ആദ്യ റൗണ്ടില്‍ തന്നെ യു.ഡി.എഫ് ശക്തികോട്ട തകര്‍ത്ത് മാണി സി.കാപ്പന്‍; ബി.ജെ.പി യു.ഡി.എഫിന് വോട്ട് വിറ്റെന്ന ആരോപണം ഉയര്‍ന്നത് ഇവിടെ
Pala Bypoll
ആദ്യ റൗണ്ടില്‍ തന്നെ യു.ഡി.എഫ് ശക്തികോട്ട തകര്‍ത്ത് മാണി സി.കാപ്പന്‍; ബി.ജെ.പി യു.ഡി.എഫിന് വോട്ട് വിറ്റെന്ന ആരോപണം ഉയര്‍ന്നത് ഇവിടെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 27th September 2019, 9:26 am

പാലാ: പാലാ നിയോജക മണ്ഡലത്തില്‍ ആദ്യ റൗണ്ടില്‍ രാമപുരത്തെ നാല് ബൂത്തുകള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി മാണി.സി കാപ്പന് ഭൂരിപക്ഷം. നിലവില്‍ 186 വോട്ടിന്റെ ഭൂരിപക്ഷമാണ് മാണി.സി കാപ്പന് ലഭിച്ചത്. 22 ബൂത്തുകളാണ് രാമപുരത്ത് ആകെ ഉള്ളത്. കഴിഞ്ഞ തെരഞ്ഞെടുപ്പിലെല്ലാം യു.ഡി.എഫ് മുന്നിലെത്തിയ പഞ്ചായത്താണ് രാമപുരം. ഇവിടെയാണ് മാണി സി കാപ്പന്‍ മുന്നില്‍ നില്‍ക്കുന്നത്.

പാലാ വിധി നിര്‍ണ്ണയത്തില്‍ രാമപുരം പഞ്ചായത്ത് വളരെ നിര്‍ണ്ണായകമാണ്. ബി.ജെ.പിയും കോണ്‍ഗ്രസും വലിയ പ്രതീക്ഷ വച്ചു പുലര്‍ത്തുന്ന മണ്ഡലമാണ് രാമപുരം. കോണ്‍ഗ്രസിന് വലിയ സ്വാധീനമുള്ള മണ്ഡലത്തില്‍ നിന്ന് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 4440 വോട്ടുകളുടെ ഭൂരിപക്ഷമാണ് രാമപുരം പഞ്ചായത്ത് യു.ഡി.എഫിന് നല്‍കിയത്. ജോസഫ് വിഭാഗത്തിന് ശക്തമായ പിടിപാടുള്ള മണ്ഡലമാണ് രാമപുരം. അതിനാല്‍ തന്നെ മണ്ഡലത്തിലെ ജോസഫ് വിഭാഗത്തിന്റെ വോട്ട് നിര്‍ണ്ണായകമാണ്.

അതേസമയം 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കെ.എം മാണിക്ക് രാമപുരത്ത് നിന്ന് ലഭിച്ചത് 180 വോട്ടിന്റെ ലീഡാണ്. 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പിലും മാണിയേക്കാള്‍ 179 വോട്ടിന്റെ ലീഡ് മാണി സി. കാപ്പന്‍ രാമപുരത്ത് നേടിയിരുന്നു.

ബി.ജെ.പി യുഡി.എഫിന് വോട്ട് വിറ്റെന്ന് ആരോപിക്കുന്ന മണ്ഡലവും രാമപുരമാണ്.
ബി.ജെ.പി സ്ഥാനാര്‍ത്ഥി സാമ്പത്തിക തിരിമറി നടത്തിയെന്നായിരുന്നു പാലാ നിയോജകമണ്ഡലം മുന്‍ പ്രസിഡന്റ് ബിനു പുളിക്കകണ്ടത്തിന്റെ ആരോപണം.

ബി.ജെ.പിയുടെ വോട്ടുകള്‍ ഹരി മാണിക്ക് മറിച്ച് നല്‍കി. പണം വാങ്ങിയാണ് വോട്ടു മറിച്ചത്. ഹരി ബി.ജെ.പിയുടെ വോട്ടു വിറ്റു. ഇതു സംബന്ധിച്ച് കണക്കു കിട്ടിയെന്നും എല്‍.ഡി.എഫിനെ തോല്‍പ്പിക്കാനെന്ന വ്യാജേന വോട്ടു മറിച്ചെന്നുമായിരുന്നു ബിനുവിന്റെ ആരോപണം.