India
ചാട്ടം ബി.ജെ.പിയിലേക്ക്; സോഷ്യൽ മീഡിയ അക്കൗണ്ടിൽ നിന്നും കോൺ​ഗ്രസിനെ വെട്ടി കമൽനാഥിന്റെ മകൻ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Feb 17, 09:57 am
Saturday, 17th February 2024, 3:27 pm

ഭോപ്പാല്‍: കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് കമല്‍നാഥ് ബി.ജെ.പിയിലേക്ക് പോകുമെന്ന വാര്‍ത്തകല്‍ക്ക് ഊന്നല്‍ നല്‍കി മകനും എം.പിയുമായ നകുല്‍നാഥ്. തന്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലെ ബയോയില്‍ നിന്ന് കോണ്‍ഗ്രസിനെ നകുല്‍ നീക്കം ചെയ്തതാണ് ഊഹാപോകങ്ങളുടെ ആക്കം കൂട്ടിയത്.

സംസ്ഥാനത്ത് പാര്‍ട്ടിയുടെ തീരുമാനങ്ങളില്‍ കോണ്‍ഗ്രസ് നേതാക്കള്‍ അസ്വസ്ഥരാണെന്ന മധ്യപ്രദേശ് ബി.ജെ.പി അധ്യക്ഷന്‍ വി.ഡി ശര്‍മ അവകാശപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് നകുല്‍ നാഥിന്റെ പുതിയ നീക്കം.

അയോധ്യ രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങ് നിരസിച്ച കോണ്‍ഗ്രസിന്റ തീരുമാനത്തില്‍ നിരവധി നേതാക്കള്‍ക്ക് വിയോജിപ്പുണ്ടെന്നും അവര്‍ക്കായി ബി.ജെ.പിയുടെ വാതിലുകള്‍ തുറന്നിട്ടതായും ശര്‍മ പറഞ്ഞു.

‘കോണ്‍ഗ്രസ് ശ്രീരാമനെ നിരസിക്കുന്നു. ഇന്ത്യയുടെ ഹൃദയത്തില്‍ രാമനുണ്ടെന്ന് വിശ്വസിക്കുന്ന നിരവധിയാളുകള്‍ കോണ്‍ഗ്രസിലുണ്ട്. കോണ്‍ഗ്രസ് രാമനെ അപമാനിക്കുമ്പോള്‍ അതില്‍ വേദനിക്കുന്നവരും അസ്വസ്ഥരാകുന്നവരുമുണ്ട്. അവര്‍ക്ക് കൂടുതല്‍ അവസരം ലഭിക്കണം. രാമനെ അപമാനിച്ചതില്‍ വേദനിക്കുന്ന എല്ലാവരെയും പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നു’, ശര്‍മ പറഞ്ഞു. കമല്‍നാഥിന്റെ ബി.ജെ.പി പ്രവേശനം സംബന്ധിച്ചുള്ള ചോദ്യത്തിലായിരുന്നു ശര്‍മയുടെ മറുപടി.

കോണ്‍ഗ്രസ് പാര്‍ട്ടിക്ക് തിരിച്ചടിയായി നിരവധി നേതാക്കളാണ് ഈ ആഴ്ച ബി.ജെ.പിയിലേക്ക് പോയത്. മുന്‍ എം.എല്‍.എ ദിനേശ് അഹിര്‍വാറും വിദിഷയിലെ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് രാകേഷ് കടാരെയും ഫെബ്രുവരി 12നാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്.

മധ്യപ്രദേശിലെ കോണ്‍ഗ്രസിന്റെ ഏക ലോക്‌സഭ എം.പിയായ നകുല്‍നാഥ് ഇത്തവണ ചിന്ദ്വാര മണ്ഡലത്തില്‍ മത്സരിക്കുമെന്ന് ഈ മാസം ആദ്യം പ്രതികരിച്ചിരുന്നു. എന്നാല്‍ പ്രഖ്യാപനത്തോട് കോണ്‍ഗ്രസ് നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല.

തുടര്‍ച്ചയായി ഒന്‍പത് തവണ ലോക്‌സഭയിലേക്ക് വിജയിച്ച കമല്‍നാഥിന്റെ രാഷ്ട്രീയ കോട്ടയാണ് ചിന്ദ്വാര. 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മധ്യപ്രദേശിലെ 28 സീറ്റുകളില്‍ ബി.ജെ.പി വിജയിച്ചപ്പോള്‍ ചിന്ദ്വാര സീറ്റ് നകുല്‍നാഥ് നില നിര്‍ത്തിയിരുന്നു.

Contant Highlight: Kamal Nath’s Son Nakul Drops Congress From Bio