നിർബന്ധിത സൈനിക സേവനത്തിൽ നിന്ന് തീവ്ര ഓർത്തഡോക്സ് ജൂതർക്കുള്ള ഇളവ്; അവസാനിപ്പിക്കാൻ നടപടി സ്വീകരിക്കുമെന്ന് നെതന്യാഹു
World News
നിർബന്ധിത സൈനിക സേവനത്തിൽ നിന്ന് തീവ്ര ഓർത്തഡോക്സ് ജൂതർക്കുള്ള ഇളവ്; അവസാനിപ്പിക്കാൻ നടപടി സ്വീകരിക്കുമെന്ന് നെതന്യാഹു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 1st March 2024, 7:19 pm

ടെൽ അവീവ്: ഗസയിലെ ഇസ്രഈൽ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ തീവ്ര ഓർത്തഡോക്സ് ജൂതന്മാർക്ക് ഇസ്രഈലി സൈനിക സേവനത്തിൽ നിന്ന് നൽകിയ ഇളവ് അവസാനിപ്പിക്കാൻ വഴി കണ്ടെത്തുമെന്ന് ഇസ്രഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.

‘തീവ്ര ഓർത്തഡോക്സ് ആളുകളെ ഐ.ഡി.എഫിലേക്കും (ഇസ്രഈൽ പ്രതിരോധ സേന) ദേശീയ സിവിൽ സർവീസിലേക്കും നിർബന്ധമായും എത്തിക്കുന്നതിന് ഞങ്ങൾ മാർഗങ്ങൾ നിർണയിക്കും.

ഈ ലക്ഷ്യങ്ങൾ നടപ്പിലാക്കാൻ വഴികൾ കണ്ടെത്തുകയും ചെയ്യും,’ വാർത്താ സമ്മേളനത്തിൽ നെതന്യാഹു പറഞ്ഞു.

തീവ്ര ഓർത്തഡോക്സ് വിഭാഗത്തെ ഇസ്രഈൽ സേനയിൽ എത്തിക്കുന്നതിന് സർക്കാർ ഒരു ധാരണയിൽ എത്തിയില്ലെങ്കിൽ അവർക്ക് ഇളവുകൾ അനുവദിക്കുന്ന നിയമം റദ്ദാക്കുമെന്ന് ഇസ്രഈൽ പ്രതിരോധ മന്ത്രി യോവ ഗാലന്റ് പ്രതിജ്ഞയെടുത്തിരുന്നു.

‘ജൂത വിശുദ്ധ ഗ്രന്ഥങ്ങൾ പഠിക്കുന്നതിനായി ജീവിതം സമർപ്പിച്ചവരെ ഞങ്ങൾ അംഗീകരിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നു. എന്നാൽ അതോടൊപ്പം ഭൗതികമായ നിലനിൽപ്പില്ലാതെ ആത്മീയമായ നിലനിൽപ്പുമില്ല,’ യോവ ഗാലന്റ് കഴിഞ്ഞ ദിവസം പറഞ്ഞു.

സൈനിക സേവനത്തിന്റെ ഭാരം ഇസ്രഈലി സമൂഹത്തിലുടനീളം പങ്കിടേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി തീവ്ര ഓർത്തഡോക്സ് വിഭാഗത്തിലെ പുരുഷന്മാരെ സേവനത്തിൽ നിന്ന് ഒഴിവാക്കുന്ന നിയമം 2018 ഇസ്രഈൽ സുപ്രീം കോടതി അസാധുവാക്കിയിരുന്നു.

അതേസമയം തീവ്ര ഓർത്തഡോക്സ് വിഭാഗത്തിനുമേലുള്ള സൈനിക സേവനത്തിന് സർക്കാർ പുറപ്പെടുവിച്ച സ്റ്റേ മാർച്ചിൽ അവസാനിക്കുകയാണ്. ഒരു പുതിയ ക്രമീകരണം കൊണ്ടുവരുന്നതിൽ പാർലമെന്റ് പരാജയപ്പെട്ടിരുന്നു.

തീവ്ര വലതുപക്ഷ ദേശീയ പാർട്ടികൾക്കൊപ്പം തീവ്ര ഓർത്തഡോക്സ് പാർട്ടികളും പാർലമെന്റിൽ കേവല ഭൂരിപക്ഷം നേടുന്നതിന് നെതന്യാഹുവിനെ സഹായിച്ചിരുന്നു.

എന്നാൽ മുന്നണിയിൽ തുടരുന്നതിന് മുൻ സർക്കാരുകൾ സൈനിക സേവനത്തിൽ നിന്നുള്ള ഇളവ് വ്യവസ്ഥയാക്കിയിരുന്നു.

തീവ്ര ഓർത്തഡോക്സ് ജൂതന്മാർക്ക് സൈനിക സേവനത്തിൽ നിന്ന് ഇളവ് അനുവദിച്ചത് ദീർഘകാലമായി ഇസ്രഈലിൽ തർക്ക വിഷയമാണ്.

യൂണിഫോമിട്ട് സേവനമനുഷ്ഠിക്കുന്നതിന് പകരം മൂന്ന് വർഷം സെമിനാരിയിൽ പോയി പഠിക്കാൻ തങ്ങൾക്ക് അവകാശമുണ്ടെന്നാണ് ഇവരുടെ വാദം.

അതേസമയം സൈനിക സേവനത്തിൽ നിന്ന് ഒഴിവാകുന്നതിന് അനാവശ്യമായി ചിലർ സെമിനാരികളിൽ പോകുകയാണെന്ന് ആരോപണമുണ്ട്.

ഇസ്രഈൽ ജനസംഖ്യയുടെ 13 ശതമാനമാണ് തീവ്ര ഓർത്തഡോക്സ് വിഭാഗം. ഉയർന്ന വളർച്ചാ നിരക്കിന്റെ അടിസ്ഥാനത്തിൽ 2035ൽ ഇത് 19 ശതമാനമായി ഉയരുമെന്നാണ് അനുമാനം.

CONTENT HIGHLIGHT: Netanyahu vows to impose army service on unwilling ultra-Orthodox Jews