ജാര്‍ഖണ്ഡില്‍ കല്‍പ്പന സോറന് വേണ്ടി വോട്ട് പിടിക്കാന്‍ ബി.ജെ.പി പ്രവര്‍ത്തകരും; വിജയമുറപ്പിച്ച് ഹേമന്ത് സോറന്റെ പങ്കാളി
national news
ജാര്‍ഖണ്ഡില്‍ കല്‍പ്പന സോറന് വേണ്ടി വോട്ട് പിടിക്കാന്‍ ബി.ജെ.പി പ്രവര്‍ത്തകരും; വിജയമുറപ്പിച്ച് ഹേമന്ത് സോറന്റെ പങ്കാളി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 18th May 2024, 8:54 pm

റാഞ്ചി: ഗന്ധേയില്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച നേതാവും മുന്‍ മുഖ്യമന്ത്രി ഹേമന്ത് സോറന്റെ ഭാര്യയുമായ കല്‍പ്പന സോറന് വേണ്ടി വോട്ട് തേടി ബി.ജെ.പി പ്രവര്‍ത്തകരും. ദി വയര്‍ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

ഗിരിദിഹ് ജില്ലയിലെ ആദിവാസി മുസ്‌ലിം ഭൂരിപക്ഷ സീറ്റായ ഗന്ധേയില്‍ നിന്നാണ് കല്‍പ്പന സോറന്‍ മത്സരിക്കുന്നത്. പരമ്പരാഗതമായി ബി.ജെ.പിക്ക് വോട്ട് ചെയ്ത് വരുന്നവരുടെ പിന്തുണ നേടിയെടുക്കാന്‍ കല്‍പ്പന സോറന് സാധിച്ചുവെന്നാണ് വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

മുമ്പ് ബി.ജെ.പിക്ക് വോട്ട് ചെയ്തു വന്നിരുന്ന ഒരുപാട് ആളുകളില്‍ വലിയൊരു ഭാഗം ആളുകളും പറയുന്നത് കല്‍പ്പന സോറനെ പിന്തുണക്കുമെന്നാണ്. ബി.ജെ.പി സ്ഥാനാര്‍ത്ഥി പുറത്ത് നിന്നുള്ള ആളായതിനാല്‍ കല്‍പ്പന സോറന് വിജയം അനായാസമാണെന്ന് ഗന്ധേയില്‍ ചായക്കട നടത്തുന്ന ഫൂല്‍ കുശ്വാഹ വയറിനോട് പറഞ്ഞു. എന്നാല്‍ ഇത്തവണ വോട്ട് ജെ.എം.എമ്മിനാണെന്ന് അദ്ദേഹം പറഞ്ഞു.

കല്‍പ്പന സോറന്‍ വിജയിച്ചാല്‍ മണ്ഡലത്തില്‍ കൂടുതല്‍ വികസനങ്ങളെത്തുമെന്നും എല്ലാവര്‍ക്കും മികച്ച ആരോഗ്യവും വിദ്യാഭ്യാസവും ലഭിക്കുമെന്ന് വിശ്വസിക്കുന്നതായും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി ഗാന്ധേയില്‍ നിന്ന് തന്നെ ആയിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുന്‍ ബി.ജെ.പി മുഖ്യമന്ത്രി ബാബുലാല്‍ മറാണ്ടിയുടെ സമീപ പ്രദേശമായ തീസ്രിയിലെ സന്താല്‍ നിവാസികളും കല്‍പന സോറന് തന്നെയാണ് മുന്‍ഗണന നല്‍കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതോടൊപ്പം തന്നെ പ്രാദേശിക ബി.ജെ.പി പ്രവര്‍ത്തകരില്‍ വലിയൊരു വിഭാഗവും കല്‍പന സോറന് വേണ്ടി മണ്ഡലത്തില്‍ പ്രചരണം നടത്തുന്നുണ്ട്.

പാര്‍ട്ടിക്കകത്തെ തര്‍ക്കങ്ങളാണ് ഇവര്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിക്ക് പകരം കല്‍പ്പന സോറനെ പിന്തുണക്കാന്‍ കാരണം. പ്രാദേശിക ബി.ജെ.പി നേതാവും ഗിരിദിഹ് ജില്ലയിലെ മുന്‍ പാര്‍ട്ടി അധ്യക്ഷനുമായ യദുനന്ദന്‍ പഥക്കിനെ മറികടന്ന് ബി.ജെ.പി സ്ഥാനാര്‍ത്ഥി ദിലീപ് വര്‍മക്ക് സീറ്റ് നല്‍കിയത് എന്നാണ് ഇവരുടെ എതിര്‍പ്പിന് കാരണം. 2019ലെ ബി.ജെ.പിയുടെ പരാജയത്തില്‍ ദിലീപ് വര്‍മ കാരണക്കാരനാണെന്നും ഇവര്‍ ആരോപിച്ചു.

‘സംസ്ഥാന സര്‍ക്കാരിനെതിരെ പ്രതിഷേധിച്ചതിന് യദുനന്ദന്‍ പഥക് ജയിലില്‍ പോകണം. വലിയ നേതാക്കള്‍ വരുമ്പോള്‍ പാര്‍ട്ടി പരിപാടികള്‍ സംഘടിപ്പിക്കണം. പക്ഷേ മത്സരിക്കാന്‍ മാത്രം അവസരം ലഭിക്കുന്നില്ല. ഇത് എന്ത് നീതിയാണ്,’ ബി.ജെ.പി പ്രവര്‍ത്തകനായ പ്രദീപ് മഹാതോ ചോദിച്ചു. ദിലീപ് വര്‍മ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതിന് ശേഷം പ്രദീപ് മഹാതോ ബി.ജെ.പിയില്‍ നിന്ന് രാജിവെച്ചിരുന്നു.

Content Highlight: Kalpana Soren is Making Inroads in BJP’s Traditional Vote Base