ദൃശ്യത്തില്‍ കയറിയതിന് ശേഷം ജീത്തു എന്നെ ഇറക്കി വിട്ടിട്ടില്ല: സിദ്ദിഖ്
Film News
ദൃശ്യത്തില്‍ കയറിയതിന് ശേഷം ജീത്തു എന്നെ ഇറക്കി വിട്ടിട്ടില്ല: സിദ്ദിഖ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 22nd December 2023, 11:08 am

ജീത്തു ജോസഫ് – മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങി കഴിഞ്ഞ ദിവസം തിയേറ്ററിലെത്തിയ ഏറ്റവും പുതിയ ചിത്രമാണ് നേര്. സിനിമയില്‍ നടന്‍ സിദ്ദിഖും ഒരു പ്രധാന വേഷം ചെയ്തിട്ടുണ്ട്. ഇപ്പോള്‍ റേഡിയോ സുനോക്ക് നല്‍കിയ അഭിമുഖത്തില്‍ നേര് സിനിമയെ കുറിച്ചും സംവിധായകന്‍ ജീത്തു ജോസഫിനെ കുറിച്ചും സംസാരിക്കുകയാണ് അദ്ദേഹം.

‘ജീത്തു ആദ്യമായിട്ട് ദൃശ്യത്തിലേക്കാണ് എന്നെ വിളിക്കുന്നത്. അന്ന് ദൃശ്യത്തില്‍ കയറിയതിന് ശേഷം പിന്നെ എന്നെ ഇറക്കി വിട്ടിട്ടില്ല. അതില്‍ എനിക്ക് ഒരുപാട് സന്തോഷമുണ്ടായിരുന്നു. എപ്പോഴും അങ്ങനെയാണ്.

നമ്മള്‍ ഒരു ഡയറക്ടറിന്റെ കൂടെയോ ഒരു പ്രൊഡക്ഷന്‍ കമ്പനിയിലോ അഭിനയിച്ചു കഴിഞ്ഞ ശേഷം പിന്നെ അവര്‍ നമ്മളെ അഭിനയിക്കാന്‍ വിളിക്കുന്നില്ലെങ്കില്‍ അതിന്റെയര്‍ത്ഥം അവരെ നമുക്ക് ഇംപ്രസ് ചെയ്യിക്കാന്‍ സാധിച്ചിട്ടില്ല എന്നാണ്.

ജീത്തുവാണെങ്കിലും ആശീര്‍വാദാണെങ്കിലും, അവരുടെ സിനിമകളില്‍ തുടര്‍ച്ചയായി അഭിനയിക്കാന്‍ എനിക്ക് സാധിച്ചിട്ടുണ്ട്. ആശീര്‍വാദിന്റെ സിനിമകളില്‍ മോഹന്‍ലാലിനൊപ്പം ഒരുപാട് അഭിനയിച്ചു.

ജീത്തുവിനൊപ്പം ദൃശ്യത്തിന് ശേഷം ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിലും റാമിലും ഇപ്പോള്‍ നേരിലും എനിക്ക് അഭിനയിക്കാന്‍ സാധിച്ചു. ഇപ്പോള്‍ ജീത്തുവിന്റെ കൂടെ മറ്റൊരു സിനിമയില്‍ ഞാന്‍ അഭിനയിച്ചു കൊണ്ടിരിക്കുകയാണ്. നുണക്കുഴി എന്നാണ് ആ സിനിമയുടെ പേര്. നേര് കഴിഞ്ഞിട്ട് നുണ. (ചിരി)

അത് നേരുമായിട്ട് ഒരു ബന്ധവുമില്ലാത്ത സിനിമയാണ്. മുഴുവന്‍ ഹ്യൂമറാണ് ആ സിനിമയില്‍. തമാശക്കാരാണ് ഞങ്ങളൊക്കെ. ഒരു ഡയറക്ടറിനൊപ്പം രണ്ട് സിനിമകള്‍ ചെയ്യുമ്പോള്‍ തന്നെ നമുക്ക് അവരുമായി ഒരു അടുപ്പം വരും. നമ്മള്‍ എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് അവര്‍ക്കും, അവര്‍ക്ക് എന്താണ് വേണ്ടതെന്ന് നമുക്കും മനസിലാകുന്ന ഒരു ബന്ധമുണ്ടാകും.

ജീത്തുവുമായിട്ടും എനിക്ക് അങ്ങനെയൊര് ബന്ധമുണ്ട്. ചിലപ്പോള്‍ ഒരു സീനില്‍ അഭിനയിക്കുമ്പോള്‍ ഞാന്‍ എന്തെങ്കിലും ആലോചിച്ച് നില്‍ക്കുന്നത് കാണുമ്പോള്‍ ജീത്തു വന്നിട്ട് നമുക്ക് അത് വേണ്ടല്ലേ, അവിടെ അങ്ങനെ പറയണ്ട എന്ന് പറയും. ഞങ്ങള്‍ തമ്മില്‍ അത്തരത്തിലൊര് ബന്ധമുണ്ടായിട്ടുണ്ട്,’ സിദ്ദിഖ് പറയുന്നു.


Content Highlight: Siddique Talks About Jeethu Joseph