Kerala News
യാക്കോബായ സഭാധ്യക്ഷൻ ബസേലിയോസ് തോമസ് പ്രഥമൻ കത്തോലിക്കാ ബാവ അന്തരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Oct 31, 12:20 pm
Thursday, 31st October 2024, 5:50 pm

കൊച്ചി: യാക്കോബായ സഭാധ്യക്ഷൻ ബസേലിയോസ് തോമസ് പ്രഥമൻ കത്തോലിക്കാ ബാവ അന്തരിച്ചു. കഴിഞ്ഞ ആറ് മാസമായി എറണാകുളം ആസ്റ്റർ മെഡിസിറ്റി ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ അദ്ദേഹത്തിന്റെ നില വഷളാവുകയും വെന്റിലേറ്ററിലേക്ക് മാറ്റുകയും പിന്നീട് അന്തരിക്കുകയുമായിരുന്നു.

സഭയിലെ സ്വർണ നാവുകാരൻ എന്നറിയപ്പെട്ടിരുന്ന അദ്ദേഹം കേരളത്തിലെ ഏറ്റവും മുതിർന്ന സഭാ അധ്യക്ഷൻ ആണ്. കാലങ്ങളായി തുടരുന്ന യാക്കോബായ ഓർത്തഡോക്സ് പള്ളി തർക്കങ്ങളിൽ എല്ലാം തന്നെ സഭയെ മുന്നോട്ട് നയിച്ച അമരക്കാരനുമായിരുന്നു അദ്ദേഹം.

യാക്കോബായ സഭയുടെ അഭിമാനമായ പുത്തന്‍കുരിശ് പാത്രിയര്‍ക്കാസെന്ററിന്റെ സ്ഥാപകനായ ബാവ അനേകം ധ്യാനകേന്ദ്രങ്ങളും മിഷന്‍സെന്ററും പള്ളികളും വിദ്യാലയങ്ങളും സ്ഥാപിച്ചിട്ടുണ്ട്. പുത്തന്‍കുരിശ് കണ്‍വെന്‍ഷന് തുടക്കമിട്ടതും ബാവയാണ്.

1929 ജൂലൈ 22 ന് പുത്തൻകുരിശ് വടയമ്പാടി ചെറുവിള്ളിൽ മത്തായി കുഞ്ഞമ്മ ദമ്പതികളുടെ എട്ട് മക്കളിൽ ആറാമനായാണ് ജനനം.  1958 ഒക്‌ടോബർ 21ന് വൈദികപട്ടം സ്വീകരിച്ചു. 1974ൽ മെത്രാപ്പൊലീത്തയായി അഭിഷേകം ചെയ്യപ്പെട്ടു. 1998 ഫെബ്രുവരി 22ന് സുന്നഹദോസ് പ്രസിഡന്റായി.

അദ്ദേഹം  പതിമൂന്ന് മെത്രാപ്പോലീത്തമാരെ വാഴിക്കുകയും 350 വൈദികര്‍ക്ക് പട്ടം നല്‍കുകയും ചെയ്തു. എല്ലാവിഭാഗത്തില്‍പെട്ടവരുമായി ആഴത്തില്‍ സൗഹൃദം പുലര്‍ത്തിയിരുന്ന ശ്രേഷ്ഠബാവയ്ക്ക് രാഷ്ട്രീയരംഗത്തുള്ളവരുമായി ഏറെ അടുപ്പമുണ്ടായിരുന്നു.

updating…

Content Highlight: The Jacobite church leader passed away