Kerala News
'മാനസിക രോഗികള്‍ എന്ന വാക്ക് നിങ്ങള്‍ക്കെവിടുന്ന് കിട്ടി' , ഏതിനുമൊരു മര്യാദവേണം; മലയാള മനോരമ വാര്‍ത്തക്കെതിരെ പിണറായി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Apr 08, 07:08 am
Monday, 8th April 2019, 12:38 pm

താനൂര്‍: കേരളം നേരിട്ട പ്രളയം മനുഷ്യ സൃഷ്ടിയെന്നു വാദിക്കുന്നത് മാനസിക രോഗമുള്ള ചിലരാണെന്ന് താന്‍ പറഞ്ഞതായുള്ള മലയാള മനോരമ വാര്‍ത്തയ്‌ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. മാനസിക രോഗികള്‍ എന്ന വാക്ക് മനോരമയ്ക്ക് എവിടുന്ന് കിട്ടിയെന്നും പ്രളയകാലത്ത് കേരളം കാണിച്ച ഐക്യം പ്രത്യേക മാനസികാവസ്ഥ ഉള്ളവര്‍ക്ക് രുചിച്ചില്ല എന്നാണ് താന്‍ പറഞ്ഞതെന്നും പിണറായി വ്യക്തമാക്കി.

മാനസിക രോഗമെന്ന വാക്കേ ഞാന്‍ ഉപയോഗിച്ചിട്ടില്ല. നിങ്ങള്‍ക്ക് ഇപ്പോഴുള്ള പ്രധാനജോലി ആ കള്ളങ്ങള്‍ സൃഷ്ടിച്ചുകൊടുക്കലാണ്. നിങ്ങളുടെ കൈയ്യില്‍ ക്യാമറയും ഉണ്ടല്ലോ. അതില്‍ ഞാന്‍ പറഞ്ഞ വാചകവുണ്ടാകുമല്ലോ. അതില്‍ അത്തരമൊരു വാചകമുണ്ടെങ്കില്‍ കാണിക്കൂ. ഏതിനുമൊരു മര്യാദവേണം.

മാനസിക രോഗത്തിന്റെ ലക്ഷണം എന്താണെന്ന് നമുക്കറിയാം. ഞങ്ങളെ യു.ഡി.എഫ് എതിര്‍ക്കുന്നുണ്ട്. എന്നാല്‍ അതിന് വേണ്ടി അവര്‍ കള്ളങ്ങളൊന്നും പടച്ചുണ്ടാക്കുന്നുവെന്ന് തോന്നുന്നില്ല. എന്നാല്‍ നിങ്ങള്‍ പടച്ചുണ്ടാക്കുന്ന കാര്യങ്ങള്‍ അവര്‍ ഏറ്റെടുക്കും.



എല്‍.ഡി.എഫ് നിങ്ങളുടെ കണക്കുകൂട്ടലിനുമപ്പുറം പോകുന്നത് കാണുമ്പോള്‍ നിങ്ങള്‍ക്ക് കുറച്ച് വിഷമമുണ്ടാകുന്നുണ്ടെന്ന് ഞങ്ങള്‍ക്കറിയാം. നിങ്ങള്‍ പടച്ചുണ്ടാക്കുന്ന കണക്കുകള്‍ക്കനുസരിച്ചല്ല കേരളത്തിലെ ജനങ്ങള്‍ വോട്ട് ചെയ്യുന്നത്. അത് നേരത്തെയും കണ്ടിട്ടുണ്ട്.’- മനോരമയ്ക്ക് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. കോങ്ങാടും ചിറ്റൂരും എല്‍.ഡി.എഫ് തിരഞ്ഞെടുപ്പു റാലികള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളം നേരിട്ട പ്രളയം മനുഷ്യസൃഷ്ടിയാണെന്ന് വാദിക്കുന്നവര്‍ മാനസിക രോഗികളാണെന്ന് മുഖ്യമന്ത്രി പറഞ്ഞതായിട്ടായിരുന്നു മലയാള മനോരമ വാര്‍ത്ത. പ്രളയ സമയത്ത് നിയമസഭയിലും പുറത്തും ഈ വാദം ഉന്നയിച്ചവര്‍ക്ക് മറുപടി നല്‍കയിരുന്നെന്നും തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ പഴയ വാദം പൊടിതട്ടിയെടുക്കുകയാണെന്നും പിണറായി പറഞ്ഞതായി വാര്‍ത്തയില്‍ പറഞ്ഞിരുന്നു.