുകളെ താന്‍ ഉദ്ധരിക്കുകയാിരുന്നു എന്നുമാണ്
അദ്ദേഹം പറഞ്ഞത്.

ഗീതയില്‍ ഭഗവാന്‍ കൃഷ്ണന്‍ പറയുന്നത് എല്ലാത്തിന്റേയും സൃഷ്ടാവ് അദ്ദേഹമാണെന്നാണ്. ഈ ലോകത്ത് എല്ലാം സൃഷ്ടിക്കുന്നതും അതിനെ നിലനിര്‍ത്തുന്നതും അതിനെ ഇല്ലാതാക്കുന്നതും താനാണെന്ന് അദ്ദേഹം പറയുന്നുണ്ട്. അദ്ദേഹമറിയാതെ ഈ ലോകത്ത് ഒന്നും സംഭവിക്കില്ലെന്ന് ഗീതയില്‍ പറയുന്നുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് കൊറോണയെ ലോകത്തേക്ക് അയച്ചത് ഭഗവാന്‍ കൃഷ്ണനാണെന്ന് ഞാന്‍ പറഞ്ഞത്. മാത്രമല്ല അദ്ദേഹത്തിന്റെ അനുഗ്രഹം കൊണ്ട് കൊറോണയ്ക്കുള്ള മരുന്നും നമ്മള്‍ കണ്ടുപിടിക്കുമെന്നും കൊറോണയെ സൃഷ്ടിച്ച ഭഗവാന്‍ തന്നെ അതിനെ ഇല്ലാതാക്കുമെന്നും താന്‍ പറഞ്ഞിരുന്നെന്നും സൂര്യകാന്ത് ദശ്മന വ്യക്തമാക്കി.

എന്നാല്‍ സൂര്യകാന്തിന്റെ മാപ്പ് ആവശ്യപ്പെട്ട് ബി.ജെ.പി രംഗത്തെത്തുകയായിരുന്നു.’ ഭഗവാന്‍ ശ്രീകൃഷ്ണന്‍ ഈ ലോകത്തിലേക്ക് വന്നത് അസുരന്മാരെ നശിപ്പിക്കാനാണ്, എന്നാല്‍ കൊറോണയും കൃഷ്ണയും ‘ക’ എന്ന ശബ്ദത്തിലാണ് ആരംഭിക്കുന്നുവെന്ന് പറഞ്ഞ് കോണ്‍ഗ്രസ് ഭഗവാന്‍ കൃഷ്ണനെ കൊറോണ രാക്ഷസനാക്കി. ഇത് അപലപനീയമാണ്.

കൊറോണയും കോണ്‍ഗ്രസും തുടങ്ങുന്നത് ക എന്ന ശബ്ദത്തിലാണെന്ന് അദ്ദേഹം പറയുന്നതായിരുന്നു കുറച്ചുകൂടി ഉചിതമെന്നും ഭാസിന്‍ പരിഹസിച്ചു. ഹിന്ദു ധര്‍മ്മത്തെ അപമാനിക്കുകയാണ് കോണ്‍ഗ്രസ് എന്നും ഭാസിന്‍ പറഞ്ഞു.

എന്നാല്‍ ബി.ജെ.പിയുടെ ആരോപണങ്ങള്‍ സൂര്യകാന്ത് നിഷേധിച്ചു.’ഞാന്‍ കടുത്ത ശ്രീകൃഷ്ണ ഭക്തനാണ്, കഴിഞ്ഞ 25 വര്‍ഷമായി ഡെറാഡൂണില്‍ ഭഗവദ്ഗീത പാരായണം സംഘടിപ്പിക്കുന്ന ആളാണ് ഞാന്‍. മതത്തെ മാനിക്കാന്‍ എനിക്കറിയാം. അതിന് ബി.ജെ.പിയുടെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല’ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ