ഇടുക്കി ഡാം തുറക്കില്ല; റെഡ് അലേര്‍ട്ട് വേണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍
Kerala
ഇടുക്കി ഡാം തുറക്കില്ല; റെഡ് അലേര്‍ട്ട് വേണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 13th November 2021, 10:35 am

തിരുവനന്തപുരം: ഇടുക്കി ഡാം ഇന്ന് തുറക്കില്ല. റെഡ് അലേര്‍ട്ട് പ്രഖ്യാപിക്കേണ്ട സാഹചര്യമില്ലെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു.

വെള്ളം തുറന്നുവിടേണ്ട സാഹചര്യം വന്നാല്‍ ഏത് സമയവും അത് ചെയ്യാനുള്ള അനുമതി എടുത്തിട്ടുണ്ട്. സെക്കന്റില്‍ 100 ക്യുമിക്‌സ് ജലം ഒഴുക്കിവിടാനുള്ള അനുമതി എടുത്തിട്ടുണ്ട്. ഇന്നലെ മുതല്‍ തന്നെ ജാഗ്രത നിര്‍ദേശം കൊടുത്തിട്ടുണ്ട്. ആ ജാഗ്രത നിര്‍ദേശം ഇന്ന് തുടരുന്നുണ്ട്.

2398.46 ആണ് നിലവിലെ ജലനിരപ്പ്. ഇന്ന് രാവിലെ നാല് മണി മുതല്‍ എട്ട് മണി വരെയുള്ള സമയത്ത് ഇതില്‍ വ്യത്യാസം വന്നിട്ടില്ല. റെഡ് അലേര്‍ട്ട് പ്രഖ്യാപിക്കണമെങ്കില്‍ 2399.03 അടിയാകണം.

മുല്ലപ്പെരിയാറിലെ ജലനിരപ്പ് കൂടുകയും വെള്ളം സ്വാഭാവികമായും അവിടെ നിന്ന് ഒഴുക്കിവിടാനുള്ള സാധ്യത ഉണ്ടാവുകയും ചെയ്താല്‍ ഇടുക്കിയിലെ വെള്ളം നമ്മള്‍ കുറയ്ക്കും. ഇപ്പോള്‍ അതിനുള്ള സാഹചര്യം ഇല്ല.

അതേസമയം, ഇന്നും ജാഗ്രത നിര്‍ദേശം കൊടുക്കും. ജലനിരപ്പ് വര്‍ധിക്കുന്ന പക്ഷം ഡാം തുറക്കുന്നതിനെ കുറിച്ച് ആലോചിക്കും. കൂടുതല്‍ വെള്ളം എടുക്കാന്‍ തമിഴ്‌നാടിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ ഇടുക്കി അണക്കെട്ട് ഇന്ന് തുറന്നേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഡാമിന്റെ ഒരു ഷട്ടര്‍ വൈകീട്ട് നാലുമണിക്ക് തുറക്കുമെന്നായിരുന്നു അറിയിച്ചത്.

നിലവില്‍ 2398.46 അടിയാണ് നിലവില്‍ ഡാമിലെ ജലനിരപ്പ്. റൂള്‍വ് കെര്‍വ് പ്രകാരം ജലനിരപ്പ് 2390.03 അടിയിലെത്തിയാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കും. വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ തുടരുകയാണ്.

ജലനിരപ്പ് ഉയരുന്ന പക്ഷം ചെറുതോണി അണക്കെട്ടിന്റെ ഷട്ടര്‍ ഉയര്‍ത്തി സെക്കന്റില്‍ ഒരു ലക്ഷം ലിറ്ററോളം വെള്ളം പുറത്തേക്ക് ഒഴുക്കും. പെരിയാറിന്റെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചിട്ടുണ്ട്. അതേസമയം, മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 139.40 അടിയാണ്.

സെക്കന്‍ഡില്‍ നൂറ് ഘനയടി വെള്ളം ഒഴുക്കിവിടുമ്പോള്‍ പെരിയാറില്‍ ജലനിരപ്പ് കൂടാന്‍ സാധ്യതയുണ്ട്. അണക്കെട്ടിന് താഴെ താമസിക്കുന്നവരും പെരിയാര്‍ തീരത്തുള്ളവരും ജാഗ്രത പാലിക്കണമെന്ന് ഇടുക്കി കലക്ടര്‍ അറിയിച്ചു.

തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് നീരൊഴുക്കിന് തുല്യമായി കുറച്ചിരുന്നു. നിലവില്‍ സെക്കന്‍ഡില്‍ 467 ഘനയടി വെള്ളമാണ് തമിഴ്നാട് കൊണ്ടുപോകുന്നത്. രാവിലെ ഇത് 933 ഘനയടിയായിരുന്നു. അണക്കെട്ടിലേക്ക് നീരൊഴുക്ക് കുറഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം, കനത്ത മഴയെ തുടര്‍ന്ന് തമിഴ്നാട്ടിലെ വൈഗ അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്നു നില്‍ക്കുന്നതിനാല്‍ മുല്ലപ്പെരിയാറില്‍നിന്ന് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് അവര്‍ കുറച്ചിട്ടുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം