ഇസ്രഈല്‍-ഫലസ്തീന്‍ യുദ്ധം; ശ്രീനഗറിലെ ജാമിയ മസ്ജിദില്‍ വീണ്ടും വെള്ളിയാഴ്ച പ്രാര്‍ത്ഥനക്ക് വിലക്ക്
national news
ഇസ്രഈല്‍-ഫലസ്തീന്‍ യുദ്ധം; ശ്രീനഗറിലെ ജാമിയ മസ്ജിദില്‍ വീണ്ടും വെള്ളിയാഴ്ച പ്രാര്‍ത്ഥനക്ക് വിലക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 21st October 2023, 11:09 am

ശ്രീനഗര്‍: ഇസ്രഈല്‍-ഫലസ്തീന്‍ യുദ്ധത്തെ തുടര്‍ന്ന് ശ്രീനഗറിലെ ചരിത്രപ്രസിദ്ധമായ ജാമിയ മസ്ജിദില്‍ വെള്ളിയാഴ്ച പ്രാര്‍ത്ഥനക്ക് വിലക്ക്

പൊലീസ് ഉദ്യോഗസ്ഥര്‍ പള്ളിയുടെ ഗേറ്റുകള്‍ അടച്ചതായും വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്കായി മസ്ജിദ് തുറക്കുന്നതിനെതിരെ മുന്നറിയിപ്പ് നല്‍കിയതായും ജാമിയ മസ്ജിദിന്റെ സംരക്ഷണ സമിതിയായ അഞ്ചുമാന്‍ ഇ-ഔഖാഫ് വക്താവ് പറഞ്ഞതായി ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് ജുമാനമസ്‌കാരം റദ്ദാക്കുന്നത്.

ജാമിയ മസ്ജിദിലേക്ക് പോകുന്നതില്‍ നിന്ന് തുടര്‍ച്ചയായ രണ്ടാം വെള്ളിയാഴ്ചയും അധികാരികള്‍ തടഞ്ഞുവെന്ന് പള്ളിയുടെ മുഖ്യ പുരോഹിതന്‍ മിര്‍വായിസ് ഉമര്‍ ഫാറൂഖും ചെയര്‍മാന്‍ ഹുറിയത്തും പറഞ്ഞു.

‘ഒക്ടോബര്‍ 15 മുതല്‍ ഞാന്‍ വീട്ടുതടങ്കലില്‍ തുടരുകയാണ്, പുറത്തിറങ്ങാന്‍ അനുവദിക്കുന്നില്ല. ഇത്തരം നടപടികള്‍ സാധാരണ പൗരന്മാരുടെ വ്യക്തി സ്വാതന്ത്രത്തെ ഹനിക്കുന്നതും മുസ്ലിങ്ങള്‍ക്കിടയില്‍ വലിയ അസ്വസ്ഥത ഉണ്ടാക്കുകയും ചെയ്യുന്നു.’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫലസ്തീനിലെ പൗരന്മാരുടെ മരണത്തെ ചൊല്ലി തെരുവ് പ്രതിഷേധങ്ങള്‍ ഒഴിവാക്കാനാണ് ജമ്മു കശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ ഇത്തരമൊരു നടപടി സ്വീകരിച്ചത് എന്ന വിമര്‍ശനമാണ് ഉയരുന്നത്.

ഇതു രണ്ടാം തവണയാണ് വെള്ളിയാഴ്ച ജാമിയ മസ്ജിദില്‍ ജുമാ നമസ്‌കാരം നിര്‍ത്തിവയ്ക്കുന്നത്. കശ്മീരിലെ ഏറ്റവും വലിയ പള്ളിയാണ് ജാമിയ മസ്ജിദ്. ശ്രീനഗറിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന നൗ ഹാട്ട ഇന്ത്യ വിരുദ്ധ പ്രക്ഷോഭങ്ങളുടെ കേന്ദ്രമാണെന്ന് അധികൃതര്‍ ആരോപിച്ചു. കേന്ദ്രസര്‍ക്കാര്‍ ആര്‍ട്ടിക്കിള്‍ 370 എടുത്തു മാറ്റുന്നതിനും മുന്‍പ് മസ്ജിദില്‍ ഫലസ്തീന്‍ അനുകൂലവും ഇസ്രഈല്‍ വിരുദ്ധവുമായ പ്രതിഷേധങ്ങള്‍ സ്ഥിരമായി നടക്കാറുണ്ടായിരുന്നെന്ന് അധികൃതര്‍ പറഞ്ഞു.

Content Highlight: once again, friday prayers disallowed at srinagar’s masjid