ഇതെല്ലാം അടിസ്ഥാനരഹിതമാണെന്ന് തെളിയിക്കാന്‍ ഏതറ്റം വരെയും ഞാന്‍ പോകും: പ്രതികരണവുമായി നിവിന്‍ പോളി
Film News
ഇതെല്ലാം അടിസ്ഥാനരഹിതമാണെന്ന് തെളിയിക്കാന്‍ ഏതറ്റം വരെയും ഞാന്‍ പോകും: പ്രതികരണവുമായി നിവിന്‍ പോളി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 3rd September 2024, 8:49 pm

തന്റെ നേരെ ആരോപിക്കപ്പെട്ട പീഡനക്കേസില്‍ പ്രതികരണവുമായി നടന്‍ നിവിന്‍ പോളി. താന്‍ ഒരു പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന വാര്‍ത്ത സത്യമല്ലെന്ന് നിവിന്‍ പോളി പറഞ്ഞു. ഇത്തരം വാദങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് തെളിയിക്കാന്‍ വേണ്ടി താന്‍ ഏതറ്റം വരെയും പോകുമെന്നും നിവിന്‍ പോളി കൂട്ടിച്ചേര്‍ത്തു.

തെറ്റായ ആരോപണമാണിതെന്ന് തെളിയിക്കാന്‍ വേണ്ട എല്ലാ നടപടികളും താന്‍ സ്വീകരിക്കുമെന്നും ഇതിന് പിന്നിലുള്ളവരെ വെളിച്ചത്തേക്ക് കൊണ്ടുവരുമെന്നും നിവിന്‍ പോളി പറഞ്ഞു. നിയമപരമായി തന്നെ മുന്നോട്ട് പോകാന്‍ താന്‍ തീരുമാനിച്ചിട്ടുണ്ടെന്നും നിവിന്‍ കൂട്ടിച്ചേര്‍ത്തു. തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് നിവിന്‍ ഇക്കാര്യം അറിയിച്ചത്.

‘എനിക്ക് നേരെ ഉയര്‍ന്നുവന്നിട്ടുള്ള ഒരു വ്യാജ പീഡന വാര്‍ത്ത ശ്രദ്ധയില്‍ പെട്ടതിന്റെ പേരിലാണ് ഈ കുറിപ്പ്. ഈ വാര്‍ത്ത തികച്ചും അടിസ്ഥനരഹിതവും ദുരുദ്ദേശപരവുമാണ്. ഇതിന്റെ പുറകില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാന്‍ ഞാന്‍ ഏതറ്റം വരെയും പോകന്നതായിരിക്കും. എന്നെ മനസിലാക്കിക്കൊണ്ടുള്ള നിങ്ങളുടെ ഫോണ്‍കോളുകള്‍ക്കും മെസ്സേജുകള്‍ക്കും നന്ദി,’ നിവിന്‍ തന്റെ പോസ്റ്റില്‍ പറഞ്ഞു.

സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കി തന്നെ പീഡിപ്പിച്ചുവെന്ന പരാതിയിന്മേലാണ് നിവിന്‍ പോളിക്കെതിരെ കേസ് ഫയല്‍ ചെയ്തത്. എറണാകുളം റൂറല്‍ എസ്.പിയുടെ ഉത്തരവില്‍ ഊന്നുകല്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ദുബായിലെ ഹോട്ടല്‍ മുറിയില്‍ വെച്ച് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് യുവതി പറഞ്ഞത്.

കേസിലെ ആറാം പ്രതിയാണ് നിവിന്‍ പോളി. നിര്‍മാതാവ് എ.കെ. സുനിലാണ് രണ്ടാം പ്രതി. ശ്രേയ ഒന്നാം പ്രതിയും കുട്ടന്‍ ബഷീര്‍ എന്നിവര്‍ മറ്റ് പ്രതികളുമാണ്. ഏത് സിനിമയുമായി ബന്ധപ്പെട്ടാണ് പീഡനം നടന്നതെന്ന വിവരങ്ങള്‍ കൂടുതല്‍ വിശദമായ അന്വേഷണത്തിന് ശേഷമേ അറിയാനാകൂ.

Content Highlight: Nivin Pauly replied to the rape allegation against him