ഫോണ്‍ നല്‍കിയത് സ്വപ്നയ്ക്ക്, വിനോദിനി ബാലകൃഷ്ണനെ അറിയില്ല; ഐഫോണ്‍ വിവാദത്തില്‍ സന്തോഷ് ഈപ്പന്‍
Kerala
ഫോണ്‍ നല്‍കിയത് സ്വപ്നയ്ക്ക്, വിനോദിനി ബാലകൃഷ്ണനെ അറിയില്ല; ഐഫോണ്‍ വിവാദത്തില്‍ സന്തോഷ് ഈപ്പന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 6th March 2021, 2:27 pm

തിരുവനന്തപുരം: സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിക്ക് ഐ ഫോണ്‍ നല്‍കിയെന്ന വാര്‍ത്ത നിഷേധിച്ച് യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍.

ഫോണ്‍ വാങ്ങി നല്‍കിയത് യു.എ.ഇ കോണ്‍സുല്‍ ജനറല്‍ അല്‍സാബിക്കാണെന്ന് സന്തോഷ് ഈപ്പന്‍ പറഞ്ഞു. കോണ്‍സല്‍ ജനറലിന് വിലയേറിയ ഫോണ്‍ വേണമെന്ന് സ്വപ്ന സുരേഷ് പറഞ്ഞു. ഇതനുസരിച്ചാണ് 1.13 ലക്ഷം രൂപ വിലയുള്ള ഐഫോണ്‍ വാങ്ങി നല്‍കിയത്. ഈ ഫോണ്‍ അല്‍സാബിക്ക് നല്‍കുമെന്ന് സ്വപ്ന പറഞ്ഞതായും സന്തോഷ് ഈപ്പന്‍ പറഞ്ഞു.

ഫോണ്‍ ലഭിച്ചശേഷം കോണ്‍സുല്‍ ജനറല്‍ അല്‍സാബി തന്നെ വിളിച്ചിരുന്നു. നന്ദി പറഞ്ഞതായും സന്തോഷ് ഈപ്പന്‍ അറിയിച്ചു. കോടിയേരിയെ നേരിട്ട് കണ്ടിട്ടില്ല. കോടിയേരിയുടെ ഭാര്യ വിനോദിനിയെ അറിയില്ല. അറിയാത്ത ആള്‍ക്ക് എങ്ങനെ ഫോണ്‍ നല്‍കുമെന്നും സന്തോഷ് ഈപ്പന്‍ ചോദിച്ചു.

സന്തോഷ് ഈപ്പനെ അറിയില്ലെന്ന് വിനോദിനി കോടിയേരിയും പറഞ്ഞിരുന്നു. സന്തോഷ് ഈപ്പന്‍ തനിക്ക് ഐഫോണ്‍ നല്‍കിയിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി.

വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയ്ക്ക് കോഴയായി സന്തോഷ് ഈപ്പന്‍ യു.എ.ഇ കോണ്‍സല്‍ ജനറലിന് നല്‍കിയ ഐഫോണ്‍ വിനോദിനി ഉപയോഗിച്ചതായാണ് കസ്റ്റംസ് കണ്ടെത്തിയത്. സംഭവത്തില്‍ ചോദ്യം ചെയ്യലിന് ബുധനാഴ്ച ഹാജരാകാന്‍ ആവശ്യപ്പെട്ട് വിനോദിനിക്ക് കസ്റ്റംസ് നോട്ടീസ് അയച്ചതായിട്ടായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ തനിക്ക് അത്തരത്തിലുള്ള ഒരു നോട്ടീസും കിട്ടിയിട്ടില്ലെന്ന് വിനോദിനി പ്രതികരിച്ചു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ