ഈ നേട്ടം ആദ്യമായി; മൂന്നാം ട്വന്റി-20 മത്സരത്തില്‍ ചരിത്രം സൃഷ്ടിച്ച് ഇന്ത്യന്‍ ഓപ്പണര്‍മാര്‍
Cricket
ഈ നേട്ടം ആദ്യമായി; മൂന്നാം ട്വന്റി-20 മത്സരത്തില്‍ ചരിത്രം സൃഷ്ടിച്ച് ഇന്ത്യന്‍ ഓപ്പണര്‍മാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 15th June 2022, 4:11 pm

ദക്ഷിണാഫ്രിക്കക്കെതിരെയുള്ള ആദ്യ രണ്ട് ട്വന്റി-20 മത്സരത്തിന്‍ പരാജയപ്പെട്ടതിന് ശേഷം മൂന്നാം മത്സരത്തില്‍ ഉജ്വല തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് ടീം ഇന്ത്യ. വിശാഖപട്ടണത്തില്‍ വെച്ച് നടന്ന മൂന്നാം മത്സരത്തില്‍ 48 റണ്ണിനാണ് ഇന്ത്യ വിജയിച്ചത്.

ആദ്യ ബാറ്റ് ചെയ്ത ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 179 റണ്ണാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 131ല്‍ ഓള്‍ ഔട്ടാകുകയായിരുന്നു. അര്‍ധസെഞ്ച്വറി നേടിയ ഓപ്പണര്‍മാരാണ് ഇന്ത്യയെ മികച്ച ടോട്ടല്‍ നേടാന്‍ സഹായിച്ചത്.

ഇന്ത്യക്കായി ഓപ്പണ്‍ ചെയ്ത ഋതുരാജ് ഗെയ്ക്വാദും ഇഷാന്‍ കിഷനും അര്‍ധസെഞ്ച്വറി നേടിയിരുന്നു. ഗെയ്ക്വാദ് 35 പന്ത് നേരിട്ട് 57 റണ്‍ നേടിയപ്പോള്‍ അത്രയും പന്ത് തന്നെ നേരിട്ട് 54 റണ്ണാണ് കിഷന്‍ നേടിയത്. ആദ്യ വിക്കറ്റില്‍ 97 റണ്ണാണ് ഇരുവരും കൂട്ടിച്ചേര്‍ത്തത്.

ഇതോടെ ദക്ഷിണാഫ്രിക്കക്കെതിരെ ഒരു ട്വന്റി-20 മത്സരത്തില്‍ രണ്ട് ഇന്ത്യന്‍ ഓപ്പണര്‍മാരും 50 റണ്ണിന് മുകളില്‍ നേടുന്ന ആദ്യ മത്സരമെന്ന റെക്കോഡാണ് ഇന്നലെ പിറന്നത്. ആദ്യമായാണ് രണ്ട് ഇന്ത്യ ഓപ്പണര്‍മാരും ദക്ഷിണാഫ്രിക്കക്കെതിരെ അര്‍ധസെഞ്ച്വറി നേടുന്നത്.

ഗെയ്ക്വാദിന്റെ ആദ്യ അര്‍ധ സെഞ്ച്വറിയായിരുന്നു ഇന്നലെ പിറന്നത്.

ദക്ഷിണാഫ്രിക്കന്‍ ഫാസ്റ്റ് ബൗളര്‍മാര്‍ക്കെതിരെ ആദ്യ ഓവറുകളില്‍ പതറുകയായിരുന്നു ഇന്ത്യന്‍ ഓപ്പണര്‍മാരുടെ ശീലം. എന്നാല്‍ ഈ സീരീസില്‍ മോശമല്ലാത്ത പ്രകടനമാണ് കിഷനും ഗെയക്വാദും കാഴ്ചവെക്കുന്നത്. പരമ്പരയില്‍ കിഷന്‍ രണ്ട് അര്‍ധസെഞ്ച്വറി നേടിയപ്പോള്‍ ഗെയ്ക്വാദ് ഒരു അര്‍ധസെഞ്ച്വറി നേടി.

ആദ്യ മത്സരത്തില്‍ ഇന്ത്യക്കായി മികച്ച തുടക്കമാണ് ഇരുവരും നല്‍കിയത്. 211 റണ്‍ ഇന്ത്യ നേടിയ മത്സരത്തില്‍ 57 റണ്ണാണ് ഇരുവരും കൂട്ടിച്ചേര്‍ത്തത്. കിഷന്‍ 76 റണ്‍ നേടിയപ്പോള്‍ ഗെയ്ക്വാദ് ക്വിക് ഫയര്‍ 23 റണ്‍ നേടി പുറത്താകുകയായിരുന്നു.

അതേസമയം ആദ്യ രണ്ട് മത്സരത്തിലും ഇന്ത്യ തോറ്റിരുന്നു. ആദ്യ മത്സരത്തില്‍ ഇന്ത്യ ഉയര്‍ത്തിയ കൂറ്റന്‍ സ്‌കോറായ 211 റണ്‍സ് ദക്ഷിണാഫ്രിക്ക അവസാന ഓവറില്‍ മറികടക്കുകയായിരുന്നു. ഡേവിഡ് മില്ലറും, വാന്‍ ഡെര്‍ ഡുസനും മത്സരം ഇന്ത്യയില്‍ നിന്നും തട്ടി എടുക്കുകയായിരുന്നു. ഡുസന്‍ 75 റണ്‍സും മില്ലര്‍ 64 റണ്‍സും നേടി പുറത്താകാതെ നിന്നു.

രണ്ടാം മത്സരത്തില്‍ ബാറ്റിങ്ങില്‍ തകര്‍ന്ന ഇന്ത്യ 148 റണ്‍ മാത്രമേ നേടിയുള്ളു. എങ്കിലും ആദ്യ ആറ് ഓവറില്‍ മൂന്ന് ദക്ഷിണാഫ്രിക്കന്‍ വിക്കറ്റുകള്‍ ഇന്ത്യ നേടിയിരുന്നു. പക്ഷെ 81 റണ്ണുമായി ഹെന്റിച്ച് ക്ലാസന്‍ നേടിയ 81 റണ്‍സിന്റെ ബലത്തില്‍ ദക്ഷിണാഫ്രിക്ക വിജയിക്കുകയായിരുന്നു. പരമ്പരയില്‍ തിരിച്ചുവരണമെങ്കില്‍ മൂന്നാം മത്സരത്തില്‍ ഇന്ത്യക്ക് നിര്‍ബന്ധമായും ജയിക്കേണ്ടതുണ്ട് എന്ന സാഹചര്യത്തിലാണ് ഇന്നലെ ഇന്ത്യ വിജയം സ്വന്തമാക്കിയത്.

ഇന്ത്യക്കായി ഹര്‍ഷല്‍ പട്ടേല്‍ നാല് വിക്കറ്റും യുസ്വേന്ദ്ര ചഹല്‍ മൂന്നും വിക്കറ്റുകള്‍ നേടി. ചഹലായിരുന്നു മാന്‍ ഓഫ് ദ മാച്ച്.

Content Highlights: Ishan Kishan and Rithuraj Gaikwad became first indian openers to score half centuries against SA