അഞ്ച് കപ്പ് എടുത്ത ടീമാ! ഹാട്രിക് തോല്‍വി മാത്രമല്ല ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേടിന്റെ റെക്കോഡും മുംബൈ കൊണ്ടുപോയി
Cricket
അഞ്ച് കപ്പ് എടുത്ത ടീമാ! ഹാട്രിക് തോല്‍വി മാത്രമല്ല ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേടിന്റെ റെക്കോഡും മുംബൈ കൊണ്ടുപോയി
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 2nd April 2024, 11:11 am

ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് ഹാട്രിക് വിജയം. കഴിഞ്ഞദിവസം
നടന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ ആറ് വിക്കറ്റുകള്‍ക്കാണ് സഞ്ജുവും കൂട്ടരും പരാജയപ്പെടുത്തിയത്.

മുംബൈയുടെ തട്ടകമായ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ രാജസ്ഥാന്‍ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സ് ആണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ രാജസ്ഥാന്‍ 15.3 ഓവറില്‍ ആറ് വിക്കറ്റുകള്‍ ബാക്കിനില്‍ക്കെ ലക്ഷ്യം മറികടക്കുകയായിരുന്നു.

മത്സരത്തില്‍ മുംബൈ ബാറ്റിങ്ങില്‍ മൂന്ന് താരങ്ങളാണ് പൂജ്യത്തിന് പുറത്തായത്. രോഹിത് ശര്‍മ, നമന്‍ ദീര്‍, ഡെവാള്‍ഡ് ബ്രവിസ് എന്നിവരാണ് അക്കൗണ്ട് തുറക്കാതെ പവലിയനിലേക്ക് മടങ്ങിയത്. മൂന്നു താരങ്ങളെയും ന്യൂസിലാന്‍ഡ് സ്റ്റാര്‍ പേസര്‍ ട്രെന്റ് ബോള്‍ട്ടാണ് പുറത്താക്കിയത്. ഇതിന് പിന്നാലെ ഒരു മോശം നേട്ടമാണ് മുംബൈ ഇന്ത്യന്‍സിനെ തേടിയെത്തിയിരിക്കുന്നത്.

ഐ.പി.എല്‍ ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ ഡക്കുകള്‍ നേടുന്ന ടീമായി മാറാനാണ് മുംബൈ ഇന്ത്യന്‍സിന് സാധിച്ചത്. ഐ.പി.എല്ലില്‍ ഇതുവരെ 159 ഡക്ക് ആണ് മുംബൈ താരങ്ങള്‍ ആയിട്ടുള്ളത്. ഇതോടെ ഇത്രതന്നെ ഡക്കുകള്‍ സ്വന്തമായുള്ള ദല്‍ഹി ക്യാപ്പിറ്റല്‍സിന്റെ മോശം നേട്ടത്തിനൊപ്പം ഇനി മുംബൈയുടെ പേരും എഴുതി ചേര്‍ക്കപ്പെടും.

മുംബൈക്കായി ക്യാപ്റ്റന്‍ ഹര്‍ദിക്ക് പാണ്ഡ്യ 21 പന്തില്‍ 34 റണ്‍സും തിലക് വര്‍മ 29 പന്തില്‍ 32 റണ്‍സും നേടി മികച്ച ചെറുത്തുനില്‍പ്പ് നടത്തി. ആറ് ഫോറുകള്‍ ആണ് മുംബൈ നായകന്റെ ബാറ്റില്‍ നിന്നും പിറന്നത്. മറുഭാഗത്ത് രണ്ട് സിക്‌സുകള്‍ ആണ് തിലക് നേടിയത്.

രാജസ്ഥാന്‍ ബൗളിങ്ങില്‍ യുസ്വേന്ദ്ര ചഹല്‍, ട്രെന്റ് ബോള്‍ട്ട് എന്നിവര്‍ മൂന്ന് വിക്കറ്റും നാന്ദ്ര ബര്‍ഗര്‍ രണ്ടു വിക്കറ്റും വീഴ്ത്തി മികച്ച പ്രകടനം നടത്തി.

വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ രാജസ്ഥാനായി റിയാന്‍ പരാഗ് 39 പന്തില്‍ അഞ്ച് ഫോറും മൂന്ന് സിക്‌സ് ഉള്‍പ്പെടെ 54 റണ്‍സ് നേടി നിര്‍ണായകമായപ്പോള്‍ രാജസ്ഥാന്‍ ഈ സീസണിലെ ഹാട്രിക് വിജയം സ്വന്തമാക്കുകയായിരുന്നു.

ജയത്തോടെ മൂന്ന് മത്സരങ്ങളും വിജയിച്ച രാജസ്ഥാന്‍ ആറ് പോയിന്റോടെ ഒന്നാം സ്ഥാനത്താണ്. മറുഭാഗത്ത് തുടര്‍ച്ചയായി മൂന്നു മത്സരങ്ങളും പരാജയപ്പെട്ട് പോയിന്റ് ഒന്നുമില്ലാതെ അവസാന സ്ഥാനത്താണ് മുംബൈ.

ഏപ്രില്‍ ആറിന് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവുമായാണ് രാജസ്ഥാന്റെ അടുത്ത മത്സരം. റോയല്‍സിന്റെ തട്ടകമായ സവാല്‍ മാന്‍സിങ് സ്റ്റേഡിയമാണ് വേദി. അതേസമയം ഏപ്രില്‍ ഏഴിന് ദല്‍ഹി ക്യാപിറ്റല്‍സിനെതിരെയാണ് മുംബൈയുടെ അടുത്ത മത്സരം. മുംബൈയുടെ തട്ടകമായ വാംഖഡെ സ്റ്റേഡിയമാണ് വേദി.

Content Highlight: Mumbai Indians create a unwanted record in IPL